സി പി എമ്മില്‍ വ്യക്തിപൂജ പാരമ്യത്തില്‍ എത്തിനില്‍ക്കുകയാണ്; ഇന്നലെ അത് ഏറ്റവും അപഹാസ്യമായ രൂപത്തിലേക്കെത്തി; സിനിമാതാരങ്ങളെ അണിനിരത്തി താരനിശ നടത്തുന്ന മുഖ്യമന്ത്രി കേരളത്തിലെ സി പി എമ്മിന്റെ പുതിയ മുഖമാണ്; എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. എന്തൊക്കെ കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ വിജയം നിർണയിക്കും എന്ന് അദ്ദേഹം എണ്ണിയെണ്ണി പറഞ്ഞിരിക്കുകയാണ്. അതിരൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
ശബരിമലയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങളും വിശ്വാസികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് വി മുരളീധരന്‍ പറഞ്ഞു .
സ്വര്‍ണക്കടത്ത് വിഷയത്തില്‍ സി പി എം നേതാക്കള്‍ക്കുളള പങ്ക്, സര്‍ക്കാര്‍ നടത്തിയ അവിഹിത ഇടപെടലുകള്‍, സ്‌പീക്കര്‍ ചോദ്യം ചെയ്യലിന് മടികാണിക്കുന്ന സാഹചര്യം, പിന്‍വാതില്‍ നിയമനം തുടങ്ങിയവൊക്കെ തിരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കുന്നതില്‍ പങ്ക് വഹിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
സി പി എമ്മില്‍ വ്യക്തിപൂജ പാരമ്യത്തില്‍ എത്തിനില്‍ക്കുകയാണ്. ഇന്നലെ അത് ഏറ്റവും അപഹാസ്യമായ രൂപത്തിലേക്കെത്തി. സിനിമാതാരങ്ങളെ അണിനിരത്തി താരനിശ നടത്തുന്ന മുഖ്യമന്ത്രി കേരളത്തിലെ സി പി എമ്മിന്റെ പുതിയ മുഖമാണ്.
ധര്‍മ്മടത്ത് വിജയിക്കണമെങ്കില്‍ സിനിമാതാരങ്ങളെ അണിനിരത്തണമെന്ന ഗതികേടിലായോ പിണറായി എന്നാണ് പാര്‍ട്ടി അണികള്‍ ചോദിക്കുന്നത്. വാളയര്‍ കുഞ്ഞുങ്ങളുണ്ടോ അമ്മ മത്സരിക്കുന്നോയെന്ന ആശങ്ക പിണറായിക്കുണ്ടോയെന്നും മുരളീധരന്‍ ചോദിക്കുകയും ചെയ്തു.
താരനിശ നടത്തുന്നതിനുളള പണം എവിടെ നിന്ന് വരുന്നുവെന്ന് വ്യക്തമാക്കണം. കളളപ്പണ ഇടപാടില്‍ നിന്നുകിട്ടിയ വിഹിതമാണോ ഇതെന്ന് ജനങ്ങള്‍ക്കറിയണം.
ബി ജെ പി ശക്തമായ മത്സരം നടത്തുന്ന ഇരുപത് മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ്-സി പി എം ധാരണയുണ്ട്. മഞ്ചേശ്വരത്ത് ബി ജെ പിയെ തോല്‍പ്പിക്കാന്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ വാക്കുകള്‍ ഇതിന് തെളിവാണെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
തലശേരിയില്‍ മനസാക്ഷി വോട്ട് തളളിയ മുരളീധരന്‍ ബി ജെ പി പിന്തുണ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ച ആള്‍ക്ക് തന്നെയാണെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ശക്തമായ സാന്നിദ്ധ്യം രണ്ട് മുന്നണികള്‍ക്കും അലോസരം ഉണ്ടാകുന്നു എന്നതിന് തെളിവാണ് ഒത്തുകളി ആക്ഷേപം.
തലശേരിയില്‍ ബി ജെ പി വോട്ട് സംബന്ധിച്ച് നിലപാട് സംസ്ഥാന നേതൃത്വം പറഞ്ഞിട്ടുണ്ട്. ജില്ലാ കമ്മിറ്റിയെക്കാള്‍ വലുതാണ് സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം എന്നും വി മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha