ഏതെങ്കിലും നേതാക്കള്‍ക്ക് മേല്‍ ധാര്‍മ്മിക ഉത്തരവാദിത്വം കെട്ടിവച്ച് ബാക്കിയുള്ളവര്‍ കൈ കഴുകിയാല്‍ പാര്‍ട്ടി വളരില്ലെന്ന സത്യം ഇനിയെങ്കിലും അംഗീകരിക്കുക; ആത്മ വിമര്‍ശനപരമായി പരാജയകാരണങ്ങളെ ഗ്രൂപ്പു ചിന്ത വെടിഞ്ഞ് വിലയിരുത്തുക; കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പ്രതിപക്ഷ നിരയെ നയിക്കട്ടെ; ഡോ. ബെറ്റി മോള്‍ മാത്യുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയം വിശകലനം ചെയ്യുന്ന ഫേസ്ബുക്ക് കുറിപ്പ് പങ്ക് വച്ച് ഡോ. ബെറ്റി മോള്‍ മാത്യു . ഏതെങ്കിലും നേതാക്കള്‍ക്ക് മേല്‍ ധാര്‍മ്മിക ഉത്തരവാദിത്വം കെട്ടിവച്ച് ബാക്കിയുള്ളവര്‍ കൈ കഴുകിയാല്‍ പാര്‍ട്ടി വളരില്ലെന്ന സത്യം ഇനിയെങ്കിലും അംഗീകരിക്കുക.
ആത്മ വിമര്‍ശനപരമായി പരാജയകാരണങ്ങളെ ഗ്രൂപ്പു ചിന്ത വെടിഞ്ഞ് വിലയിരുത്തുക; കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പ്രതിപക്ഷ നിരയെ നയിക്കട്ടെ എന്നിവർ ചൂണ്ടിക്കാണിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ :
ഉത്തിഷ്ഠത .... ! ജാഗ്രത ......! മറ്റാരോടുമല്ല കോണ്‍ഗ്രസ്കാരോടാണ്. മരണം വരെ കോണ്‍ഗ്രസ് ആയിരിക്കുമെന്ന വൈകാരിക പ്രതികരണങ്ങളും ഒന്നോ രണ്ടോ നേതാക്കള്‍ രാജി വച്ചാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന ഒറ്റമൂലികളും കൊണ്ട് സോഷ്യല്‍ മീഡിയ ചുവരുകള്‍ നിറയുന്നത് കണ്ടിട്ടാണ്. അത്തരം ലഘുവായ പരിഹാരങ്ങള്‍, ചില മാറ്റി നിര്‍ത്തലുകള്‍ ഒക്കെ മുമ്പും ഉണ്ടായിട്ടില്ലേ. എന്നിട്ട് എന്തേലും നേട്ടമുണ്ടായോ?
2004 മുതല്‍ 2014 വരെ 10 കൊല്ലക്കാലം ലോക് സഭയില്‍ ബി ജെ പി പ്രതിപക്ഷത്തിരുന്നപ്പോള്‍ നേതാക്കന്മാരെ എത്ര പേരെ നാടു കടത്തി.?? കേരളത്തില്‍ 2019 പാര്‍ലമെന്റിലക്ഷനില്‍ 20 ല്‍ 19 സീറ്റിലും എല്‍ ഡി എഫ് പരാജയപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും രാജി വെക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടോ.?? ഇല്ല .
ഏതെങ്കിലും നേതാക്കള്‍ക്ക് മേല്‍ ധാര്‍മ്മിക ഉത്തരവാദിത്വം കെട്ടിവച്ച് ബാക്കിയുള്ളവര്‍ കൈ കഴുകിയാല്‍ പാര്‍ട്ടി വളരില്ലെന്ന സത്യം ഇനിയെങ്കിലും അംഗീകരിക്കുക. ആത്മ വിമര്‍ശനപരമായി പരാജയകാരണങ്ങളെ ഗ്രൂപ്പു ചിന്ത വെടിഞ്ഞ് വിലയിരുത്തുക.
നമുക്ക് എവിടെയാണു പിഴച്ചത്?
⭐2019 ലെ ഗംഭീര വിജയം അമിതമായ ആത്മവിശ്വാസം പകര്‍ന്നു. വിജയകാരണങ്ങളില്‍ നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ വിയോജിപ്പും കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയും പെരിയ കൊലപാതകങ്ങളും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും ആചാര സംരക്ഷണവും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ വിലയിരുത്തലില്‍ ആചാര സംരക്ഷണമാണ് വിജയകാരണം എന്ന അഭിപ്രായത്തിനു മേല്‍ക്കൈ കിട്ടി.
