ഓർമ്മയായത് കേരളരാഷ്ട്രീയത്തിലെ ജ്വലിക്കുന്ന നക്ഷത്രത്തെ... ഒരദ്ധ്യായത്തിന് വിരാമം.. ഗൗരിയമ്മയ്ക്ക് പ്രണാമം...
ആണ്‍കോയ്മ അനുവദിച്ച പെണ്ണിടങ്ങള്‍ക്ക് അപ്പുറത്തേക്ക് എത്തിനോക്കാന്‍ പോലും ധൈര്യമില്ലാതിരുന്ന കാലത്ത് ജനിച്ച പെൺപുലി. ആ കാലത്തെ ആവോളം വെല്ലുവിളിച്ചു. തെറ്റെന്ന് ഉറക്കെ പറഞ്ഞു. ജീവിതത്തിന്റെ ഓരോ ദശാസന്ധിയിലും തളരാതെ ശരിക്കൊപ്പം പോരാളിയായി പൊരുതി നിന്നു.
പോരാളിയെന്ന വിളിപ്പേരിനെ അന്വര്‍ത്ഥമാക്കിയ ജീവിതം. ഒളിവു ജീവിതവും, ജയിൽവാസവും, കൊടിയ പീഡനങ്ങളും കടന്ന് കേരളത്തിന്റെ വിപ്ലവ നായികയായി ഗൗരിയമ്മ മാറി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെ ആര്‍ ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയാൽ അപൂര്‍ണ്ണമാണ് കേരള രാഷ്ട്രീയ ചരിത്രം.
പോരാളിയെന്ന വിളിപ്പേരിനെ അക്ഷരാര്‍ത്ഥത്തിൽ അന്വര്‍ത്ഥമാക്കിയ ജീവിതം. ജീവിതത്തിനും രാഷ്ട്രീയത്തിനും രണ്ടിടങ്ങള്‍ ഇല്ലാത്ത മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തക. ഓരോ അണുവിലും രാഷ്ട്രീയ നിലപാട് മുഖം നോക്കാതെ പ്രതിഫലിപ്പിച്ചിരുന്നു. അങ്ങനെ ഗൗരിയമ്മയെ കുറിച്ച് പറയാൻ വിശേഷണങ്ങൾ ഏറെയാണ്.
കേരള രാഷ്ട്രീയ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു കെ.ആർ. ഗൗരിയമ്മയുടേത്. കേരള രാഷ്ട്രീയത്തിലെ കേരളത്തിന്റെ വിപ്ലവ നായികയും തലമുതിര്‍ന്ന നേതാവുമായ കെ.ആർ. ഗൗരിയമ്മ 102ാം വയസ്സിൽ വിടവാങ്ങിയിരിക്കുകയാണ്. കടുത്ത പനിയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ അവർ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു കെ ആർ ഗൗരിയമ്മയുടെ അന്ത്യം സംഭവിച്ചത്. രാവിലെ 10.30ന് മൃതദേഹം അയ്യൻകാളി ഹാളിൽ പൊതുദർശനത്തിന് വെച്ചു. ആലപ്പുയിലും ഒരു മണിക്കൂർ പൊതു ദർശനം ഉണ്ടാവും. സംസ്കാരം വൈകിട്ട് 6നു ആലപ്പുഴ വലിയ ചുടുകാട്ടിൽ വച്ചായിരിക്കും നടക്കുക.
മരണത്തോട് പോലും പോരാടിയാണ് ഗൗരിയമ്മയുടെ വിയോഗം. നൂറ്റാണ്ടു പിന്നിട്ട കമ്യൂണിസ്റ്റ് ഇതിഹാസമാണ് വിടവാങ്ങിയത്. ത്യാഗനിര്‍ഭരമായ ആ ജീവിതം ഇനി ചരിത്രത്തിന്റെ ഭാഗം. വിപ്ലവ നായിക ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ്മ. ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ അംഗമായിരുന്നു.
രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണ്ണായക സംഭവാനകള്‍ ചെയ്ത, രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടേത്. അവരുടെ ആജ്ഞശക്തി ഭരണവൈഭവം എന്നിവ എക്കാലത്തും ഓര്‍മ്മിക്കപ്പെടും. ആദ്യ മന്ത്രിസഭയില്‍ റവന്യുമനത്രിയായിരുന്നു ഗൗരിയമ്മ. കേരളത്തിന്റ ഭാവി ഗതിയെ നിര്‍ണ്ണയിച്ച ഭൂപരിഷ്‌കരണം നിയമസഭയില്‍ അവതരിപ്പിച്ചത് ഗൗരിയമ്മയായിരുന്നു.
പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ ജ്വലിച്ച് നിന്ന വിപ്ലവ നക്ഷത്രമായിരുന്നു കെ ആർ ഗൗരിയമ്മ. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. കുടിയൊഴിപ്പിക്കൽ നിരോധന നിയമം, ഭൂപരിഷ്കരണ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി കേരളത്തിന്‍റെ തലവര മാറ്റിയെഴുതിയ ഇടപെടലുകൾക്ക് ഗൗരിയമ്മ തുടക്കം കുറിച്ചു.
ചേർത്തലയിലെ പട്ടണക്കാട്ട് കളത്തിപ്പറമ്പിൽ കെ എ രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 ന് ജനനം. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം.
എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും, സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി.
നിയമബിരുദം നേടിയ ശേഷം അഭിഭാഷക ജീവിതം തുടങ്ങും മുൻപായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയപ്രവേശം. 1948 ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1952 ലും 54 ലും തിരു–കൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.
ഐക്യകേരള രൂപീകരണത്തിനുശേഷം 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്നു കെ ആർ ഗൗരി. അതേ മന്ത്രിസഭയിൽ അംഗമായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇരുവരും രണ്ടു ചേരികളിലായി. ഗൗരിയമ്മ സിപിഎമ്മിനൊപ്പം ഉറച്ചുനിന്നു. ടിവി സിപിഐക്കൊപ്പവുമായിരുന്നു. തുടർന്ന് ഇരുവരും പിരിഞ്ഞു.
പതിനേഴ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണു പരാജയമറിഞ്ഞത്.
1987 ൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ പക്ഷേ 1994 ൽ സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്നു ജെഎസ്എസ് രൂപീകരിച്ചു. 2001ല്‍ യുഡിഎഫ് മന്ത്രിസഭയില്‍ ഗൗരിയമ്മ കൃഷിമന്ത്രിയായി.
പക്ഷേ തുടര്‍ച്ചയായി ജെ.എസ്.എസിനുണ്ടായ പരാജയം യുഡിഎഫ് പാളയം വിടുന്നതിലാണ് അവസാനിച്ചത്. 2019 വരെ ജെഎസ്എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. യുഡിഎഫിനൊപ്പം നിന്ന ഗൗരിയമ്മയെ പിന്നീട് ക്ഷണിതാവ് സ്ഥാനം നൽകി സിപിഐഎം എൽഡിഎഫിലേക്ക് കൊണ്ടു വന്നു.
പതിനൊന്നാം കേരള നിയമസഭയിലെ (2001-2006) ഏറ്റവും പ്രായം കൂടിയ നേതാവ് കൂടിയായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തെരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റെക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്.
ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം (85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും റെക്കോർഡുകൾ ഗൗരിയമ്മയുടെ പേരിലുണ്ട്. കെ ആർ ഗൗരിയമ്മയുടെ ആത്മകഥ 2010 ൽ 'ആത്മകഥ-കെ.ആർ. ഗൗരിയമ്മ' എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.
https://www.facebook.com/Malayalivartha