വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ ഭാവി തകര്‍ന്നതായി കരുതേണ്ടതില്ല; അടിയന്തര സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാനസര്‍ക്കാരിന്റെയും മേല്‍ എല്ലാ സമ്മര്‍ദവും ചെലുത്തും ; ഇത് രാഹുൽ ഗാന്ധിയുടെ ഉറപ്പ്
''ആ വീട് നമുക്ക് ശരിയാക്കാം, നിങ്ങളുടെ വീടു മാത്രമല്ല, പ്രളയത്തിൽ തകർന്ന എല്ലാ വീടും പുനർനിർമിക്കാം'' ചിപ്പിലിത്തോട് കൊല്ലങ്കണ്ടി ഖദീജയ്ക്ക് മാത്രമല്ല നഷ്ടംങ്ങൾ ഉണ്ടായ എല്ലാവർക്കുമുള്ള രാഹുലിന്റെ ഉറപ്പാണിത് . വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ ഭാവി തകര്‍ന്നതായി കരുതേണ്ടതില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ദുരിത ബാധിതർക്കു വേണ്ടുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്ന് വയനാട് എം പി ഉറപ്പ് നൽകി. മാത്രമല്ല മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും അദ്ദേഹം സംസാരിക്കുകയും ചെയ്തു. നാളെയെക്കുറിച്ച് ആലോചിച്ചു വിഷമിക്കേണ്ട, ഞങ്ങളെല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്’ എന്ന് ഓരോരുർത്തർക്കും രാഹുൽ ഉറപ്പ് നൽകി. പ്രദേശങ്ങളിൽ അടിയന്തര സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാനസര്‍ക്കാരിന്റെയും മേല്‍ എല്ലാ സമ്മര്‍ദവും ചെലുത്തുമെന്നും ദുരിതാശ്വാസ ക്യാമ്പുകളും ദുരന്തമേഖലകളും സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. പുത്തുമലയിൽ എത്തിയ രാഹുൽ അവിടെയുള്ളവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. റഡാർ, മാപ്പിങ് സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ ഊർജിതമാക്കുന്നതിന്റെ സാധ്യതകളും രാഹുൽ ആരാഞ്ഞു. ഈ സംവിധാനങ്ങൾ ഉപയോഗിച്ചു ചെയ്യുന്ന പ്രായോഗിക വശങ്ങളെ പറ്റി സബ് കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചെളിയും വെള്ളക്കെട്ടും നീക്കാൻ നടക്കുന്ന പ്രവൃത്തികളും ചോദിച്ചറിഞ്ഞ രാഹുൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ചു.
തങ്ങളുടെ ബന്ധു മിത്രാദികളെ നഷ്ടമായ നിരവധിപ്പേർ മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ക്യാംപിൽ രാഹുലിനോട് സങ്കടം പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ കാത്തു നിന്നായിരുന്നു പരാതികളും വിഷമവവും പറഞ്ഞത്. ഓരോരുത്തരോടും പ്രത്യേകം സംസാരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെങ്കിലും സാധിക്കില്ലെന്ന ക്ഷമാപണത്തോടെ രാഹുൽ പ്രസംഗത്തിലേക്ക് തിരിഞ്ഞു. എങ്കിലും നിറ കണ്ണുകളോടെ നിന്ന പലരുടെയും അരികിലെത്തി രാഹുൽ കൈകൂപ്പി. വീടും കൃഷിയും നഷ്ടമായവർക്ക് പരിഹാരം ഉടൻ കാണുമെന്ന് രാഹുൽ ഗാന്ധി ഉറപ്പു നൽകി. ദുരിതാശ്വാസ ക്യാംപുകളിലെ അന്തേവാസികൾ ഉന്നയിച്ച പ്രധാന ആവശ്യം വീടുകളുടെ പുനർനിർമാണവും അറ്റകുറ്റപ്പണിയുമാണ്. എംപി എന്ന നിലയിൽ മുഖ്യമന്ത്രിയോടു സഹായം അപേക്ഷിച്ചിട്ടുണ്ട്. വയനാട് മണ്ഡലത്തിലെ സാഹചര്യങ്ങളും കേന്ദ്രസഹായത്തിന്റെ ആവശ്യകതയും പ്രധാനമന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാഹുൽ ഇന്ന് തിരികെ പോകും.
മുണ്ടേരി ഗവ. വിഎച്ച്എസ്എസ്, പനമരം ഗവ. എച്ച്എസ്എസ്, മീനങ്ങാടി എച്ച്എസ്എസ് എന്നീ ക്യാംപുകളിലും അദ്ദേഹം എത്തി. രാവിലെ കൈതപ്പൊയിൽ എം ഇ എസ് സ്കൂളിലെ ക്യാംപ് സന്ദർശിച്ച ശേഷമാണ് രാഹുൽ പുത്തുമലയിൽ എത്തിയത്. ഇന്നലെ കൽപറ്റ റെസ്റ്റ് ഹൗസിലായിരുന്നു രാഹുൽ തങ്ങിയത്. ഞായറാഴ്വചയായിരുന്നു രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വായനാടിൽ വലിയ നഷ്ടങ്ങളാണ് ഉണ്ടായിരുന്നത്. ആ കാര്യങ്ങൾ നേരിട്ടറിയുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുമായിട്ടായിരുന്നു രാഹുൽ എത്തിയത്. കെ സി വേണുഗോപാലിനൊപ്പം പ്രത്യേക വിമാനത്തില്‍ കരിപ്പൂർ വിമാന താവളത്തിൽ എത്തിയ രാഹുൽ വിമാനത്താവളത്തില്‍ നിന്നും നേരെ ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂരിലെ കവളപ്പാറയില്‍ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്കായിരുന്നു പോയത്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ കേരളത്തിലേക്ക് എത്താൻ രാഹുൽ വൈകിയിരുന്നു. വയനാടിന്റെ അവസ്ഥ പ്രധാന മന്ത്രിയെ അറിയിക്കുകയും സഹായം നൽകാമെന്ന് പ്രധാന മന്ത്രി ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha