ഏത് പുല്ലന്‍ വന്നാലും ഇത് തടയാന്‍ പറ്റില്ല: അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ ഹൈക്കോടതിയെ വെല്ലുവിളിച്ച് എം എം മണി എം എല്‍ എ: സൂര്യന് താഴെയുള്ള ഒരു ശക്തിക്കും പാര്‍ക്ക് നിര്‍മാണം തടയാനാകില്ല...
സംസ്ഥാന സര്‍ക്കാരിനെയും കോടതിയേയും മൂന്നാറിലെ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ വെല്ലുവിളിച്ച് സി പി എം. റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സി പി എം നേതൃത്വത്തില്‍ പുനരാരംഭിച്ചു. സൂര്യന് താഴെയുള്ള ഒരു ശക്തിക്കും അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണം തടയാനാകില്ല എന്ന് എം എം മണി എം എല്‍ എ വ്യക്തമാക്കി.
മുന്‍ മന്ത്രി കൂടിയായ എം എം മണിയുടെ പ്രസംഗത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഏത് പുല്ലന്‍ വന്നാലും ഇത് തടയാന്‍ പറ്റില്ല എന്നും ആര് തടയാന്‍ വന്നാലും നമ്മള്‍ പാര്‍ക്ക് നിര്‍മാണം പുനരാരംഭിക്കും എന്നുമാണ് എം എം മണി പ്രസംഗത്തില്‍ പറയുന്നത്. നിങ്ങള്‍ പാര്‍ക്കിന്റെ പണി നടത്തണം. അവിടെ ടൂറിസ്റ്റുകളെ സ്വീകരിക്കണം എന്നുമൊക്കെ എം എം മണി പറയുന്നുണ്ട്. എന്നിട്ട് നല്ല ഭംഗിയായി പാര്‍ക്ക് നടത്തണം എന്നും സൂര്യനുതാഴെ ഏതവന്‍ പറഞ്ഞാലും അതൊന്നും നമ്മള്‍ സ്വീകരിക്കേണ്ട കാര്യമില്ല എന്നുമാണ് എം എം മണി പറയുന്നത്.
ഇത് തടയാന്‍ ആര് വന്നാലും വഴങ്ങി കൊടുക്കരുത്. നടത്തുക തന്നെ ചെയ്യണം. പിന്നെ എന്തുചെയ്യണം എന്നൊന്നും താന്‍ ഇപ്പോള്‍ പറയുന്നില്ല എന്നും അത് പറയേണ്ട കാര്യമില്ല എന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള, പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കിന് ഉള്ളിലെ നാല് ഏക്കര്‍ ഭൂമി പാട്ടത്തിന് എടുത്താണ് മൂന്നാര്‍ സഹകരണ ബാങ്ക് അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മിക്കുന്നത്.
വൈദ്യുത വകുപ്പിൽ നിന്ന് പാട്ടത്തിനെടുത്ത പഴയ മൂന്നാർ ഹൈഡൽ പാർക്കിലെ നാലേക്കർ ഭൂമിയിൽ അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കുന്നെന്ന പരാതി ഹൈക്കോടതിയിലെത്തിയിരുന്നു. കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് റവന്യൂവകുപ്പ് പാർക്കിന് എൻഒസി. നിരസിച്ചത്. ഇതിനെതിരേ ബാങ്ക് അധികൃതർ, ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകിയിരുന്നു. ഇതിൽ തീരുമാനമാകും മുമ്പാണ് ഇപ്പോൾ നിർമ്മാണം പുനരാംഭിച്ചിട്ടുള്ളത്. നിർമ്മാണം റവന്യൂവകുപ്പും നിരോധിച്ചിട്ടുണ്ട്. മുൻ മന്ത്രി എംഎം മണിയാണ് മുമ്പിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ തടയാൻ ആർക്കും കഴിയുന്നില്ല.
പ്രദേശത്ത് നിർമ്മാണനിരോധനം നിലനിൽക്കുന്നതിനാൽ അമ്യൂസ്മെന്റ് പാർക്കിന് എൻഒസി നൽകാനാകില്ലെന്ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. പാർക്കിന്റെ നിർമ്മാണം പുഴയിൽനിന്ന് വേണ്ടത്ര അകലത്തിലല്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. പിന്നീട് സബ് കളക്ടറും നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകി. ഇവിടെയാണ് സിപിഎം നേതൃത്വം വെല്ലുവിളിയുമായി നിർമ്മാണത്തിന് എത്തുന്നത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഉദ്ഘാടനം. പാർക്ക് വരുന്നത് തടയാൻ ചിലർ ശ്രമിക്കുന്നുവെന്നാരോപിച്ച് രാവിലെ മൂന്നാറിൽ, ബാങ്കിന്റെ നേതൃത്വത്തിൽ അമ്യൂസ്മെന്റ് പാർക്ക് സംരക്ഷണസമിതി രൂപവത്കരിച്ചിരുന്നു. തുടർന്ന് പ്രകടനമായി ഹൈഡൽ പാർക്കിലെത്തിയാണ് ഉദ്ഘാടനംചെയ്തത്. എ.രാജ എംഎൽഎ. ബാങ്ക് പ്രസിഡന്റ് കെ.വി. ശശിക്ക് ആദ്യ ടിക്കറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഇതിന് മുമ്പ് തന്നെ ചില പ്രഖ്യാപനങ്ങൾ എംഎൽഎ കൂടിയായ എംഎം മണി നടത്തിയിരുന്നു.
സൂര്യനു താഴെ ആരെതിർത്താലും പഴയമൂന്നാറിലെ അമ്യൂസ്മെന്റ് പാർക്കിന്റെ പണികളുമായി മുമ്പോട്ടുപോകുമെന്ന് എം.എം. മണി സംരക്ഷണസമിതി രൂപവത്കരണയോഗത്തിൽ പറഞ്ഞിരുന്നു. തോട്ടംതൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇതിന്റെ പണികൾ പൂർത്തിയാക്കണം. കളക്ടറോ, സർക്കാരോ ആര് എതിർത്താലും പണികളുമായി മുന്നോട്ടുപോകും.
മൂന്നാറിന്റെ സമഗ്ര വികസനത്തിന് പാർക്ക് അനിവാര്യമാണെന്നും എം.എം. മണി പറഞ്ഞു. സഞ്ചാരികള്‍ക്കായി കൂടുതല്‍ വിനോദോപാധികള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ് എന്നും മൂന്നാറിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുക എന്നതാണ് ലക്ഷ്യം എന്നുമാണ് സി പി എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് പറയുന്നത്.
https://www.facebook.com/Malayalivartha