പിണറായിയെ നിർത്തി പൊരിച്ച് സിപിഐ...മുഖ്യമന്ത്രിയുടെ യാത്രകൾക്കൊപ്പമുള്ളത് അകമ്പടി വാഹനങ്ങളല്ല, അഹങ്കാര വാഹനങ്ങൾ.. ധൂർത്തും ഏകാധിപത്യ രീതികളും കമ്യൂണിസ്റ്റുകാരനു യോജിച്ചതല്ല...
സംസ്ഥാന സർക്കാരിനും പാർട്ടി സംസ്ഥാന നേതൃത്വത്തിനുമെതിരെ സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം. രാജാവിനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന യാത്രകൾക്കൊപ്പമുള്ളത് അകമ്പടി വാഹനങ്ങളല്ല, അഹങ്കാര വാഹനങ്ങളാണ്. ഇത്തരം ധൂർത്തും ഏകാധിപത്യ രീതികളും കമ്യൂണിസ്റ്റുകാരനു യോജിച്ചതല്ലെന്നും വിമർശനമുയർന്നു. രണ്ടാം പിണറായി സർക്കാർ പുതുതായി ഒന്നും ചെയ്തിട്ടില്ല. പാചക വാതകത്തിനു വില വർധിപ്പിച്ചതിനെതിരെ കേന്ദ്രത്തിനെതിരെ സമരം ചെയ്യുമ്പോഴാണു ഇന്ധന സെസ് 2 രൂപ സംസ്ഥാന സർക്കാർ വർധിപ്പിച്ചത്. കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികളെ പട്ടിണിയിലേക്കു തള്ളിവിട്ട സർക്കാരാണിത്. കമ്യൂണിസ്റ്റ് നേതാക്കളെക്കാൾ കശുവണ്ടിത്തൊഴിലാളികളെ ഓർമിക്കുന്നത് എൻ.കെ.പ്രേമചന്ദ്രൻ എംപിയാണ്.
പ്രേമചന്ദ്രനെ കശുവണ്ടിത്തൊഴിലാളികൾ വിശ്വാസത്തിലെടുക്കുന്നതിന്റെ നാലിലൊന്നു പോലും കമ്യൂണിസ്റ്റ് നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ല. ധൂർത്തും പിൻവാതിൽ നിയമനവുമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. ആരോഗ്യ, വിദ്യാഭ്യാസ, ഫിഷറീസ് മേഖലകളിൽ പിൻവാതിൽ നിയമനം വ്യാപകമാണ്. ഇത്തരം ധൂർത്തിനൊപ്പമാണു യുവജന കമ്മിഷൻ ചെയർപഴ്സൻ ചിന്ത ജെറോം ഒരു ലക്ഷത്തിനു മേൽ ശമ്പളം ആവശ്യപ്പെടുന്നത്. സിപിഐയുടെ നേതാക്കൾക്ക് നേരത്തേ പാർട്ടിയായിരുന്നു പ്രധാനം. ഇപ്പോൾ അതു മുന്നണിയായി മാറി. തിരുത്തൽ ശക്തിയായിരുന്ന പാർട്ടി ഇപ്പോൾ അതിന് അവധി കൊടുത്തു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെആർ ചന്ദ്രമോഹനൻ, മന്ത്രി ജെ. ചിഞ്ചുറാണി, ആർ. രാജേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. രാജു, ആർ. ലതാദേവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.മുഖ്യമന്ത്രിയുടെ യാത്രയിൽ സുരക്ഷക്കായി ഉപയോഗിക്കുന്നത് ചട്ടപ്രകാരമുള്ളതിന്‍റെ ഇരട്ടിയിലധികം വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരും.
ഇതിനൊപ്പം റൂട്ട് ക്ലീയറൻസ് എന്ന പേരിൽ പൊലീസ് കാട്ടിക്കൂട്ടുന്ന അമിതാവേശവും ചേരുമ്പോൾ മുഖ്യമന്ത്രിയുടെ യാത്ര നാട്ടുകാർക്ക് തലവേദനയാവുകയാണെന്നാണ് പരാതി. സുരക്ഷാ ഭീഷണിയുടെ പേര് പറഞ്ഞ് പൊലീസ് ഇതിനെ ന്യായീകരിക്കുമ്പോൾ തിരുത്താൻ മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്, Z+ സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. അതു പ്രകാരം മുന്നിൽ രണ്ട് പൈലറ്റ് വാഹനം, അതു കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ കാർ, പിന്നാലെ രണ്ട് എസ്കോർട് വാഹനവും ഒരു വാനും ഒടുവിൽ ഒരു കാറും. അതായത് 7 വാഹനങ്ങൾ. അതിലെല്ലാം കൂടി 35 മുതൽ 40 പേർ വരെയുള്ള സുരക്ഷാ സംഘം. രേഖകൾ പ്രകാരം ഇതാണെങ്കിൽ യാഥാർത്ഥ്യത്തിലാകുമ്പോൾ ഇരട്ടിയാവും. മുഖ്യമന്ത്രി എത്തുന്ന പ്രദേശത്തെ എസ്പിയും സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസും ഉൾപ്പെടെ കുറഞ്ഞത് 5 ഡിവൈഎസ്പിമാരും, സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്തും. അതോടെ വാഹനങ്ങളുടെ നിര ഏഴിൽ നിന്ന് 16 ആയും പൊലീസുകാരുടെയെണ്ണം 70 മുതൽ 80 വരെയായും ഉയരും.
അതായത് ചട്ടപ്രകാരം നൽകേണ്ടതിന്റെ ഇരട്ടി. മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂർ മുൻപ് തന്നെ കിലോമീറ്ററുകൾ അകലെ വരെ വഴിയുടെ ഇരുവശത്തും പൊലീസ് സ്ഥാനം പിടിക്കും. പിന്നെ ഒരു വാഹനം പോലും ഈ വഴിയോരത്തെങ്ങും പാർക്ക് ചെയ്യാൻ സമ്മതിക്കില്ലെന്ന് ആളുകൾ ആരോപിക്കുന്നു. മുഖ്യമന്ത്രി എത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഈ റോഡിലെക്കെത്തുന്ന എല്ലാ വഴികളിലെയും ഗതാഗതം മുന്നറിയിപ്പില്ലാതെ തടയുന്നതായും പരാതിയുണ്ട്.
https://www.facebook.com/Malayalivartha