ബി.ജെ.പി. സ്ഥാനാർഥികളുടെ സാധ്യതാപട്ടികയ്ക്ക് ഇന്ന് അന്തിമ തീരുമാനം... കേന്ദ്രമന്ത്രി അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത്...
നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥികളുടെ സാധ്യതാപട്ടിക ഇന്ന് അന്തിമ തീരുമാനമാകും. ഘടകക്ഷികളുടെ സീറ്റിന്റെ കാര്യത്തിലും ധാരണയാകും ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലും ചർച്ച നടത്തും.
എൻ.ഡി.എ.യുടെ പ്രചാരണ മുദ്രാവാക്യം അമിത്ഷാ ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യതയുള്ളത്. 10-നകം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ സംഘടിത നീക്കം.
നേമത്തെ സിറ്റിങ് എം.എൽ.എ. ഒ. രാജഗോപാൽ മത്സരിക്കില്ലെന്നാണ് ബി.ജെ.പി. വൃത്തങ്ങൾ അറിയിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, നടൻ സുരേഷ് ഗോപി എന്നിവരുടെ കാര്യത്തിൽ കേന്ദ്രഘടകമാണ് തീരുമാനമെടുക്കുക.
സുരേഷ്‌ഗോപി തിരുവനന്തപുരത്തോ തൃശ്ശൂരോ മത്സരിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞതവണ ബി.ജെ.പി. മത്സരിച്ചത് 99 സീറ്റിലാണെങ്കിലും ഇത്തവണ അതിൽ കൂടുതൽ മണ്ഡലങ്ങളിൽ ജനവിധി തേടും.
പി.സി. ജോർജുമായി ആശയവിനിമയം നടന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വ്യക്തമാക്കി. മെട്രോമാൻ ഇ. ശ്രീധരനെ പാലക്കാടാണ് പരിഗണിക്കുന്നത്.
പി.കെ കൃഷ്ണദാസ്-കാട്ടാക്കട,
എ.എന്‍ രാധാകൃഷ്ണന്‍-മണലൂര്‍,
എം.ടി രമേശ്-കോഴിക്കോട് നോര്‍ത്ത്,
എ.പി അബ്ദുള്ളക്കുട്ടി-മലപ്പുറം,
കുമ്മനം രാജശേഖരന്‍ -നേമം,
വി.വി രാജേഷ്-വട്ടിയൂര്‍ക്കാവ്,
സി കൃഷ്ണകുമാര്‍-മലമ്പുഴ,
ജേക്കബ് തോമസ്-ഇരിങ്ങാലക്കുട എന്നിങ്ങനെയാണ് ഒന്നാം പ്രഥമ പരിഗണനയുള്ളത്.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
വൈകിട്ട് 5.30ന് ശംഖുമുഖം കടപ്പുറത്താണ് സമ്മേളനം നടക്കുന്നത്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി അമിത് ഷാ ശനിയാഴ്ച കേരളത്തിലെത്തിയിരുന്നു. ഇന്ന് ചേരുന്ന ബിജെപി കോർ കമ്മിറ്റിയിലും അമിത് ഷാ പങ്കെടുക്കും. കമ്മിറ്റിയിൽ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുക എന്നതാണ് ഉദ്ദേശ ലക്ഷ്യം.
കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി. മുരളീധരൻ മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇന്നലെ കൂടുതൽ വിശദീകരണത്തിന് തയ്യാറായില്ല. കേന്ദ്രപാർലമെന്ററി ബോർഡിന്റെ തീരുമാനം വരുന്നതുവരെ മത്സരിക്കുമോ ഇല്ലയോ എന്നതിൽ ഉറപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, കഴക്കൂട്ടത്ത് മത്സരിക്കേണ്ടവരുടെ പട്ടികയിൽ വി. മുരളീധരനും കെ. സുരേന്ദ്രനും മാത്രമേയുള്ളൂ. സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്.
https://www.facebook.com/Malayalivartha