ആര്.എസ്.എസ്. സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ കേരളം വിറങ്ങലിച്ചുപോയെന്ന് ഉമ്മന്‍ ചാണ്ടി...
ആര്‍എസ് എസ് ദേശീയ സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്റെ വെളിപ്പെടുത്തലുകൾ വൻ വിവാദങ്ങൾക്കും പൊട്ടിത്തെറികൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. ആര്‍എസ്എസ് പ്രസദ്ധീകരണമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപർ കൂടിയാണ് ഇദ്ദേഹം. സീറ്റ് കിട്ടാത്തതിലുള്ള അമർഷമാണോ അതോ മറ്റേതെങ്കിലും കാരണമാണോ എന്നറില്ല സംഗതി എന്തായാലും ഏറ്റിരിക്കുകയാണ്.
സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ കേട്ട് ജനാധിപത്യ മതേതര കേരളം വിറങ്ങലിച്ചുപോയെന്ന് ഉമ്മന്‍ ചാണ്ടിയും ഇപ്പോൾ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും അറിവോടെ മത്സരിക്കാനെത്തിയ ആര്‍എസ് എസ് നേതാവിനെ വെട്ടിമാറ്റിയത് ഡീലിന്റെ ഭാഗമായാണ് എന്നത് എത്രമാത്രം സുദൃഢമാണ് ഈ ബന്ധമെന്ന് വ്യക്തമാക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സിപിഎമ്മിന് തുടര്‍ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നതാണ് ഡീല്‍. എന്നാല്‍ ഇരുവരുടെയും ദീര്‍ഘകാല ലക്ഷ്യം കോണ്‍ഗ്രസ് മുക്ത കേരളമാണ്. ജനാധിപത്യ മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഞെട്ടിപ്പിക്കുന്നതാണ് ഇവരുടെ അജണ്ട. ബിജെപി- സിപിഎം അജണ്ട നേരത്തെ ഭാഗികമായി പുറത്തു വന്നിരുന്നു.
കേരളത്തില്‍ കോണ്‍ഗ്രസാണു തോല്‍ക്കേണ്ടതെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസാണ് കേരളത്തിലെ മുഖ്യശത്രു എന്നാണ് അദ്ദേഹവും പറഞ്ഞത്. സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാറുമായി ചേര്‍ന്ന് മുസ്ലീം ക്രൈസ്തവ ഭീകരതകളെ നേരിടണം എന്നാണ് ആര്‍എസ്എസ് നേതാവ് ടി. ജി. മോഹന്‍ദാസ് കേസരി വാരികയില്‍ കുറിച്ചത്.
സിപിഎമ്മിനും സംഘപരിവാര്‍ സംഘടനകള്‍ക്കും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. ഭൂതകാലത്തിന്റെ തടവറ ഭേദിച്ചുകൊണ്ട് ഇരുകൂട്ടരും അതിന് മുന്‍കൈ എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം- ബിജെപി ബന്ധത്തിന്റെ പല ഏടുകളും ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടിള്ളവയാണ്. കൂടുതല്‍ ബന്ധങ്ങള്‍ ഇനിയും മറനീക്കി പുറത്തുവരുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ഇതുകൂടാതെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തേ പ്രതികരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത്, ആര്‍. ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ സീറ്റ് ലഭിക്കാത്ത ഒരാള്‍ നിരാശയില്‍ നിന്ന് പറയുന്ന ഒന്നായി നിസാരവത്കരിക്കാന്‍ സാധിക്കില്ലെന്നാണ്. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള, ആര്‍.എസ്.എസുമായി അടുത്ത ബന്ധമുള്ള ബാലശങ്കറിനെ പോലെ ഒരാള്‍ നടത്തിയ പ്രസ്താവന അതീവ ഗൗരവമാണ്.
കോണ്‍ഗ്രസ് നേരത്തെ പറഞ്ഞതാണ് ബാലശങ്കര്‍ ഇപ്പോള്‍ ശരിവെച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ട് നടന്നു കൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല സിപിഎമ്മിന് തുടര്‍ ഭരണം ഉറപ്പാക്കാന്‍ ബിജെപി എല്ലാ ശ്രമവും നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആരോപിച്ചു.
രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ഥാര്‍ഥികളെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. ഞങ്ങള്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ഞങ്ങളെ പരിഹസിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ എങ്ങനേയും തറപറ്റിച്ച് ഒരിക്കല്‍ കൂടി ആ കസേരയില്‍ തുടരുക എന്നതാണ് പിണറായിയുടേയും സിപിഎമ്മിന്റേയും ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
നേരിയ വോട്ട് വ്യത്യാസത്തില്‍ നില്‍ക്കുന്ന മണ്ഡലങ്ങളില്‍ പരസ്പരം സഹായിച്ചാല്‍ അവര്‍ക്ക് ജയിക്കാനാകുമെന്നാണ് സിപിഎം സ്വപ്‌നം കാണുന്നത്. അപകടകരമായ കളിയാണ് സിപിഎം കളിക്കുന്നതെന്നും അത് കേരളത്തിലെ സിപിഎമ്മിന്റെ അന്ത്യം കുറിക്കുന്ന ഒരു നടപടിയായി മാറും.
എത്ര പേരാണ് സിപിഎമ്മില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേരുന്നതെന്ന് ചോദിച്ച അദ്ദേഹം അര ഡസനിലേറെ പേര്‍ സിപിഎമ്മില്‍ നിന്ന് പോയവരാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥികളെന്നും ആരോപിച്ചു.
https://www.facebook.com/Malayalivartha