ഇത്ര വിചിത്രമായ രീതിയില്‍ അഴിമതി നടത്താന്‍ പഴുതുകള്‍ കണ്ടെത്തുന്ന മറ്റൊരു സര്‍ക്കാരും കേരളത്തിലുണ്ടായിട്ടില്ല.
സര്‍ക്കാര്‍ നിയമത്തില്‍ പഴുതുകളുണ്ടാക്കി കോര്‍പ്പറേഷനുകളെ മറയാക്കിയും മാലിന്യത്തിന്റെ മാലിന്യം ചൂണ്ടിക്കാട്ടി സോണ്‍ട കമ്പനിയുടെ മറവില്‍ പകല്‍ കൊള്ള നടത്തുകയായിരുന്നെന്ന് വ്യക്തം. ലൈഫ് മിഷന്‍ കോഴയേക്കാള്‍ അതിഭീകരമായി വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കൈയ്യിട്ടു വാരല്‍ പ്രക്രിയ ആസൂത്രണം ചെയ്ത മികവിനെ അംഗീകരിക്കാതിരിക്കാനാവില്ല. പിണറായി സര്‍ക്കാരിന്റെ വമ്പന്‍ കൊള്ളയുടെ പൊള്ളത്തരം പുറത്തു വരാന്‍ കൊച്ചിക്കാര്‍ വിഷപുക ശ്വസിക്കേണ്ടി വന്നു എന്നതാണ് ഏറെ അപലപനീയം.
ഇപ്പോഴിതാ സോണ്‍ടകമ്പനിക്ക് കരാര്‍ നല്കാനായി പിണറായി വിജയന്റെ വിദേശ യാത്രകളും സഹായിച്ചുവെന്ന തരത്തിലുള്ള തെളിവുകളാണ് പുറത്തു വരുന്നത്. വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനും സംസ്ഥാനത്തെ പണം വിദേശത്ത് കടത്തിയതിനും തെളിവുകളുണ്ടെന്നാണ് പറയപ്പെടുന്നത്. കോടികള്‍ ഒഴുക്കിയത് നിരര്‍ത്ഥകമായ കരാറുകളുടെ പേരിലാണ്. വിദേശ നാണ്യ വിനിമയം ലംഘിച്ചുള്ള പണം കടത്തില്‍ കണ്ടെത്താന്‍ ഇഡി അന്വേഷണം വന്നേക്കുമെന്നും ഭയക്കുന്നുണ്ട്.
ബ്രഹ്‌മപുരത്തെ ബയോമൈനിങ് കരാര്‍ നേടിയ കമ്പനി സോണ്ടയുടെ 'ഗോഡ്ഫാദറാ'ണു മുഖ്യമന്ത്രിയെന്ന ആരോപണവുമായി മുന്‍ കെച്ചി മേയര്‍ ടോണി ചമ്മണി രംഗത്തെത്തിയിരിക്കുകയാണ്. കരാര്‍ ലഭിക്കും മുന്‍പു 2019 മേയ് 8 മുതല്‍ 12 വരെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിനിടെ സോണ്ട പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സോണ്ട ഡയറക്ടര്‍മാരായ ഡെന്നിസ് ഈപ്പന്‍, പീറ്റര്‍ ബോയര്‍ എന്നിവരാണു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 2 ദിവസത്തിനു ശേഷം ഏക ടെന്‍ഡറായി സോണ്ട കരാര്‍ നേടിയതു സംശയാസ്പദമാണ്. കരാര്‍ ലഭിക്കും മുന്‍പു മുഖ്യമന്ത്രി കരാര്‍ കമ്പനിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനായിരുന്നു? -എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനും ഉത്തരമില്ല.
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സോണ്ട പ്രതിനിധികളും ഒത്തുള്ള ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ സോണ്ടയ്ക്കു ടെന്‍ഡര്‍ ലഭിച്ചതിനെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്നും 3 കരാറുകളും റദ്ദാക്കണമെന്നും ടോണി ആവശ്യപ്പെട്ടു. തദ്ദേശ വകുപ്പിനെ ഒഴിവാക്കി കേരളത്തില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ കെഎസ്‌ഐഡിസിയെ ഏല്‍പിച്ചത് ആരുടെ താല്‍പര്യപ്രകാരമാണെന്ന് ആരാഞ്ഞ അദ്ദേഹം, ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ ടെന്‍ഡര്‍ പൂര്‍ത്തീകരിക്കണമെന്നു നിര്‍ദേശിച്ചു.
അതേസമയം, ബ്രഹ്‌മപുരത്തു ബയോമൈനിങ് നടത്താന്‍ 4 വര്‍ഷം മുന്‍പ് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഈറോഡ് കേന്ദ്രമായ കമ്പനി ആവശ്യപ്പെട്ടതു സോണ്ട ഇന്‍ഫ്രാടെക്കിനു കരാര്‍ നല്‍കിയ തുകയുടെ പകുതി മാത്രം. 2019 ല്‍ ഈറോഡ് കേന്ദ്രമായ 'നെപ്റ്റിയൂണ്‍ ഓട്ടമേഷന്‍' ക്വോട്ട് ചെയ്തത് ക്യുബിക് മീറ്ററിന് 597 രൂപയാണ്. എന്നാല്‍ 2021 ല്‍ സോണ്ടയ്ക്കു കരാര്‍ നല്‍കിയത് അതിന്റെ ഇരട്ടി തുകയ്ക്ക് ക്യുബിക് മീറ്ററിന് 1155 രൂപയ്ക്കാണെന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്.2019 ഓഗസ്റ്റ് 14നു വിളിച്ച ആദ്യ ടെന്‍ഡറില്‍ ആരും പങ്കെടുത്തില്ല. ഒക്ടോബര്‍ 26നു റീടെന്‍ഡര്‍ വിളിച്ചപ്പോള്‍ നെപ്റ്റിയൂണ്‍ മാത്രമാണു വന്നത്. ബ്രഹ്‌മപുരത്ത് 2.63 ലക്ഷം ഘനമീറ്റര്‍ മാലിന്യമുണ്ടെന്നായിരുന്നു അന്നത്തെ കണക്ക്. അതിന് മൊത്തം ചെലവ് 15.71 കോടി രൂപ.
നെപ്റ്റിയൂണിനു കരാര്‍ നല്‍കുന്ന കാര്യം 2020 ലെ ആദ്യ 3 മാസങ്ങളില്‍ ചേര്‍ന്ന കോര്‍പറേഷന്റെ 6 കൗണ്‍സില്‍ യോഗങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, തുക കൂടുതലാണെന്നും ക്രമക്കേടുണ്ടെന്നും ആരോപിച്ച് എല്‍ഡിഎഫ് എതിര്‍ത്തതോടെ തീരുമാനമെടുത്തില്ല.ഇതിനിടെ 2020 മാര്‍ച്ച് അഞ്ചിനു ദുരന്ത നിവാരണ നിയമം ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്തു. കോര്‍പറേഷനോടു ടെന്‍ഡര്‍ റദ്ദാക്കാനും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനോടു (കെഎസ്‌ഐഡിസി) പുതിയ ടെന്‍ഡര്‍ വിളിക്കാനും നിര്‍ദേശിച്ചു.കെഎസ്‌ഐഡിസി വിളിച്ച ടെന്‍ഡര്‍ വഴിയാണു വിവാദ കമ്പനിയായ സോണ്ടയുടെ വരവ്. അവരുടെ പരിശോധനയില്‍ മാലിന്യത്തിന്റെ അളവ് 4.75 ലക്ഷം ഘന മീറ്ററായി. ഒരു ഘനമീറ്ററിന്റെ ചെലവ് 1155 രൂപയായി. മൊത്തം ചെലവ് 54.90 കോടി രൂപയും.
2020 ആദ്യം കോര്‍പറേഷന്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ 15.71 കോടി രൂപയുടെ കരാറിനെ എതിര്‍ത്ത എല്‍ഡിഎഫ്, അധികാരം കിട്ടിയതോടെ നിലപാട് മാറ്റി. 2021 സെപ്റ്റംബറില്‍ 55 കോടി രൂപയുടെ കരാര്‍ സോണ്ടയുമായി ഒപ്പുവച്ചു. പഴയ ടെന്‍ഡര്‍ ബയോമൈനിങ്ങിനു വേണ്ടിയല്ല, ബയോ ക്യാപ്പിങ്ങ് വേണ്ടിയായിരുന്നെന്നാണ് എല്‍ഡിഎഫ് വാദം. എന്നാല്‍, അത് ബയോമൈനിങ് തന്നെയായിരുന്നുവെന്ന് 2020 മാര്‍ച്ച് മൂന്നിലെ കോര്‍പറേഷന്‍ കൗണ്‍സില്‍ അജന്‍ഡയില്‍ വ്യക്തമാണ്. ഇത്ര വിചിത്രമായ രീതിയില്‍ അഴിമതി നടത്താന്‍ പഴുതുകള്‍ കണ്ടെത്തുന്ന മറ്റൊരു സര്‍ക്കാരും കേരളത്തിലുണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha