ബംഗാളിൽ ബിജെപിയുടെ വേരോട്ടത്തിൽ ആശങ്കയോടെ തൃണമൂല്‍ ; ബിജെപിക്കെതിരെ തൃണമൂലുമായി സഖ്യം ചേരാൻ കോൺഗ്രസ് തയ്യാറെന്ന് സംശയം
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയതോടെയാണ് ബംഗാളില്‍ മമത ബാനർജിക്ക് ആശങ്ക ഉണ്ടായി തുടങ്ങിയത്. ബംഗാളിൽ ബിജെപിയുടെ വേരോട്ടത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്ക് അസ്വസ്ഥതയുണ്ട്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും തൃണമൂലിന് ബംഗാളില്‍ വിജയിക്കണമെങ്കിൽ അല്പം സാഹസികത കാണിച്ചാലേ മതിയാകൂ എന്ന അവസ്ഥയാണ്. ഇതിന്‍റെ മുന്നോടിയായിട്ടാണ് മമത ബാനർജി കോണ്‍ഗ്രസുമായും സിപിഎമ്മുമായും സഖ്യത്തിന് ശ്രമിച്ചത്. എന്നാൽ മമതയുടെ ആവശ്യം ഇരുപാര്‍ട്ടികളും സ്വീകരിച്ചിരുന്നില്ല. പക്ഷേ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്തിൽ കോണ്‍ഗ്രസ് നിലപാട് മാറ്റുകയാണെന്നാണ് സൂചനകൾ. ബിജെപിക്കെതിരെ തൃണമൂലുമായി സഖ്യം കൂടുന്നതിന് കോൺഗ്രസ്സ് തയ്യാറാകുന്നു എന്നാണ് പുറത്തു വരുന്ന വാർത്ത. രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭ ചീഫ് വിപ്പ് കല്യാണ്‍ ബാനര്‍ജിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ അഭ്യുഹങ്ങൾക്ക് നയിച്ചിരിക്കുന്നത്.
ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയോട് പൊരുതാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് സാധിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍.മാത്രമല്ല ബംഗാളില്‍ സിപിഎമ്മും ക്ഷയിച്ചിരിക്കുന്നു. കോണ്‍ഗ്രസിനു ബിജെപിയെ ഒറ്റയ്ക്ക്നേരിടാൻ ആകില്ലെന്ന അവസ്ഥയാണ് ഇപ്പോൾ. തെരഞ്ഞെടുപ്പിൽ ബിജെപിയാണ് മുഖ്യശത്രുവെന്ന് രാഹുലിനോട് കല്യാണ്‍ ബനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിന് രാഹുൽ താത്പര്യം കാണിക്കുന്നുവെങ്കിലും മുതിര്‍ന്ന നേതാക്കളായ ആദിര്‍ ചൗധരി, തൃണമൂല്‍ സംസ്ഥാന അധ്യക്ഷന്‍ സോമന്‍ മിത്ര എന്നിവര്‍ സഖ്യത്തെ എതിര്‍ക്കുകയാണെന്നും കല്യാണ്‍ ബനര്‍ജി പറഞ്ഞു. അതേസമയം സഖ്യത്തിനായി മമത ബാനര്‍ജി സോണിയാ ഗാന്ധിയുമായും മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ്മ എന്നിവരുമായും ചര്‍ച്ചയ്ക്ക് ശ്രമം തുടരുകയാണെന്നും സൂചനകൾ പുറത്തു വരുന്നു. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ 42ല്‍ 18 സീറ്റാണ് ബിജെപി ബംഗാളിൽ നേടിയത്. കൂടാതെ മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരും കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക് മാറുകയാണ്. ഈ മാറ്റത്തിൽ നഷ്ടം നേരിടുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്. ഈ സാഹചര്യത്തിൽ തൃണമൂലിന് ജയം നേടണമെങ്കിൽ കോണ്‍ഗ്രസുമായും സിപിഎമ്മുമായും ഒന്നിച്ചു ചേർന്നാലേ കഴിയൂ. അതിനായിരുന്നു ഇരു പാർട്ടികളെയും മമത സമീപിച്ചത്.
പക്ഷേ ഫാഷിസത്തിനെതിരെ പോരാടുന്ന വിഷയത്തില്‍ മമതയ്ക്ക് വിശ്വാസ്യത ഇല്ലെന്ന കാരണത്താൽ ഈ ആവശ്യം ഇരു നേതൃത്വങ്ങളും തള്ളി. മാത്രമല്ല ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചക്ക് കാരണം മമതയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ രാഹുല്‍ ഗാന്ധിയും ലോക്സഭ തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജിയുമായുള്ള ചര്‍ച്ചകളോടെ ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിനുള്ള സാധ്യത തള്ളി കളയാൻ ആകില്ല. പാര്‍ലമെന്റിൽ ബജറ്റ് സെഷനിടെ ഇരുവരും തമ്മിലുള്ള ചര്‍ച്ച സംശയങ്ങൾക്ക് വഴിയൊരുക്കുന്നു. മുന്നേ തൃണമൂല്‍ എംപി സുദീപ് ബന്ധോപദ്യായയും മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരവും സഖ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതെല്ലാം തന്നെ ബംഗാളിൽ കോൺഗ്രസ്സും തൃണമൂലും തമ്മിലുള്ള ഒത്തു ചേരലിലേക്കു വിരൽ ചൂണ്ടുന്നു. എന്നാല്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായുള്ള സഖ്യം മാത്രം മമതയെ തുണയ്ക്കില്ലെന്നാണ് വിദഗ്ദർ പറയുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ജയം തന്നെ ബംഗാളിലെ തൃണമൂലിനെതിരായ വിധിയായിരുന്നു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് വിജയക്കണമെങ്കില്‍ പാര്‍ട്ടി അറ്റകൈ നീക്കങ്ങള്‍ തന്നെ നടത്തേണ്ടി വരിക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha