മതത്തിന്റെ പേരിലാണ് ഒരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത് എന്നത് സംഘ പരിവാർ വാഴ്ചയിലെ രാജ്യത്തിന്റെ ഭീകരമായ അവസ്ഥ തുറന്നു കാട്ടുന്നതാണ് ; കത്വ പെണ്‍കുട്ടിയുടെ മരണത്തില്‍ സംഘ പരിവാറിനെതിരെ ആഞ്ഞടിച്ച് പിണറായി

കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എട്ടുവയസുകാരിയെ പിച്ചിച്ചീന്തിയവര്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണെന്നും കുറ്റവാളികള്‍ക്കു വേണ്ടി ജനപ്രതിനിധികള്‍ തെരുവിലിറങ്ങുന്ന ഈ ദിനങ്ങളെ ഓര്‍ത്ത് ലോകത്തിനു മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തുകയാണെന്നും പിണറായി ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;
'ജമ്മു കാശ്മീരിൽ എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവർ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണ്. ഏതു മനുഷ്യനെയും രോഷപ്പെടുത്തുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാണ് ആ പിഞ്ചോമനയ്ക്കു നേരിടേണ്ടിവന്നത്. പെൺകുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി തടങ്കലിലിട്ടു മതഭ്രാന്തന്മാർ പിച്ചിച്ചീന്തുക; കുറ്റവാളികൾക്കു വേണ്ടി ജനപ്രതിനിധികൾ തെരുവിലിറങ്ങുക- രാജ്യം ഈ "നല്ല ദിനങ്ങളെ " ഓർത്ത് ലോകത്തിനു മുന്നിൽ ലജ്ജിച്ച് തലതാഴ്ത്തുന്നു.
പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നത് മാത്രമല്ല വിഷയം. അതിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനം. മതത്തിന്റെ പേരിലാണ് ഒരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത് എന്നത് സംഘ പരിവാർ വാഴ്ചയിലെ രാജ്യത്തിന്റെ ഭീകരമായ അവസ്ഥ തുറന്നു കാട്ടുന്നതാണ്. ക്ഷേത്രങ്ങളെപ്പോലും ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിക്കുന്നവരും അതിനെ പിന്തുണയ്ക്കുന്ന സംഘപരിവാർ ശക്തികളും ഇന്ത്യയെ മൃഗീയതയുടെ കറുത്ത നാളുകളിലേക്കാണ് പിടിച്ചു കൊണ്ടുപോകുന്നത്. കപട മത സ്നേഹവും കപട ദേശീയതയുമാണ് സംഘ പരിവാറിനെ നയിക്കുന്നത്.
ഓരോ പിതാവിനും മാതാവിനും ആ കുട്ടി സ്വന്തം കുഞ്ഞാണെന്നു തോന്നേണ്ടതും എല്ലാ യുവതീ യുവാക്കൾക്കും അവൾ സ്വന്തം സഹോദരിയാണെന്ന് തോന്നേണ്ടതുമായ ഘട്ടമാണിത്. പുഞ്ചിരിക്കുന്ന ആ മുഖം മനസ്സിലോർത്ത്, ആ കുഞ്ഞിനു വേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ട്. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നിലെത്തിക്കണം.'
https://www.facebook.com/Malayalivartha