⭐പിന്നീട് തദ്ദേശ ഭരണ തിരഞ്ഞെടുപ്പു വരും വരെ നമ്മള്‍ അനങ്ങിയില്ല. ആ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പറ്റിയ പിശക് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ ഭിന്നിപ്പിനും നിരാശയ്ക്കും കാരണമായി.
ഈ ചുമതല വഹിച്ചവര്‍ പൊതുസമ്മതി കണക്കിലെടുക്കാതെ ഇഷ്ടക്കാര്‍ക്ക് അവസരം നല്കിയതാണ് ഏറ്റവും വലിയ വിനയായത്. അതിലൂടെ എല്‍.ഡി എഫ് നേടിയ മേല്‍ക്കൈയില്‍ നിന്നുമാണ് തുടര്‍ഭരണം എന്ന അജണ്ട വെളിപ്പെടുന്നത്.
⭐ഭരണത്തിന്റെ ആനുകൂല്യങ്ങള്‍, പണക്കൊഴുപ്പ്, മാധ്യമങ്ങളെ അനുകൂലമാക്കല്‍, പി.ആര്‍ വര്‍ക്ക്, ജാതി സമുദായ പ്രീണനം സാധ്യമാക്കുന്ന നയങ്ങള്‍ അങ്ങനെ എല്ലാ ഘടകങ്ങളെയും ഏകോപിപ്പിച്ചാണ് അവര്‍ മുന്നോട്ടു പോയത്.
ഇതിലൂടെ ഉണ്ടാക്കിയെടുത്ത കൃത്രിമ ഇമേജും ഭരണത്തുടര്‍ച്ച എന്ന അവകാശ വാദവുമൊക്കെ ജനങ്ങളെ സ്വാധീനിച്ചു. അധികാരം നിലനിര്‍ത്താന്‍ ഏതു വഴിയുമാവാം എന്നതായിരുന്നു നിലപാട്. ഇവയെല്ലാം മറച്ചു പിടിച്ചത് കിറ്റുകൊണ്ടുമാണ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ പയറ്റിയ രീതിയുടെ കേരള മോഡല്‍. ഈ രണ്ടാമൂഴവും അതുപോലെ ഒക്കെയാവും.!
കൂടാതെ ഓരോ മണ്ഡലത്തിനുമൊക്കുന്ന അടവുനയവും പ്രയോഗിച്ചു. .! പൂഞ്ഞാറ്റില്‍ പി സി യോടു പിണങ്ങിയ എസ്ഡിപിഐ യെ കൂടെ നിര്‍ത്തിയതു പോലെ . ബിജെപി സഹായവും കിട്ടി എന്നതിന് ഇലക്ഷന്‍ റിസള്‍ട്ട് തെളിവാണ്. ഈ അടിയൊഴുക്കുകള്‍ മുന്‍കൂട്ടിക്കണ്ട് പ്രതിരോധിക്കാന്‍ പാര്‍ട്ടി സംവിധാനത്തിനു കഴിഞ്ഞില്ല.
⭐എന്നിട്ടു പോലും മറുഭാഗത്ത് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന സ്കൂപ്പുകളുടെ പെരുവെള്ളപ്പാച്ചില്‍ തന്നെ ഉണ്ടായിരുന്നു. അവയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ മാധ്യമങ്ങള്‍ പരിഗണിച്ചില്ല എന്നതുപോകട്ടെ അവ ഏറ്റെടുത്ത് ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ പാര്‍ട്ടി പോലും ഇല്ലാതെ പോയി. അദ്ദേഹത്തിന്റെ പ്രയത്നമൊരു ഒറ്റയാള്‍ പോരാട്ടമായി പരിണമിച്ചു.!
⭐ബീ ജെ പി കൊണ്ടുവന്ന ആചാര സംരക്ഷണത്തിന്റെ തുമ്പ് പിടിച്ചതാണ് മറ്റൊരു വീഴ്ച. നമ്മള്‍ ഇപ്പോള്‍ കോവിഡ് കാലത്താണ് ജീവിക്കുന്നത്. !എല്ലാ ആചാരങ്ങളും തല കുത്തി വീണ കാലം. !
