തൂത്തുക്കുടി പ്രക്ഷോഭത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് രജനീകാന്ത് ; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം നല്‍കുമെന്ന് സ്റ്റൈൽ മന്നൻ

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ പ്രക്ഷോഭത്തില്‍ പോലീസിന്റെ വെടിവയ്പില്‍ പരുക്കേറ്റ് ചികിത്സയില്‍കഴിയുന്നവരെ നടന്‍ രജനീകാന്ത് സന്ദര്‍ശിച്ചു. വെടിവയ്പിന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട ഉന്നത പോലീസുകാര്‍ക്കെതിരെയും നടപടി വേണം. ഇപ്പോള്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ എല്ലാം വീക്ഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഇത് വലിയൊരു പിഴവും വലിയ പാഠവുമാണ് സര്‍ക്കാരിന്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് താന്‍ രണ്ടു ലക്ഷം രൂപ വീതം സഹായം നല്‍കുമെന്നും രജനീകാന്ത് വ്യക്തമാക്കി.
തൂത്തുക്കുടി ജനറല്‍ ആശുപത്രിയിലാണ് പരുക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്. സ്‌റ്റെര്‍ലൈറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിവന്ന സമരം നൂറാം ദിവസത്തിലേക്ക് കടന്ന ദിവസമാണ് ശക്തമായ പ്രക്ഷോഭം നടന്നത്. രണ്ടു ദിവസങ്ങളിലായി പോലീസ് വെടിവയ്പില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അതിനിടെ, സര്‍ക്കാരിനെതിരെ ഡി.എം.കെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ നിയമസഭയില്‍ കറുത്ത വേഷം ധരിച്ചാണ് ഡി.എം.കെ അംഗങ്ങള്‍ എത്തിയത്. ഇന്ന് ഡി.എം.കെ ഓഫീസില്‍ പ്രതീകാത്മക നിയമസഭ ചേരുകയാണ്.
https://www.facebook.com/Malayalivartha

























