നിയമസഭാ തിരഞ്ഞെടുപ്പില്‍ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കാനുളള ബിജെപിയുടെ ശ്രമം പരാജയപ്പെട്ടു

നിയമസഭാ തിരഞ്ഞെടുപ്പില്‍ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കാനുളള ശ്രമം ബി ജെ പി നടത്തിയിരുന്നു. അയ്യപ്പന്റെ വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമില്ലെന്നും കൊട്ടാരം നിലപാടെടുത്തു . എന്നാൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞ് ബി ജെ പി രണ്ടാമതൊരു നിര്‍ദേശം വച്ചുവെങ്കിലും അതും പന്തളം കൊട്ടാരം അംഗീകരിക്കാൻ തയ്യറായില്ല.
കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി നാരായണ വര്‍മ്മ എന്നിവരെയായിരുന്നു മത്സരിക്കാനായി ബി ജെ പി പരിശ്രമം നടത്തിയത്. ദിവസങ്ങള്‍ക്ക് മുന്നേ തന്നെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കൊട്ടാരത്തില്‍ നേരിട്ടെത്തി ഇരുവരുമായി ചര്‍ച്ചകൾ നടത്തിയത്.
ആറന്മുള മണ്ഡലം ലക്ഷ്യമിട്ടുകൊണ്ടാണ് ബി ജെ പി ഇത്തരത്തിലൊരു ശ്രമം നടത്തിയത്. ഇത് നടന്നിരുന്നുവെങ്കില്‍ സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു. എന്നാൽ ഇതിന്റെ ഗുണഭോക്തളായി എന്‍ ഡി എ മാറിയേക്കുമെന്നായിരുന്നു ബി ജെ പിയുടെ ഇപ്പോഴത്തെ നിഗമനം.
അതേ സമയം ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് ഭക്തരെ കബളിപ്പിക്കാൻ തിരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന ചെപ്പടിവിദ്യ മാത്രമാണ്. ജനങ്ങളെ നേരിടാൻ ജാള്യമുള്ളതിനാൽ പുതിയ മാർഗംതേടുകയാണെന്നും പന്തളം കൊട്ടാരം നിർവാഹകസമിതി പ്രതികരിച്ചു.
ആത്മാർഥതയുണ്ടെങ്കിൽ ഇനിയൊരിക്കലും ക്ഷേത്രാചാരലംഘനം നടത്തില്ലെന്ന് ഇടതുമുന്നണി പരസ്യപ്രഖ്യാപനം നടത്തണമെന്നും അദ്ദേഹം അറിയിച്ചു. സുപ്രീംകോടതിയിൽ ശബരിമല വിഷയത്തിൽ ഭക്തരെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നൽകണം. അയ്യപ്പഭക്തർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞതുപോലും സർക്കാർ നടപ്പാക്കിയില്ല. മന്ത്രിയുടെ പ്രസ്താവനയെ വിശ്വാസികൾ പുച്ഛിച്ചുതള്ളുമെന്നും കൊട്ടാരം നിർവാഹകസമിതി അറിയിച്ചു.
https://www.facebook.com/Malayalivartha