പാലാ എൽ .ഡി .എഫ് അങ്കലാപ്പിൽ ...അവസാന ചിത്രം ഇങ്ങനെ ...!
പരമ്പരാഗത മാണിവിരുദ്ധ എല്‍.ഡി.എഫ് വോട്ടുകള്‍ ഇത്തവണ എല്‍.ഡി.എഫിനു കിട്ടില്ല. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാതരുന്ന 10,000 ല്‍പരം വോട്ടര്‍മാര്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ട് ചെയ്യും? ഇതാണ് പാലാ ഉപതിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുന്നത്.സി.പി.ഐ(എം) ജില്ലാ സെക്രട്ടറി വാസവന്‍ മത്സരിച്ചിട്ടുപോലും എല്‍.ഡി.എഫിനു നഷ്ടപ്പെട്ട 20317 വോട്ടുകള്‍ ഇത്തവണ ആര്‍ക്ക്. സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും മുഖ്യമന്ത്രിയും തമ്പടിച്ചു പ്രവര്‍ത്തിച്ചിട്ടും എല്‍.ഡി.എഫ് ക്യാമ്പില്‍ അങ്കലാപ്പുതന്നെ.
രാമപുരം, കടനാട്, മുത്തോലി പാലാ മുനിസിപ്പാലിറ്റി മീനച്ചില്‍ പഞ്ചായത്തുകളിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ഇക്കുറി ഭൂരിപക്ഷം നിശ്ചയിക്കും എന്നതാണ് അവസ്ഥ. മാണി വിരുദ്ധചേരി ഈ തിരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ യു.ഡി.എഫ് ഭൂരിപക്ഷം 5000 നടുത്ത് മാത്രമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഐക്യമുന്നണി ഇടതുമുന്നണി മത്സരമെങ്കില്‍ യു.ഡി.എഫിന് 35,000 വോട്ടിന്റെ അത്ഭുത ലീഡാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. മനസ്സുതുറക്കാതെ പാലാക്കാര്‍ റോഡിലെ ജനക്കൂട്ടം മണ്ഡലത്തിനു പുറത്തുള്ളവര്‍ ആണെന്നതാണ് ഏറെ കൗതുകകരം.
സര്‍വ്വേ ഫലങ്ങള്‍ ആന മണ്ടത്തരമാകുന്നതിനു പിന്നില്‍ പാലായിലെ ഫ്‌ളോട്ടിംഗ് രാഷ്ട്രീയ ജനക്കൂട്ടം.
2014 ല്‍ ജോസ് കെ. മാണിയും മുന്‍മന്ത്രി മാത്യു.ടി. തോമസും പാര്‍ലമെന്റ് മത്സരത്തില്‍ നേര്‍ക്കുനേര്‍ മത്സരിച്ചപ്പോള്‍ ജോസ് കെ. മാണിയുടെ പാലാ നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷം 31399 വോട്ടുകള്‍. 2019 ല്‍ തോമസ് ചാഴിക്കാടന്‍ കേഡര്‍ പാര്‍ട്ടിയായ സി.പി.എം ന്റെ കോട്ടയം ജില്ലാ സെക്രട്ടറി വാസവനെ നേരിട്ടപ്പോള്‍ ചാഴിക്കാടനു കിട്ടിയ ഭൂരിപക്ഷം 33,472. 2014 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 66968 വോട്ടുകിട്ടിയപ്പോള്‍ 2019 ല്‍ കിട്ടിയത് 66971 വോട്ടുകള്‍. എന്നാല്‍ 2014 ല്‍ എല്‍.ഡി.എഫിനു കിട്ടിയത് 35,569 വോട്ടുകളായിരുന്നെങ്കില്‍ 2019 ല്‍ വാസവനു കിട്ടിയത് 33499 വോട്ടുകള്‍.
ബി.ജെ.പി സ്ഥാനാര്‍ത്ഥി ഹരിക്ക് കിട്ടിയത് 2016 ല്‍ 24,724 വോട്ടായിരുന്നെങ്കില്‍ 2019 ല്‍ ബി.ജെ.പിക്കു കിട്ടിയത് 265.33 വോട്ടുകള്‍. ചുരുക്കത്തില്‍ പാലാ നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ വോട്ടുകള്‍ എന്നത് യു.ഡി.എഫിന് 67000, എല്‍.ഡി.എഫിന് 35000, ബി.ജെ.പിക്ക് 26000 എന്നിങ്ങനെയാണ്. എന്നാല്‍ കെ.എം. മാണി മത്സരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തേക്കാളുപരി അത് മാണിവിരുദ്ധ വോട്ടുകളാകുന്നു. അവിടെ കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി തരംതിരിവില്ല. എന്നാല്‍ കെ.എം. മാണിയുടെ വിയോഗത്തോടെ പാലായില്‍ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പിനു കളമൊരുങ്ങി.
പാലായില്‍ മാത്രം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് എല്‍.ഡി.എഫിനെ വെട്ടിലാക്കിയത്. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച അന്നുതന്നെ കോടിയേരി ഗൂഢാലോചന ആരോപിച്ചതിനു പിന്നിലെ രാഷ്ട്രീയവും മറ്റൊന്നായിരുന്നില്ല. ഒരു മണ്ഡലത്തില്‍ മാത്രം ഉപതിരഞ്ഞെടുപ്പു നടക്കുമ്പോള്‍ യു.ഡി.എഫ് നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവും പാലായിലെ തിരഞ്ഞെടുപ്പ് ഏറ്റെടുക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കു ലഭിച്ചിരുന്ന പരമ്പരാഗത മാണിവിരുദ്ധ കോണ്‍ഗ്രസ് വോട്ടുകള്‍ ആ സഹായത്തില്‍ എല്‍.ഡി.എഫിനു നഷ്ടപ്പെടുമെന്നും അതൊക്കെ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിക്കു തന്നെ ലഭിക്കുമെന്നും എല്‍.ഡി.എഫ് വിലയിരുത്തുന്നു.
2019 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഭയാനക പരാജയത്തിനു ശേഷം പാലായില്‍ 25000 ലധികം വോട്ടുകളുടെ തോല്‍വി എല്‍.ഡി.എഫിന് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. അതിനവര്‍ കൂട്ടുപിടിച്ചത് പാലായിലെ മാണിവിരുദ്ധ കേരളാ കോണ്‍ഗ്രസുകാരെയും കാലാകാലങ്ങളില്‍ കേരളാ കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയ മാണിഗ്രൂപ്പു നേതാക്കളെയും ആയിരുന്നു. എന്നാല്‍ ആ തന്ത്രവും പാളിയ കാഴ്ചയാണ് പാലായില്‍ ഒടുവില്‍ കണ്ടത്.
കോണ്‍ഗ്രസ് നേതൃത്വമാകട്ടെ മാണിവിരുദ്ധ കോണ്‍ഗ്രസ് വോട്ടുകള്‍ ഇത്തവണ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിക്കു തന്നെ ലഭിക്കുന്നു എന്നുറപ്പാക്കാന്‍ അതാതു സ്ഥലങ്ങളില്‍ നിന്നും സംസ്ഥാന നേതാക്കളെ തന്നെ പഞ്ചായത്തുകളില്‍ നിയോഗിച്ചു കഴിഞ്ഞു. മാണി മാണിവിരുദ്ധ വോട്ടുകള്‍ ഏറെയുള്ള പഞ്ചായത്താണ് രാമപുരം. കാലാകാലങ്ങളായി രാമപുരത്തുനിന്നുള്ള ദേശീയ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളൊക്കെ തന്നെ നിയമസഭാ നിരഞ്ഞെടുപ്പില്‍ രഹസ്യമായി മാണിവിരുദ്ധ ക്യാമ്പിലായിരുന്നു.
2011ല്‍ കെ.എം. മാണിക്ക് രാമപുരത്ത് 7569 വോട്ടുകള്‍ കിട്ടിയിടത്ത് 2017 ല്‍ ജോസ് കെ. മാണിക്ക് 8954 വോട്ടുകള്‍ കിട്ടി. 1400 ല്‍ പരം വോട്ടുകളുടെ വ്യത്യാസം.
2016 നിയമസഭാ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ആ വ്യത്യാസം 1235 വോട്ടായി. കടനാട്ടില്‍ ഉള്ള 950 വോട്ടുകളാണെങ്കില്‍ തലപ്പത്ത് 1000 ഉം പാലാ മുനിസിപ്പാലിറ്റിയില്‍ 1300 ഉം മീനച്ചിലില്‍ 900 ഉം ആണ്.
എന്നാല്‍ എലിക്കുളം, കരൂര്‍, മേലുകാവ്, ഭരണങ്ങാനം, മുത്തോലി പഞ്ചായത്തുകളില്‍ നിയമസഭാ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ വോട്ടുകളില്‍ ഏറെ വ്യത്യാസമില്ല. കേരളാ കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള പഞ്ചായത്തുകളാണിവ.
ചുരുക്കത്തില്‍ പാലായിലെ ഭൂരിപക്ഷം കോണ്‍ഗ്രസിന്റെ അഭിമാന ചിഹ്നമായി മാറിയിരിക്കുന്നു. ഭൂരിപക്ഷം കൂടുന്നതും കുറയുന്നതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എവിടെ വോട്ടുചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. ഈ ഉപതിരഞ്ഞെടുപ്പിലും മാണിവിരുദ്ധ പോരാട്ടമാണെങ്കില്‍ യു.ഡി.എഫിന് 5000 വോട്ടിന്റെ ഭൂരിപക്ഷം; മറിച്ച് യു.ഡി.എഫ്, എല്‍.ഡി.എഫ് രാഷ്ട്രീയ മത്സരമാണെങ്കില്‍ യു.ഡി.എഫിന് 35000 വോട്ടിന്റെ ഭൂരിപക്ഷം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ 137030 വോട്ടുകള്‍ രേഖപ്പെടുത്തിയെങ്കില്‍ 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 127003 വോട്ടുകള്‍ മാത്രമാണ് ചെയ്തത്. 2019 ല്‍ ചെയ്യാതെ പോയത് 10027 വോട്ടുകള്‍.
സി.പി.എം ജില്ലാ സെക്രട്ടറി നേരിട്ടു മത്സരിച്ചിട്ടും 2019 ല്‍ എല്‍.ഡി.എഫിന് പാലായില്‍ എങ്ങനെ 20317 രാഷ്ട്രീയ വോട്ടുകള്‍ നഷ്ടപ്പെട്ടു എന്നതും ഈ ഉപതിരഞ്ഞെടുപ്പിനെ ഏറെ നിര്‍ണ്ണായകമാക്കുകയാണ്. വാസവനു ചെയ്യാതെപോയ 20,000 ല്‍പരം വോട്ടുകളും 2016 നെ അപേക്ഷിച്ച് 2019 ല്‍ കുറഞ്ഞ 10000 വോട്ടുകളും ശബരിമല വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ജനസമൂഹത്തിന്റെയാണെന്നും ആ വോട്ടുകള്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ആയിരിക്കും ഇത്തവണ കിട്ടുന്നതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ജീവിച്ചിരുന്ന കെ.എം. മാണിയേക്കാള്‍ ശക്തനാണ് കെ.എം. മാണിയുടെ ഓര്‍മ്മകള്‍ എന്നായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. സി.പി.ഐ(എം) ആകട്ടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 5000 ല്‍പരം പ്രവര്‍ത്തകരെയാണ് പാലായില്‍ ഇറക്കിയിരിക്കുന്നത്. വാര്‍ത്താ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കടന്നുവരുന്ന ഇവര്‍ പാലായില്‍ വോട്ടുള്ളവരല്ല. അതുകൊണ്ടുതന്നെ പാലാക്കു പുറത്തുനിന്ന് വന്ന ഈ ഫ്‌ളോട്ടിംഗ് ജനക്കൂട്ടത്തെ ആശ്രയിച്ചു സര്‍വ്വേകള്‍ നടത്തിയതും നടത്തുന്നതും മാധ്യമ വിശ്വാസ്യതയെ തന്നെ ബാധിക്കും. ഒരു കാര്യം ഉറപ്പായി. പാലായിലെ യു.ഡി.എഫ് ഭൂരിപക്ഷം പാലായില്‍ നിന്നുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ തന്നെ ഭാവിയെ സംബന്ധിച്ച വിധിയെഴുത്താകും യു.ഡി.എഫിന്റെ ഘടനയെയും ഭാവിയെയും തീരുമാനിക്കുന്ന വിധിയെഴുത്തു കൂടിയാകും അത്.
https://www.facebook.com/Malayalivartha