പാകിസ്ഥാനിലെ തടവിൽ അകപ്പെട്ടു പോയ മകനെ തിരിച്ചു കൊണ്ട് വന്ന 'ഝാൻസി റാണിയെ' ഈ അമ്മ എങ്ങനെ മറക്കും; സുഷമ സ്വരാജ് അമ്മ മനസ്സിന്റെ തേങ്ങൽ മനസിലാക്കിയിരുന്ന അധികാരി
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശ കാര്യമന്ത്രിയുമായ സുഷമ സ്വരാജിന്‍റെ വിയോഗത്തിൽ ഞെട്ടി തരിച്ചിരിക്കുകയാണ് ഇന്ത്യ. അവർ ഈ ലോകത്തിൽ നിന്ന് യാത്രയാകുമ്പോഴും അവരുടെ പ്രവർത്തനങ്ങളും സേവനങ്ങളും ഓർമ്മയിൽ നില നിൽക്കുന്നു. സുഷമ സ്വരാജിനെ പറ്റി ഓർക്കുമ്പോൾ ഈ അമ്മക്ക് കണ്ണുകൾ നനയും. പാകിസ്താനിലെ ജയിലിൽ അകപ്പെട്ടുപോയ സ്വന്തം മകനെ രക്ഷിച്ചു കൊണ്ടുവന്ന ധീരവനിതയെ അവർ നിറ കണ്ണുകളോടെയല്ലാതെ എങ്ങനെയോർക്കാൻ. അത് കൊണ്ട് തന്നെ സുഷമ സ്വരാജിന് അവർ നൽകിയിരിക്കുന്ന പേര് ഝാൻസി റാണിയെന്നായിരുന്നു. മുംബൈയിലെ ഫൗസിയ അൻസാരി എന്ന അമ്മയ്യ്ക്കാണ് സുഷമ സ്വരാജ് ഝാൻസി റാണിയായി മാറിയത്. പാക് ജയിലിൽ തടവിലാക്കപ്പെട്ട മകൻ ഹമീദ് അൻസാരിയെ വിട്ടുകിട്ടാൻ വർഷങ്ങളോളം ഈ അമ്മ നടത്തിയ പോരാട്ടങ്ങൾക്കൊടുവിൽ സുഷമ സ്വരാജ് ആ അമ്മയുടെ ദൗത്യം സ്വയം ഏറ്റെടുത്തു .ഹമീദിനെ സ്വന്തം മകനെ പോലെ നെഞ്ചോടു ചേർത്തുപിടിച്ചു പാക് തടവറയിൽ നിന്നും രക്ഷിച്ച് അമ്മയ്ക്ക് തിരിച്ചു നൽകി. കഴിഞ്ഞ ഡിസംബറിലായിരുന്നു സുഷമ എന്ന ധീര വനിതയിലെ അമ്മ മനസ്സു മറ്റൊരു അമ്മയുടെ തേങ്ങൽ മനസിലാക്കി പ്രവർത്തിച്ചത് . മുംബൈയിലെ വെർസോവ സ്വദേശിയും എൻജിനീയറായിരുന്ന ഹമീദിനെ പാക് പട്ടാളം 2012 ൽ അറസ്റ്റ് ചെയ്യുകയായിരുന്നു . ഓൺലൈനിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാനായി അഫ്ഘാൻ വഴി എത്തിയ അൻസാരിയെ പാകിസ്ഥാൻ ചാരനെന്ന പേരിൽ ജയിലിലാക്കി . മകനെ വിട്ടു കിട്ടാൻ ഫൗസിയ അൻസാരി 6 വർഷം നീണ്ട് നിന്ന നിയമ പോരാട്ടങ്ങൾ നടത്തി. നിരവധി തവണ നയതന്ത്രപരമായി ശക്തമായ ഇടപെടൽ നടത്തിയാണ് സുഷമ സ്വരാജ് തടവിൽ നിന്നും മോചിപ്പിച്ച് അൻസാരിയെ ഇന്ത്യയിൽ എത്തിച്ചത് .‘എന്റെ ഭാരതം ഗംഭീരം, എന്റെ മാഡം (സുഷമ) അതിഗംഭീരം! എല്ലാം ചെയ്തുതന്നതു മാഡമാണ്.’ എന്നായിരുന്നു ഫസിയ അന്ന് പറഞ്ഞത്.
മകൻറെ തിരിച്ചു വരവിനെ പറ്റി ഫൗസിയക്ക് ഒരുപാട് പറയാനുണ്ട്. മകന്റെ ദുർവിധിയെ ഓർത്തു നിരവധി തവണ കണ്ണീരുമായി വിദേശകാര്യ മന്ത്രാലയത്തിൽ കയറി ഇറങ്ങി . യു പി എ ഭരണം കഴിഞ്ഞു നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ആദ്യ മാസം. ഒരു ദിവസം രാവിലെ മന്ത്രാലയത്തിൽനിന്നും ഒരു ഫോൺ സന്ദേശം വന്നു. വൈകിട്ട് 4 മണിക്ക് അത്യാവശ്യമായി മന്ത്രാലയത്തിൽ എത്തണം എന്നായിരുന്നു ആ നിർദേശം . തന്നെ വിളിച്ചത് പുതിയ വിദേശകാര്യ മന്ത്രി സുഷമാജി ആയിരുന്നു. എന്താണ് ഇത്ര പെട്ടന്ന് കാണണം എന്ന് പറഞ്ഞതെന്ന് മനസിലാക്കാതെ ഫൗസിയ ആകെ പരിഭ്രാന്തിയിലായി. ത അൻസാരിയുടെ വിഷയം ശ്രദ്ധയിൽപെട്ടയുടനെ സുഷമ സ്വരാജ് അവരെ വിളിക്കുകയായിരുന്നു .അന്നു തുടങ്ങിയതാണ് അൻസാരിയെ മോചിപ്പിക്കാനുള്ള ശ്രമം. നീണ്ടു നിന്ന പ്രയത്‌നത്തിലൂടെ സുഷമാജി ഡിസംബർ 12 ഫൗസിയയുടെ മകനെ തിരികെ കൊണ്ടു വന്നു .പാക്കിസ്ഥാനില്‍ ആറ് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം തിരിച്ചെത്തിയ ഹാമിദ് നിഹാല്‍ അൻസാരി സുഷമ സ്വരാജിനെ സന്ദര്‍ശിച്ചു നന്ദി അറിയിച്ചിരുന്നു.പാകിസ്ഥാനിൽ പോലും സുഷമാജിക്കു ലഭിക്കുന്ന ആദരവ് അൻസാരിയുടെ കേസ് പാകിസ്ഥാനിൽ ചർച്ചയാക്കിയ മാധ്യമ പ്രവർത്തക സീനത് ഷെഹ്‌സാദി പറഞ്ഞത് ഫൗസിയ ഓർക്കുന്നുണ്ട് .
കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അന്തരിച്ച സുഷമ സ്വരാജിന്റെ പ്രവർത്തങ്ങളും നന്മകളും ഫൗസിയ മാത്രമല്ല മറ്റു പലരും ഓർത്തെടുക്കുന്നു. ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരെ കൊണ്ടുവരാന്‍ കേരളം സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ സുഷമ കാണിച്ച ആത്മാര്‍ത്ഥയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് മറക്കാൻ സാധിക്കില്ല. ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്‌സുമാരെ തിരിച്ച് ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്‌നം വലുതായിരുന്നു. കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവര്‍ത്തകയാണ് സുഷമ സ്വരാജ്. ഭരണ കര്‍ത്താവ്, ജനപ്രതിനിധി, എന്നീ നിലയില്‍ എല്ലാവരോടും സ്‌നേഹവും സൗമനസ്യവും കാത്തു സൂക്ഷിക്കുന്ന വനിത എന്നതിലുപരി നിറഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ് പലരും അവരെ ഓർക്കുന്നത്. പ്രവാസികളുടെ പ്രശംസ നേടിഎടുത്ത വിദേശകാര്യ മന്ത്രിയായിരുന്നു അവർ. പലപ്പോഴും അവഗണന മാത്രം നേരിട്ടിരുന്ന പ്രവാസികള്‍ക്ക് ഞൊടിയിടയിൽ നടപടിയെത്തിച്ച അധികാരിയായിട്ടാണ് പ്രവാസികൾ അവരെ കാണുന്നത്. ഇന്ത്യയ്ക്ക് പുറത്തും സുഷമ എന്ന അമ്മ മനസ്സു കൈയ്യടി നേടിയിട്ടുണ്ടായിരുന്നു.ഹൃദയ ശസ്ത്രക്രിയക്ക് വീസ കിട്ടാതെ വിഷമിച്ച പാക് ബാലികയ്ക്ക് നിമിഷ നേരത്തില്‍ വീസ നല്‍കിയതോടെ അവര്‍ പാകിസ്ഥാനിലും താരമായിരുന്നു . പാകിസ്ഥാനില്‍ നിന്നെത്തിയ പിഞ്ചുകുഞ്ഞിന് വരെ അവര്‍ ഞൊടിയിടയില്‍ സഹായമെത്തിച്ചു. അമ്മ മനസ്സുകളെ മനസിലാക്കിയ സുഷമയുടെ വിയോഗത്തിൽ ലോക നേതാക്കളും പ്രമുഖരും അനുശോചനങ്ങൾ അറിയിച്ചു. പല അമ്മമാരുടെയും മനസിൽ അവർ ഇനിയും ജീവിക്കും.
https://www.facebook.com/Malayalivartha