തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ചാവക്കാട് ബാറിന് കിട്ടുന്നത് രണ്ട് എംഎൽഎമാരെ... ഗുരുവായൂർ നിയോജക മണ്ഡലത്തിലും പൊന്നാനി മണ്ഡലത്തിലുമാണ് അഭിഭാഷകർ ജനവിധി തേടുന്നത്...
വളരെ വ്യത്യസ്ഥമായ ഒരു തെരഞ്ഞെടുപ്പ് അങ്കമാണ് ഇത്തവണ ജനങ്ങൾക്ക് വീക്ഷിക്കാനാവുക. ഏപ്രിൽ 6ന് ആരംഭിക്കുന്ന നിയമസഭാ ഇലക്ഷൻ വിധിയെഴുതുക ചാവക്കാട് ബാർ കൗൺസിലിലെ രണ്ട് അഭിഭാഷകരുടെ ഭാഗ്യ പരീക്ഷണം കൂടിയാണ്.
കാരണം മറ്റൊന്നുമല്ല ഇവിടുത്തെ അഭിഭാഷകരായ രണ്ട് പേരാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഇറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. മേയ് 2നു വിധി പറയുന്ന ദിവസത്തിനായ അക്ഷമരായി കാത്തിരിക്കുകയാണ് ചാവക്കാട് ബാറിലെ ഈ അഭിഭാഷകർ.
വിധി അനുകൂലമായി മാറിയാൽ ചാവക്കാട് ബാറിനു ലഭിക്കുക രണ്ട് എംഎൽഎമാരെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി ചാവക്കാട് കോടതിയിലെ സകല അഭിഭാഷകരും നോക്കികാണുകയാണ്.
ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയായ സി. നിവേദിതയും പൊന്നാനി മണ്ഡലത്തിൽ യുഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന സ്ഥാനാർഥിയായ എ.എം. രോഹിത്തുമാണ് ചാവക്കാട് കോടതിയില്‍ നിന്ന് ജനവിധി തേടുന്ന സ്ഥാനാര്‍ഥികള്‍.
മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയായ നിവേദിത കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മത്സരിച്ചിരുന്നു. 2006 മുതൽ ഇവർ ചാവക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്ത് വരികയാണ്. കൂടാതെ കേന്ദ്ര സോഷ്യൽ വെൽഫയർ ബോർഡിലെ അംഗവുമാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് ദേശീയ കോ–ഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു പോരുന്ന രോഹിത് നിയമസഭയിലേക്കുള്ള കന്നി അങ്കത്തിനുള്ള തയ്യാറെടുപ്പിലാണ്.
മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ പ്രതിനിധിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ നാലു വർഷമായി ചാവക്കാട് കോടതിയിൽ രോഹിത് പ്രാക്ടീസ് ചെയ്യുകയാണ്.
അതേസമയം, ഗുരുവായൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എൻ.കെ. അക്ബർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ ചാവക്കാട് ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ ജി. വരുണിന് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
രക്തസാക്ഷി കെ.പി. വത്സലന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചാവക്കാട് ഹോച്മിൻ സെന്ററിൽ നിന്നു പ്രകടനമായെത്തി പത്രിക സമർപ്പിച്ചത്.
കെ. വി. അബ്ദുൽഖാദർ എംഎൽഎ, നഗരസഭാധ്യക്ഷരായ എം. കൃഷ്ണദാസ്, ഷീജ പ്രശാന്ത്, പി. ടി. കുഞ്ഞുമുഹമ്മദ്, സി. സുമേഷ്, കെ. കെ. സുധീരൻ, പി. മുഹമ്മദ് ബഷീർ, കെ. വി. മോഹനകൃഷ്ണൻ, പി. കെ. സെയ്താലിക്കുട്ടി, ലാസർ പേരകം, എം. പി. ഇക്ബാൽ, സി. കെ. ഖാദർ എന്നിവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha