നരേന്ദ്ര മോദി തകര്‍ത്തത്തെറിഞ്ഞത് ഷേഖ് മുഹമ്മദ് അബ്ദുള്ളയുടെ ത്രിരാഷ്ട്രവാദം; ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കറുത്ത യുഗം അവസാനിച്ചെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്
കശ്മീരിൻറെ പദവി റദ്ദാക്കിയതിലൂടെ 370-ാം വകുപ്പെന്ന കറുത്തയുഗം അവസാനിച്ചതായി രാം മാധവ്. ഭാരതത്തെ വിഭജിച്ച ,ഷേഖ് മുഹമ്മദ് അബ്ദുള്ളയുടെ ത്രിരാഷ്ട്ര വാദമാണ് കശ്മീരിൽ നരേന്ദ്രമോദി തകര്‍ത്തെറിഞ്ഞതെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. ഇതുവരെ ജമ്മു കശ്മീരിന് വേണ്ടി മാത്രം ഉണ്ടാക്കിവച്ച 150നടുത്ത നിയമങ്ങള്‍ പൊള്ളയായിരുന്നു. ഈ നിയമങ്ങള്‍ക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ 120 മികച്ച നിയമങ്ങള്‍ നടപ്പാക്കുമെന്നും രാംമാധവ് വ്യക്തമാക്കി. ഭരണഘടനയിലെ 74-ാംഭേദഗതി നടപ്പാകുന്നതിലൂടെ പഞ്ചായത്തുകള്‍ക്ക് സ്വയം ഭരണാവകാശവും സാമ്പത്തിക അധികാരവും കൈവരുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ സ്വപ്‌നസാക്ഷാത്കാരമാണ് നരേന്ദ്രമോദി നടപ്പാക്കിയതെന്ന് പറഞ്ഞ രാംമാധവ് 370-ാം വകുപ്പെന്നത് ഒരു കറുത്തയുഗമായിരുന്നെന്നും അഭിപ്രായപ്പെട്ടു. ആ കറുത്തയുഗം അവസാനിച്ചതോടെ വിഭജനത്തിന്‍ശേഷം ലയനത്തിന്റെ ഭാഗമായി അവശേഷിച്ച അജണ്ടയാണ് ഭാരതം നടപ്പാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ഷേഖ് മുഹമ്മദ് അബ്ദുള്ളയാണ് ആള്‍ ജമ്മു ആന്റ് കാശ്മീര്‍ മുസ്ലീം കോണ്‍ഫറന്‍സ് സ്ഥാപിച്ചത്. ഹരിസിംഗിന്റെ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ സംഘടന പിന്നീട് നാഷണല്‍ കോണ്‍ഫറന്‍സ് ആയി പുനര്‍നാമകരണം ചെയ്യപ്പെട്ടു. മുസ്ലീംങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം കൊടുക്കണമെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് അന്നത്തെ രാജാവ് അംഗീകരിച്ചിരുന്നു. പക്ഷെ, റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധ സമരങ്ങള്‍ ഉണ്ടായി. 1947ൽ ജമ്മു-കാശ്മീരില്‍ പ്രവേശിച്ച ഇന്ത്യയുടെ പട്ടാള നടപടി പാകിസ്ഥാന്‍ അംഗീകരിച്ചില്ല. മാത്രമല്ല, ഉടൻ തന്നെ പാകിസ്ഥാന്‍ പട്ടാളം കാശ്മീരിലെത്തുകയും ചെയ്തു. ഇന്ത്യന്‍ പട്ടാളത്തിന്റെ സാന്നിധ്യവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഷെയ്ഖ് അബ്ദുള്ളയുടെ പരസ്യമായ നെഹ്റു അനുകൂല നിലപാട് കാരണം കശ്മീര്‍ ജനതയ്ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലായിരുന്നു.
ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച് ഇന്ത്യയുടെ ഭാഗമായി പൂര്‍ണ്ണമായും ചേര്‍ന്നുവെങ്കിലും ജമ്മു – കാശ്മീര്‍ വ്യത്യസ്തമായ നിലപാടാണ് അന്ന് എടുത്തത്. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം – എന്നിവയുടെ കാര്യത്തില്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടന അംഗീകരിയ്ക്കുന്നുള്ളു എന്ന് അവര്‍ വ്യക്തമാക്കുകയും പുതിയതായി എന്തു നിയമം ബാധകമാക്കണമെങ്കിലും അതും ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ ആകാവൂവെന്നും നിബന്ധന ഉണ്ടായിരുന്നു. അങ്ങനെയാണ് ജമ്മു-കാശ്മീരിന് പ്രത്യേക അവകാശം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദം ഉണ്ടായത്. എന്നാൽ അതൊരു കറുത്ത യുഗമായിരുന്നെന്നും നരേന്ദ്ര മോദി സർക്കാർ അത് റദ്ദാക്കിയതോടെ ആ യുഗത്തിന് സമാപനമായെന്നു പറഞ്ഞ രാം മാധവ് അന്നത്തെ കശ്മീർ അധികാരിയായിരുന്ന ഷേഖ് മുഹമ്മദ് അബ്ദുള്ളയുടെ ത്രിരാഷ്ട്രവാദത്തെ നരേന്ദ്ര മോദി തകർത്തെറിഞ്ഞതായി പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha