അവിചാരിതമായി സംസ്ഥാന സെക്രട്ടറി കസേരയിലേയ്ക്ക് അവരോധിക്കപ്പെട്ട എം.വി.ഗോവിന്ദന്‍ തന്റെ എല്ലാ അടവുകളുമുപയോഗിച്ച് ഓരോന്നായി വെട്ടിനിരത്താന്‍ ശ്രമിക്കുകയാണ്. പോളിറ്റ്‌ബ്യേൂറോയിലെത്തിയതോടെ ഗോവിന്ദന് യെച്ചൂരി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ സഹായവും പ്രവഹിക്കുകയാണ്. കേരളം കൂടി നഷ്ടപ്പെട്ടാല്‍ ഡല്‍ഹിയില്‍ എ.കെ.ജി സെന്റര്‍ ഉണ്ടായിട്ട് കാര്യമില്ലെന്ന് അവര്‍ക്കുമറിയാം
കേരള കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ നിന്നും പിണറായി വിജയന്‍ എന്ന അതികായന്റെ പടിയിറക്കം ആരംഭിച്ചിരിക്കുന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. ഭരണതലവന്‍ എന്ന നിലയില്‍ ഇനി എത്രനാള്‍ തുടരാനാകുമെന്ന ചോദ്യം മത്രമേ അവശേഷിക്കുന്നുള്ളൂ. പാര്‍ട്ടിയേയും ഭരണത്തേയും ഒരുപോലെ ഹൈജാക്ക് ചെയ്ത് മുന്നോട്ട് പോയി കൊണ്ടിരുന്ന പിണറായി വിജയന്റെ ശക്തിയായ പാര്‍ട്ടിയില്‍ നിന്നും അദ്ദേഹം പടിപടിയായി പിന്‍തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവിചാരിതമായി സംസ്ഥാന സെക്രട്ടറി കസേരയിലേയ്ക്ക് അവരോധിക്കപ്പെട്ട എം.വി.ഗോവിന്ദന്‍ തന്റെ എല്ലാ അടവുകളുമുപയോഗിച്ച് ഓരോന്നായി വെട്ടിനിരത്താന്‍ ശ്രമിക്കുകയാണ്. പോളിറ്റ്‌ബ്യേൂറോയിലെത്തിയതോടെ ഗോവിന്ദന് യെച്ചൂരി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ സഹായവും പ്രവഹിക്കുകയാണ്. കേരളം കൂടി നഷ്ടപ്പെട്ടാല്‍ ഡല്‍ഹിയില്‍ എ.കെ.ജി സെന്റര്‍ ഉണ്ടായിട്ട് കാര്യമില്ലെന്ന് അവര്‍ക്കുമറിയാം.
ഗോവിന്ദന് സിപിഎമ്മില്‍ നിന്നും ഒന്നും വെട്ടിപിടിക്കണ്ട പകരം ഇങ്ങെടുത്താല്‍ മതി. അത്രത്തോളം ചീഞ്ഞളിഞ്ഞ അവസ്ഥയിലാണ് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും സ്ഥിതി. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ ചെറുത്ത് സര്‍ക്കാരിനും പാര്‍ട്ടിക്കും അനുകൂലമായ ജനകീയ അടിത്തറ വിപുലപ്പെടുത്തുകയായിരുന്നു എം.വി.ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ ലക്ഷ്യം . എന്നാല്‍ ജാഥയില്‍ നിന്നും പൂര്‍ണ്ണമായി പിണറായി വിജയന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പോലും മാറ്റിയതിന് പിന്നില്‍ ഗോവിന്ദന്റെ അധീശാധികാരം അരക്കിട്ടുറപ്പിക്കുന്നതെന്ന് വ്യക്തമായി. പിണറായി വിജയന്‍ , കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍ എന്ന ത്രൈയംബക കൂട്ടുകെട്ടില്‍ ധാര്‍ഷ്ട്യത്തിന്റെ ചട്ടക്കൂടില്‍ കെട്ടിയുയര്‍ത്തിയ പാര്‍ട്ടി ഇപ്പോള്‍ ഗോവിന്ദന്റെ കൈകളിലേയ്ക്ക് മാറുന്നത് ഈ മൂന്നു പേരുടെയും അസാന്നിധ്യത്തിലാണെന്നതും ശ്രദ്ധേയമാണ്.
പാര്‍ട്ടിയിലെ രണ്ടാം തലമുറയേയും തള്ളി യുവാക്കളെ കൂടെ കൂട്ടി നടത്തിയ ജാഥ തുടക്കം മുതല്‍ വിവാദങ്ങളുടെ കൊടുമുടിയേറിയാണ് സഞ്ചരിച്ചത്. ഒരിക്കല്‍ പോലും ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിവരിക്കാനായില്ല. പകരം വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞും മുഖ്യമന്ത്രിയുടെ ചെയ്തികളെ ന്യായീകരിച്ചും ജാഥ മുന്നോട്ട് പോയെങ്കിലും പിണറായി വിജയന്റെ ഗ്രാഫ് കുത്തെ ഇടിച്ചു താഴ്ത്തുന്നതുമായി അന്തിമഫലം. പിണറായി വിജയന്റെ ഫ്‌ളകസ് ബോര്‍ഡുകളുടെ എണ്ണവും വലിപ്പവും നോക്കി സഖാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ വാരികൊടുത്തിരുന്ന ഒരുകാലമുണ്ടായിരുന്നു പിണറായിയ്ക്കും കൂട്ടര്‍ക്കും. സുഖിപ്പിക്കലിന്റെ കാലത്ത് കൂടെ നിന്ന് സുഖിപ്പിച്ചവരെല്ലാം ഇന്ന് പലവധ സ്ഥാനങ്ങളും കരാറുകളും നേടി ജീവിതം ഭദ്രമാക്കിയിരിക്കുന്നു. സര്‍ക്കാരില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധം വമിക്കുന്ന പല അഴിമതി കഥകളും പിണറായിയുടെ ഇഷ്ടക്കാര്‍ക്ക് നല്കി സമ്മാനങ്ങളായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനകീയ പ്രതിരാധ ജാഥ സമാപിക്കുമ്പോള്‍ ഇടത് സൈദ്ധാന്തികനായ ജി. ശക്തിധരന്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത് സിപിഎമ്മിനെ സംബന്ധിച്ച് തികഞ്ഞ വിലയിരുത്തലായി മാറുകയാണ്. അദ്ദേഹം ഇങ്ങനെ കുറിക്കുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്നലെ പര്യടനം പൂര്‍ത്തിയാക്കി തിരുവനന്തപുരത്തു സമാപിച്ചു. സിപിഎമ്മിലെ രണ്ടാം നിരക്കാരെപ്പോലും മാറ്റി നിര്‍ത്തി അതിലും താഴെയുള്ളവരെ മാത്രം അണിനിരത്തി നടത്തിയ ജാഥയ്ക്ക് ചുക്കാന്‍ പിടിച്ചത് .സംസ്ഥാന നേതൃത്വത്തിലേക്ക് ആകസ്മികമായി കടന്നുവന്ന എം വി ഗോവിന്ദനായി എന്നതാണ് ജാഥയുടെ മാറ്റ് കൂട്ടുന്നത്.
ഫെബ്രുവരി 20 ന് കാസര്‍കോട് കുമ്പളയില്‍ നിന്ന് ആരംഭിച്ച ജാഥയുടെ സഞ്ചാരപാതയില്‍ വിവാദങ്ങളുടെ ഘോഷയാത്രകൊണ്ട് ചില മാധ്യമങ്ങള്‍ അതിന്റെ ശോഭ കെടുത്താന്‍ ശ്രമിച്ചെങ്കിലും എം വി ഗോവിന്ദന്‍ സ്വതസിദ്ധ ശൈലിയില്‍ അവയെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.അതിലദ്ദേഹം വിജയിച്ചോ ഇല്ലയോ എന്നത് കാലം തെളിയിക്കും. എങ്ങിനെ വിലയിരുത്തിയാലും ഈ ജാഥ സിപിഎം നേതൃത്വനിരയില്‍ ഒരു കരുത്തനെക്കൂടി കണ്ണൂരിന്റെ മണ്ണില്‍ നിന്ന് പ്രതിഷ്ഠിച്ചു എന്നത് യാഥാര്‍ഥ്യം ..
ഈ ജാഥയുടെ അനുഭവങ്ങള്‍ എം വി ഗോവിന്ദന്‍ ഭാവി പ്രവര്‍ത്തനത്തില്‍ സത്യസന്ധമായി പ്രയോഗിച്ചാല്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ ദൗര്‍ബല്യങ്ങള്‍ ചെറിയ പരിധിവരെ പരിഹരിച്ചു മുന്നോട്ടു പോകാന്‍ കഴിഞ്ഞേക്കും. പാര്‍ട്ടിയുടെ വിസ്തൃതമായ ഭൂപടം ഈ ജാഥയ്ക്ക് ശേഷം ഗോവിന്ദന് മുന്നില്‍ നിവര്‍ന്നു കിടക്കുകയാണ് . അതില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടാകും. .കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ` സര്‍വ്വസൈന്യാധിപന്‍ ആകാനുള്ള കരുത്തു ആര്‍ജ്ജിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്.
എന്തുകൊണ്ടാണ് ഈ ജാഥയിലെങ്ങും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സുകള്‍ ഉയരാത്തതെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. സംസ്ഥാന സെക്രട്ടറിക്ക് ഒറ്റയ്ക്ക് എടുക്കാവുന്ന തീരുമാനമല്ലല്ലോ ഇത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളത്തില്‍ വി എസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ താരം പിണറായി വിജയന്‍ തന്നെ ആയിരുന്നു. കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അദ്ദേഹത്തിന്റെ മുഖ്യ പ്രചാരണ ആയുധമായിരുന്നു. പ്രതേകിച്ചും സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സഞ്ചരിക്കുന്ന ജാഥയില്‍ മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തുക എന്നത് ചിന്തിക്കാന്‍ കൂടി കഴിയുന്നതല്ല. എന്നാല്‍ അസംഭവ്യമായ അത് സംഭവിച്ചു.പിണറായിവിജയനെ എം വി ഗോവിന്ദന്‍ ചെങ്കൊടിക്ക് കീഴില്‍ നിന്ന് മൂന്നാഴ്ച തൂത്തെറിഞ്ഞു എന്ന് പറയുന്നത് അതിശയോക്തി ആയിരിക്കുമെങ്കിലും പാര്‍ട്ടി നേതൃത്വത്തില്‍ അത് സംബന്ധി ച്ചു നടക്കുന്ന കുശുകുശുപ്പുകള്‍ ശുഭ സൂചനയല്ല നല്‍കുന്നത്
രണ്ടാം പിണറായി മന്ത്രിസഭയുടെ വരവിനുശേഷം പുതിയ സംസ്ഥാന സെക്രട്ടറിയുടെ കയ്യില്‍ എത്തിയ പാര്‍ട്ടിയുടെ അവസ്ഥ ജീര്‍ണ്ണിച്ച് ചീഞ്ഞളിഞ്ഞ ഘട്ടത്തിലെത്തിയിരുന്നുയെന്നതും മറക്കാനാകില്ല.
നിയമസഭാ പ്രവര്‍ത്തനം ഇത്രയേറെ തകര്‍ന്ന് തരിപ്പണമായ ഘട്ടം ഓര്‍മ്മയിലെങ്ങുമില്ല. ദേശീയതലത്തില്‍ പാര്‍ട്ടി എത്ര ശുഷ്‌ക്കമായിരുന്നെങ്കിലും കേരളത്തിലെ സിപിഎം പാര്‍ലമെണ്ടറി നേതൃത്വം പ്രതിപക്ഷത്തിരിക്കുമ്പോഴും അതിന്റെ മാറ്റുരച്ചുകാട്ടിയിരുന്നു.അതിനൊരു ദിശാബോധം ഉണ്ടായിരുന്നു. ഒരു ദര്‍ശനത്തിന്റെ സന്ദേശവാഹകരാണ് അവര്‍ എന്ന ബോധ്യം കമ്യുണിസ്റ്റ് ഇതരര്‍ക്ക് പോലും ഉണ്ടായിരുന്നു. ഇപ്പോള്‍ സഭയില്‍ മുന്‍ നിരയില്‍ നിന്ന് തേര് തെളിക്കുന്നവര്‍ പോലും മറ്റേതോ ഗോളത്തില്‍ നിന്ന് ഇറങ്ങിയവര്‍ എന്നാണ് തോന്നിപ്പിക്കുന്നത് . അവരുടെ ഭാഷയും ചെയ്തികളും ജനങ്ങളെ വെറുപ്പിക്കുന്നതില്‍ മത്സരത്തിലാണ്.ജാഥയുടെ അനുഭവങ്ങള്‍ സ്വാംശീകരിച്ചു പാര്‍ട്ടിയെ ചെത്തിചിന്തേരിടേണ്ട എം വി ഗോവിന്ദന്‍ നേരിടേണ്ടി വരുന്ന കടുത്ത വെല്ലുവിളിയാണിത്.
ജനകീയ പ്രതിരോധ ജാഥ കൊണ്ട് പാര്‍ട്ടിയന്ത്രം സടകുടഞ്ഞു എണീറ്റ് കഴിഞ്ഞു എന്ന് ആരും കരുതുന്നുണ്ടാകില്ല. അടിത്തട്ടില്‍ നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുന്ന അവസ്ഥ എങ്ങുമുണ്ടായില്ല എന്നുമാത്രമല്ല പല കേന്ദ്രങ്ങളിലും സദസ്സ് ശുഷ്‌ക്കമായിരുന്നു. എം വി ഗോവിന്ദന്‍, പിണറായി വിജയനെയോ കോടിയേരി ബാലകൃഷ്ണനെയോ പോലെ കരുത്തന്‍ അല്ലാത്തതും തുടക്കക്കാരന്‍ മാത്രമായതും ഒരു പരിമിതി തന്നെയായാകും.
.ഏറ്റവും പരിതാപകരമായത് ജനകീയ പ്രതിരോധ ജാഥയുടെ കുന്തമുന ക്ലൈമാക്‌സില്‍ ഇടിത്തീപോലെ സ്വര്‍ണ്ണക്കടത്തുകാരി നിഷ്പ്രയാസം റാഞ്ചിക്കൊണ്ടുപോയി എന്നതാണ്. കുന്തമുന വിസ്മൃതിയിലായി. ലോകമാകെ നരേന്ദ്ര മോദി വിചാരണ ചെയ്യപ്പെടുമ്പോള്‍ കേരളത്തില്‍ അതിനുവേണ്ടി മാത്രം സിപിഎം ഏറെ അദ്ധ്വാനിച്ചു നിര്‍മിച്ച പ്രതിക്കൂട് ഒഴിഞ്ഞുകിടന്നു എന്നത് ജനകീയ പ്രതിരോധ ജാഥയുടെ ഏറ്റവും വലിയ പരാജയമായിരുന്നു. മോദിക്ക് പകരം സ്വര്‍ണ്ണക്കടത്തുകാരി സ്വപ്ന സുരേഷിനെയാണ് സിപിഎമ്മും പ്രതികൂട്ടില്‍ അവരോധിച്ചത്! 30 കോടിയുടെ ആരുടെയോ ഓഫറുമായി നാടകീയമായി രംഗത്തെത്തിയ സ്വപ്നയെ തളയ്ക്കാന്‍ സിപിഎമ്മിന്റെ കയ്യിലുള്ള ആയുധങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നുമാത്രമല്ല, സ്വപ്നയുടെ താണ്ഡവനൃത്തം കയ്യും കെട്ടി കണ്ടിരിക്കേണ്ടിയും വന്നു.
സ്വര്‍ണ്ണക്കള്ളകടത്തു കേസ് ഒതുക്കിത്തീര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് വേണ്ടി ആരോ അണിയറയില്‍ ശ്രമിച്ചു എന്ന സംശയം പഴയ ഷാജ് കിരണ്‍ എന്ന ദല്ലാളിന്റെ കേസിന്റെ പരിസമാപ്തി വഴിവെക്കുകയും ചെയ്തു. ഇനി അന്വേഷണ ഏജന്‍സികള്‍ ഏറെ നോട്ടമിടേണ്ടത് സ്വപ്ന സുരേഷിന്റെ ദേഹസുരക്ഷയിലാണ്.സ്വപ്ന സുരേഷ് ആര്‍ക്കൊക്കെയോ കടുത്ത വെല്ലുവിളിയായി മാറിക്കഴിഞ്ഞു. അതിന്റെ അവസാനത്തെ ഡ്രസ് റിഹേഴ്സല്‍ ആണ് ഇപ്പോള്‍ കണ്ടത്. സമനില തെറ്റി അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഏതെങ്കിലും 'കില്ലര്‍ ഗാങ്' രംഗത്തുവന്നാല്‍ അത്ഭുതപ്പെടാനില്ല.വരുതിയില്‍ നില്‍ക്കുന്നില്ലെന്ന് വന്നാല്‍ വകവരുത്തിക്കളയുക എന്നത് നമ്മുടെയും രാഷ്ട്രീയത്തിലെ അനുഭവപാഠമാണല്ലോ !
