മണ്ഡലം കമ്മിറ്റിയിൽ പോലുമില്ലാത്തവര്‍ക്ക് സീറ്റ് കൊടുക്കാനാവില്ലെന്ന് നിലപാട്... കാസര്‍കോട് കോണ്‍ഗ്രസിൽ ഭിന്നത രൂക്ഷം...

കാസര്‍കോട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. ഉദുമയ്ക്ക് തൊട്ട് പിന്നാലെ കാഞ്ഞങ്ങാട്ടെയും തൃക്കരിപ്പൂരിലെയും സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയാണ് കോണ്‍ഗ്രസില്‍ ഭിന്നത ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്.
കാസര്‍കോട് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തന്നെയാണ് വിമതനീക്കത്തിന് തയ്യാറെടുക്കുന്നത്. ഇന്ന് രാവിലെ കാഞ്ഞങ്ങാട് വെച്ച് വിമത വിഭാഗത്തിന്റെ യോഗം ചേര്‍ന്നിരുന്നു.
കെ.പി.സി.സി. ഭാരവാഹികള്‍ ഉള്‍പ്പടെയുളള മുതിര്‍ന്ന നേതാക്കളും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇന്നലെ വൈകീട്ടോടെയാണ് ഉദുമയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെയുളളവര്‍ വിമത നീക്കവുമായി രംഗത്ത് എത്തിയത്.
ഉദുമയ്ക്ക് പിന്നാലെ കാഞ്ഞങ്ങാട്ടെയും തൃക്കരിപ്പൂരിലെയും സ്ഥാനാര്‍ഥി നിര്‍ണയത്തെയും ഇവര്‍ എതിര്‍ത്തു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മണ്ഡലം കമ്മിറ്റി പോലുമില്ലാത്ത ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ചാണ് പ്രധാനമായും ആക്ഷേപം ഉയരുന്നത്.
മണ്ഡലം കമ്മിറ്റി പോലുമില്ലാത്ത ഒരു വിഭാഗത്തിന് സീറ്റ് വിട്ടുകൊടുക്കുന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയമായിട്ടുളള നീക്കമെന്നാണ് വിലയിരുത്തുന്നത്.
ഈ നീക്കം അംഗീകരിക്കാനാവില്ല. ഇതുമായി മുന്നോട്ടുപോവുകയാണെങ്കില്‍ പാര്‍ട്ടിയില്‍ നില്‍ക്കില്ല എന്ന നിലപാടിലേക്കാണ് വിമതവിഭാഗത്തിന്റെ നീക്കം.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ നേതൃത്വത്തില്‍ ജില്ലയിലുളള കോണ്‍ഗ്രസിന്റെ നിലപാടുകളെയും നടപടികളെയും ഹൈജാക്ക് ചെയ്യുന്നു എന്നും വിമതവിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.
രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും പാര്‍ട്ടി നേതൃത്വത്തിന്റെയും നിലപാടുകളെ എതിര്‍ത്തുകെണ്ടാണ് ഡിസിസി പ്രസിഡന്റിന്റെ നേതത്വത്തിലുളള വിമത വിഭാഗം കാസര്‍കോട്ട് ഇപ്പോള് കരുനീക്കം നടത്തുന്നത്.
https://www.facebook.com/Malayalivartha