എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം മോദി മാത്രം അറിഞ്ഞില്ല ; പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ പ്രതിഷേധം ശക്തം

ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി കൂട്ട ബലാംത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ മുഴുവന്‍ പ്രതിഷേധം ആളി പടരുന്നു. എന്നാൽ രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകത്തിൽ പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെയും തയ്യാറായിട്ടില്ല. പ്രധാന മന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കേന്ദ്ര മന്ത്രി വി കെ സിംഗ് മാത്രമാണ് വിഷയത്തില്‍ പ്രതികരണവുമായി മുന്നോട്ട് വന്നത്.
ഗോവധത്തെ തുടർന്ന് നടന്ന കൊലപാതകങ്ങളിലും കലാപങ്ങളിലും മറ്റും അപൂര്‍വമായി പ്രതികരിച്ചിരുന്ന മോദി ഇക്കാര്യത്തിൽ മൗനം സൂക്ഷിക്കുന്നത് പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടുന്നു.
പൈശാചികമായ ഇത്തരം ക്രൂരകൃത്യങ്ങള്‍ നടത്തുന്നവരെ സംരക്ഷിക്കുന്നതിന് ഏങ്ങനെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചോദിച്ചത്. മനസാക്ഷിയില്ലാത്ത ഈ ക്രൂരതയെ കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി മനസു കാണിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് എട്ടു വയസ്സുകാരി ആസിഫ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി മയക്കു മരുന്ന് കുത്തി വെച്ചായിരുന്നു ക്രൂരമായ കൊല. തട്ടിക്കൊണ്ടു പോയതിനു ഏഴു ദിവസങ്ങൾക്കു ശേഷം ജനുവരി 17 നാണ് ആസിഫയുടെ മൃതദേഹം കണ്ടെടുത്തത്. കേസിൽ പൊലീസ് ആദ്യം അറസ്റ്റു ചെയ്ത 14 കാരൻ കുറ്റം സമ്മതിക്കുകയും ശേഷം കേസിൽ പങ്കാളികളെന്ന് തെളിഞ്ഞ ദീപക് ഖജൂരിയ സുരീന്ദർ കുമാർ എന്നീ രണ്ടു പൊലീസുകാർ പിടിയിലാവുകയും ചെയ്തു. ആസിഫ ഉൾപ്പെട്ടിരുന്ന കത്തുവായിലെ മുസ്ലിം സമുദായത്തെ ഭയപ്പെടുത്താനായിരുന്നു ബലാത്സംഗവും കൊലയും നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. അറസ്റ്റിനു ശേഷം സ്ഥലത്തെ തീവ്ര ഹിന്ദുക്കൾ ചേർന്ന് ഹിന്ദു ഏക്താ മഞ്ച് രൂപീകരിക്കുകയും പ്രതികളെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് സമരങ്ങൾ നടത്തുകയും ചെയ്തു. സംഘടനയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയിലായിരുന്നു ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതിഷേധം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