ഇങ്ങനെ പൊളിച്ചെഴുതുകയാണ് അദ്ദേഹം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ സിപിഎമ്മിനെ ഭയന്നാണ് സ്വപ്‌ന കേരളം വിട്ടത്. ഇനി അവരെ കേരളത്തിലേയ്ക്ക് വരുത്താന്‍ കേസുകളുടെ കൂമ്പാരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സുരക്ഷിതമായി കേരളത്തിലെത്തി മടങ്ങാമെന്ന് സ്വപ്‌നയ്ക്കും അത്ര വിശ്വാസമില്ല. കാരണം അത്രത്തോളം വെല്ലുവിളികളാണ് സ്വപ്‌ന ഉയര്‍ത്തിയിരിക്കുന്നത്. സ്വപ്‌നയുടെ ഓരോ നീക്കവും പിണറായി വിജയനെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്നുണ്ട് . കൂടാതെ സിപിഎമ്മിന്റെ ജനകീയ മുഖങ്ങളായ ഒരുപറ്റം നേതാക്കളേയും വാരിവലിച്ചിട്ട് അലക്കുന്നുണ്ട്. മറുപടി പറയാതെ പരമാവധി ആരോപണ വിധേയര്‍ ചീഞ്ഞ് നാറട്ടെയെന്നാണ് പാര്‍ട്ടിയും തീരുമാനിച്ചിരിക്കുന്നതെന്ന് തോന്നുന്ന സാഹചര്യമാണ്. എവിടെയൊക്കെയോ അഴിമതിയുടെ കടുത്ത കറപുരണ്ടിരിക്കുന്നു എന്ന സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലും വിരല്‍ ചൂണ്ടുമ്പോള്‍ പിണറായി വിജയനെ ഇനി ചുമന്നാല്‍ അത് പാര്‍ട്ടി തന്നെ ഇല്ലാതാകുന്നതിന് സമാനമാകുമെന്ന് ഗോവിന്ദനെ പോലുള്ളവര്‍ ചിന്തിച്ചതില്‍ തെറ്റില്ലെന്ന് വിലയിരുത്തപ്പെടുന്നു.
നിശബ്ദ ശൈലിയിലൂടെ സ്വപ്നയെ നേരിട്ട് വിവാദങ്ങള്‍ മായ്ച്ചു കളയാമെന്ന പാഴ്കിനാവിലാണ് പാര്‍ട്ടി നേതൃത്വം നില്ക്കുന്നതെന്നറിയുന്നു. എന്തായാലും പിണറായി യുഗത്തില്‍ നേരിട്ടതിനേക്കാള്‍ വലിയ പ്രതിരോധ നിര ഒരുക്കിയാലോ ഗോവിന്ദന് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കഴിയൂകയുള്ളൂ. വി.എസ്, പിണറായി ഗ്രൂപ്പുകള്‍ തമ്മില്‍ ആശയ സമരമായിരുന്നെങ്കില്‍ ഇനിയുള്ള നാളുകളില്‍ സിപിഎമ്മില്‍ അഴിമതിക്കാര്‍ക്കെതിരെയുള്ള സമരമായിരിക്കും നടക്കുക. അതില്‍ പ്രതി സ്ഥാനത്തെത്തുക പിണറായിയും അദ്ദേഹത്തിന്റെ ഇഷ്ടക്കാരുമായിരിക്കും. ഇനിയൊര് അങ്കം കൂടി ജയിക്കാനുള്ള ബാല്യമില്ലെന്നറിഞ്ഞു കൊണ്ട് സ്വയം സൈഡായി മാറുകയായിരിക്കും പിണറായിയിക്ക് ഉചിതം.
https://www.facebook.com/Malayalivartha