നേമത്ത് ഹീറോയാകാൻ കെ. മുരളീധരൻ രണ്ടും കല്പിച്ച് ദില്ലിയിലേക്ക്... പുതുപ്പള്ളിയിൽ ഉറപ്പിച്ച് ഉമ്മൻചാണ്ടി... കരച്ചിലിനൊടുവിൽ കൊല്ലത്ത് ബിന്ദു കൃഷ്ണ...
വൻ കോലാഹലങ്ങൾക്ക് ശേഷം കലങ്ങിത്തെളിയുന്ന ഒരു സ്ഥിതി വിശേഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിവാദങ്ങൾക്ക് ഇനി കൊടിയിറങ്ങുകയാണ്. അതോടെ, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ തർക്കങ്ങൾ അവസാനിക്കുന്നു.
ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെയാകും മത്സരിക്കുക. നേമത്ത് കെ. മുരളീധരൻ അങ്കത്തിനിറങ്ങാനുള്ള സാധ്യതയേറിയിട്ടുണ്ട്. മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്.
കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പൂണിത്തുറയിൽ കെ. ബാബുവും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. ഇരുവർക്കും സംസ്ഥാന നേതൃത്വത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വട്ടിയൂർക്കാവിൽ കെ. പി. അനിൽകുമാറും സ്ഥാനാർത്ഥിയാകും.
പി. സി. വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറാനാണ് നിർദ്ദേശം. പട്ടാമ്പിയും നിലമ്പൂരും ഒഴികെയുള്ള മണ്ഡലങ്ങളിൽ ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്നായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നതെങ്കിലും നേമം പിടിച്ചെടുക്കാൻ കരുത്തൻ തന്നെ വേണമെന്ന നിർബന്ധമാണ് ഒടുവിൽ കെ. മുരളീധരനെ തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽലുള്ള ചേതോവികാരം.
വെല്ലുവിളി ഏറ്റെടുത്ത് നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ ശനിയാഴ്ച മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. തൃപ്പൂണിത്തുറയിൽ മത്സരിക്കണമെന്ന കാര്യം അറിയിച്ചത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന് കെ. ബാബു പ്രതികരിച്ചു.
ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ ഇടപടലാണ് സ്ഥാനാർത്ഥിത്വത്തിന് വഴിയൊരുക്കിയത്. മണ്ഡലത്തിൽ അനുകൂല വികാരമാണ് ഉള്ളതെന്നും കെ. ബാബു പറഞ്ഞു.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചെന്ന് കൊല്ലം ഡിഡിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും പ്രതികരിച്ചു. ഇന്ന് മുതൽ പ്രചാരണത്തിൽ സജീവമാകുമെന്നും ബിന്ദു അറിയിച്ചിട്ടുണ്ട്.
എന്നാൽ, കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉച്ചയോടെയാകാൻ ആണ് സാധ്യത. സോണിയ ഗാന്ധി പട്ടിക കണ്ട ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക.
എഐസിസി വാർത്താക്കുറിപ്പ് ഇറക്കുന്നതിന് മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനം നടത്തി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. ഇതിനായി എഐസിസിയുടെ അനുമതി തേടിയിട്ടുണ്ട്.
കെ. മുരളീധരൻ്റെ പേര് നേമത്ത് അനുമതിക്കായി സോണിയ ഗാന്ധിക്ക് സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കൾ മുരളിയുടെ പേര് അംഗീകരിച്ചു കഴിഞ്ഞു. മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ദില്ലിക്ക് എത്താനായി വിളിപ്പിച്ചിട്ടുണ്ട്.
നിലമ്പൂർ, പട്ടാമ്പി സീറ്റുകളിൽ പ്രഖ്യാപനം വൈകാനാണ് സാധ്യത. വി. വി. പ്രകാശിനെ മുല്ലപ്പള്ളി ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഏഴ് മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് ചർച്ച നടത്തുക.
ആര്യാടൻ ഷൗക്കത്തിനെയും വിളിപ്പിച്ചിട്ടുണ്ട്. ആറൻമുളയിൽ കെ. ശിവദാസൻ നായരായിരിക്കും സ്ഥാനാർത്ഥി. കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പൂണിത്തുറയിൽ കെ ബാബുവും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. ഇരുവർക്കും സംസ്ഥാന നേതൃത്വത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചു.
https://www.facebook.com/Malayalivartha