സാമ്പത്തികമാണ് ജനം നേരിടുന്ന പ്രധാന പ്രശ്നം. ഈ സാഹചര്യത്തില്‍ ഊന്നല്‍ കൊടുക്കേണ്ടത് ന്യായ് പദ്ധതിക്കായിരുന്നു. അതിനു കഴിയാതെ പോയി. മികച്ച പ്രകടനപത്രിക ഉണ്ടാക്കിയെങ്കിലും അതിനെ ആധാരമാക്കി ക്യാമ്പ്യയിന്‍ താഴെത്തട്ടില്‍ നടക്കാതെ പോയതും സംഘടനാ ദൗര്‍ബ്ബല്യം കൊണ്ടാണ്.
⭐സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഗ്രൂപ്പുപോരുകള്‍ക്കിടയില്‍ നീണ്ടു പോയതും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൂണ്ടിക്കാട്ടാത്തതുമാണ് മറ്റൊരു പ്രശ്നം. 2019 ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാതെ മത്സരിച്ചപ്പോഴും ദേശീയ തലത്തില്‍ വന്‍ പരാജയമാണുണ്ടായത്..
⭐വോട്ടറന്മാരില്‍ 50 ശതമാനത്തോളം പേര്‍ 18 നും 40 നുമിടയില്‍ പ്രായമുള്ളവരാണ്. ഏറെക്കുറെ മൃതപ്രായമായ കെ.എസ് യു കേരളത്തിലെ ക്യാമ്പസുകളില്‍ ഇന്ന് അപൂര്‍വ്വ കാഴ്ചയാണ്. ക്യാമ്പസുകളിലൂടെ കുട്ടികള്‍ എത്തുന്നത് ചെങ്കോട്ടയിലേയ്ക്കാണ്.
അവിടെ അവര്‍ നേടുന്ന ചുവപ്പു സംഘടനാ പാഠങ്ങളും സംഘബലവും നല്ലൊരു വിഭാഗം വോട്ടറന്മാരെ ഇടതുപക്ഷത്തിനു നേടിക്കൊടുക്കുന്നുണ്ട്. ഇക്കാര്യം ഗൗരത്തോടെ പരിഗണിച്ചില്ലായെങ്കില്‍ കാല്‍ക്കീഴിലെ മണ്ണ് പൂര്‍ണ്ണമായും ഒലിച്ചു പോകും ... സംശയം വേണ്ട.
⭐വിജയികളും ഗുണം പറ്റി കളും സ്വയം വളരുന്നതിനൊപ്പം പാര്‍ട്ടി വളര്‍ത്താന്‍ എന്തു ചെയ്യുന്നു എന്നതും കൃത്യമായി ഓഡിറ്റു ചെയ്യേണ്ടതുണ്ട്.
ബി ജെ പി . അജണ്ടകള്‍ ..
മറ്റു പാര്‍ട്ടികള്‍ ഹ്രസ്വകാല പദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ ദീര്‍ഘകാല പദ്ധതികളാണു ബി.ജെ.പി ക്കുള്ളത്. അണ്ണാ ഹസാരെ ആരായിരുന്നു എന്നത് വെളിപ്പെട്ടത് എത്ര കാലം കഴിഞ്ഞാണ് . കേരളത്തിലും അവര്‍ ഒരു ദീര്‍ഘകാല പദ്ധതിയിടുന്നു എന്നാണ് കരുതേണ്ടത്.
കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ അല്പാല്പമായി വിഴുങ്ങാനാണ് പ്ലാന്‍ . എല്‍ ഡി എഫിനു തുടര്‍ ഭരണം നല്കി കോണ്‍ഗ്രസിനെ ഒതുക്കുക എന്ന ലക്ഷ്യത്തിനായി തന്നെയാണ് അവര്‍ ഇത്തവണ വോട്ടിട്ടത്. വോട്ടുകച്ചവടം എന്ന സംസ്ഥാന പദ്ധതിയായി ഇതിനെ കാണാന്‍ കഴിയില്ല. കേന്ദ്ര ഏജന്‍സികളുടെ എങ്ങുമെത്താത്ത അന്വേഷണമൊക്കെ ഇതോട് ചേര്‍ത്തു വച്ച് കാണേണ്ടതാണ്.
എങ്കിലും ഇത്തവണ ഏതാനും സീറ്റുകള്‍ കൂടി അവര്‍ ലക്ഷ്യമിട്ടിരുന്നു. അതിനു എല്‍ ഡി എഫിന്റെ സഹായവും ഉണ്ടായിരുന്നു. പാലക്കാടൊക്കെ നോക്കിയാലറിയാം . ആ ഒരു കാര്യം നടക്കാതെ പോയതില്‍ ഏറെ സന്തോഷിക്കേണ്ടതില്ല. അവരുടെ ദീര്‍ഘകാല അജണ്ടയുമായി കോണ്‍ഗ്രസിനെ വിഴുങ്ങാന്‍ വായും പിളര്‍ന്ന് അവര്‍ ഇവിടുണ്ടാവും.
ഇത്രയും നിര്‍ണ്ണായകമായ ദശാസന്ധിയില്‍ ഗ്രൂപ്പ് കേന്ദ്രിതവും വ്യക്തി കേന്ദ്രിതവുമായ താല്പര്യങ്ങള്‍ മാറ്റിവച്ചേ പറ്റൂ. അത്തരം അജണ്ടകള്‍ കോണ്‍ഗ്രസിനു നാശമേ ഉണ്ടാക്കിയിട്ടുള്ളൂ. ഒരുദാഹരണം പറയാം. ഇടുക്കിയില്‍ പാര്‍ലമെന്റിലും അഞ്ചു നിയോജക മണ്ഡലങ്ങളിലും ജില്ലാ പഞ്ചായത്തിലുമെല്ലാം യു ഡി എഫ് വാണത് പി ടി.തോമസ് എന്ന അസാമാന്യ സംഘാടകന്‍ ഡി സി സി പ്രസിഡന്റ് ആയിരുന്നപ്പോഴാണ് .
പിന്നീട് എം പി ആയിരുന്ന അദ്ദേഹത്തെ അവസരം നോക്കിയിരുന്ന് ഇടുക്കിയില്‍ നിന്നും കെട്ടുകെട്ടിക്കാനായി പി ടി വിരോധികളുടെ സംഘം ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന അശ്ലീലത്തിനൊപ്പം നിന്നതിന്റെ തിക്തഫലമാണ് ഇന്നത്തെ കോണ്‍ഗ്രസില്ലാത്ത ഇടുക്കി ജില്ല.. പി ടി തോമസിന്റെ പ്രതീകാത്മക ശവഘോഷയാത്ര കോണ്‍ഗ്രസിന്റേതു കൂടിയായി പരിണമിച്ചു എന്നു പറഞ്ഞാല്‍ അധികമാവില്ല. ! പി ടി യെ മാറ്റി നിര്‍ത്താനെടുത്ത തീരുമാനം ഫലത്തില്‍ ചരിത്രപരമായ വിഡ്ഡിത്തമായി പരിണമിച്ചു..
അതുകൊണ്ട് ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വൈകാരികമായ പ്രതികരണങ്ങള്‍ അവസാനിപ്പിക്കുക. ഈ ഭരണ തുടര്‍ച്ചയില്‍ പ്രതിപക്ഷത്തിലും തുടര്‍ച്ച അനിവാര്യമാണ്. ! കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പ്രതിപക്ഷ നിരയെ നയിക്കട്ടെ . അദ്ദേഹത്തെ ഒറ്റപ്പെടുത്താതെ സംഘടനാ സംവിധാനം വസ്തുതകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കട്ടെ .
പാര്‍ട്ടി ശരീരത്തിനു കൊടുക്കുന്ന കായകല്പ ചികില്‍സയുടെ ഭാഗമായി വാര്‍ഡു തലം മുതല്‍ മെമ്ബര്‍ഷിപ്പ് ക്യാംപെയിനും സംഘടനാ തിരഞ്ഞെടുപ്പും നടക്കട്ടെ . ശരിയായ ലീഡര്‍ഷിപ്പ് ക്വാളിറ്റി ഉള്ളവര്‍ നേതൃത്വത്തിലെത്തട്ടെ . ! അങ്ങനെ ഗ്രൂപ്പു സമവാക്യങ്ങളിലൂടെ അല്ലാതെ മികച്ച സംഘാടകനായ ഒരു കെ പി സി സി പ്രസിഡന്റും ഉണ്ടാവാനിടയാവട്ടെ .....!
ശുഭപ്രതീക്ഷയോടെ
ഡോ.ബെറ്റി മോള്‍ മാത്യു .
വാല്‍ക്കഷണം : ഞാന്‍ കോണ്‍ഗ്രസിലെ ഭാരവാഹിയോ ഏതെങ്കിലും ഗ്രൂപ്പിന്റെ വക്താവോ അല്ല. ഈ നിരീക്ഷണങ്ങളെല്ലാം വ്യക്തിപരമാണ്. അതുകൊണ്ട് ഗ്രൂപ്പ് വക്താക്കള്‍ ഹാലിളകരുത്. വികാരം മാറ്റി വച്ച് വിവേകത്തോടെ നിരീക്ഷണങ്ങളോടു യോജിക്കയോ വിയോജിക്കയോ ആവാം.
https://www.facebook.com/Malayalivartha