പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയതായി ലോകായുക്തയില്‍ തെളിയിക്കപ്പെട്ടാല്‍ അവര്‍ക്ക് സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന ലോകായുക്തയുടെ എക്കാലത്തേയും പ്രസ്‌ക്തമായ നിയമം നിലനില്‍ക്കുന്നതിനാല്‍ പിണറായി വിജയനും സിപിഎമ്മിനും ലോകായുക്ത തലവേദനയാകുമെന്നുറപ്പാണ്
കേരള രാഷ്ട്രീയത്തിലും ഭരണത്തിലും ഏകാധിപതിയായി വാഴാനുള്ള പിണറായി വിജയന്റെ സ്വപ്‌നങ്ങള്‍ക്കും ഗൂഡപദ്ധതികള്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടയിട്ടിരിക്കുകായണെന്ന് പരക്കെ അറിയാവുന്ന കാര്യമാണ്. സര്‍ക്കാരിനെയോ മുഖ്യമന്ത്രിയേയോ കുറ്റക്കാരാക്കുന്ന ഒരു സ്ഥാപനത്തെയെും വെച്ചു പൊറുപ്പിക്കില്ലെന്ന കര്‍ശന വാശിയുടെ ഭാഗമായാണ് ലോകായുക്തക്കെതിരെ കടുത്ത നിലപാടുകളുമായി പിണറായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ലോകായുക്തയുടെ സ്വതന്ത്ര ചിറകരിഞ്ഞ് പിണറായിയ്ക്കും സിപിഎമ്മിനും കീഴിലാക്കാനുള്ള ബില്ല് ഗവര്‍ണര്‍ ഒപ്പിടാതായതോടെ പിണറായി വിജയന്റെയും മന്ത്രിസഭയുടെയും ഭാവി അവതാളത്തിലായി.
പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയതായി ലോകായുക്തയില്‍ തെളിയിക്കപ്പെട്ടാല്‍ അവര്‍ക്ക് സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന ലോകായുക്തയുടെ എക്കാലത്തേയും പ്രസ്‌ക്തമായ നിയമം നിലനില്‍ക്കുന്നതിനാല്‍ പിണറായി വിജയനും സിപിഎമ്മിനും ലോകായുക്ത തലവേദനയാകുമെന്നുറപ്പാണ്. അതുകൊണ്ടാണ് നിയമം കൊണ്ട് ലോകായുക്തയ്ക്ക് മൂക്കുകയറിടാന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടുകളെ നഖശിഖാന്തം എതിര്‍ക്കുന്ന ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശത്തിന്റെ ഭാഗമായി ലോകായുക്തയെ നിഷ്പ്രഭവമാക്കി പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും കീഴിലാക്കാനുള്ള ബില്ല് അദ്ദേഹം ഒപ്പിടാതെ മാറ്റിവെച്ചു. അതിന്റെ ഗുണം വരും ദിവസങ്ങളില്‍ പിണറായി സര്‍ക്കാര്‍ അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ.
ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും പ്രതികളാക്കി ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതോടെ കേരള രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയായിരിക്കുകയാണ്. വാദം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും വിധി പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്നാണ് കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ലോകായുക്ത റജിസ്റ്റാറെ എതിര്‍കക്ഷിയാക്കി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേന ഹര്‍ജി ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി തെളിവുകളെല്ലാം ശേഖരിച്ച് വിചാരണ പൂര്‍ത്തിയാക്കിയിട്ടും നീണ്ട ഒരു വര്‍ഷം ലോകായുക്തയും കാത്തിരുന്നത് സര്‍ക്കാര്‍ കൊണ്ടു വന്ന ബില്ല് ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ലോകായുക്ത വിധി അപ്രസക്തമാകുമെന്നും ആ പഴുതിലൂടെ പിണറായിയേയും മന്ത്രിമാരെയും രക്ഷിക്കാമെന്ന കണക്ക് കൂട്ടിയായിരുന്നു.
2022 ഫെബ്രുവരി 5ന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരുന്നു. ഹര്‍ജിയിന്മേലുള്ള വാദത്തിനിടെയാണ് ലോകായുക്ത നിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് . ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിലാണ് കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നത് എന്നതും ഇടതു പക്ഷത്തിന് കനത്ത അടിയായി മാറിയിരുന്നു. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പു വയ്ക്കാന്‍ വിസമ്മതിച്ചതോടെ പതിനാലാം വകുപ്പ് പുനഃസ്ഥാപിക്കപ്പെട്ടു. ഇപ്പോള്‍ പഴയ നിയമമാണ് പ്രാബല്യത്തിലുള്ളത്. ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാന്‍ ലോകായുക്ത തയാറായിട്ടില്ല.
എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെ ഹര്‍ജിക്കാരന്‍ എതിര്‍ത്തു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ സാധ്യമാണെന്നു വ്യക്തമാക്കുന്നതാണ് ലോകായുക്തയുടെ 14-ാം വകുപ്പ്. ലോകായുക്തയുടെ നിഗമനങ്ങള്‍ റിപ്പോര്‍ട്ടാക്കി ബന്ധപ്പെട്ട അധികാരിക്കു കൈമാറിയാല്‍ മൂന്നു മാസത്തിനകം നടപടിയെടുത്ത് ലോകായുക്തയെ അറിയിക്കണം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ നിയമന അധികാരി ഗവര്‍ണറാണ്. മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും കാര്യത്തില്‍ മുഖ്യമന്ത്രിയും.
ആരോപണം ശരിയാണെന്നു ലോകായുക്ത പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതരായിരുന്നു. ഈ അവസ്ഥ മാറ്റാനാണ് ഭേദഗതി കൊണ്ടുവന്നത്. ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട ഗവര്‍ണറെ മാറ്റി നിയമസഭയെ അപ്പലറ്റ് അതോറിറ്റിയാക്കി. മന്ത്രിമാര്‍ക്കെതിരെയുള്ള വിധികളില്‍ മുഖ്യമന്ത്രിയും എംഎല്‍എമാര്‍ക്കെതിരെയുള്ള വിധികളില്‍ സ്പീക്കറുമായിരിക്കും അപ്പലറ്റ് അതോറിറ്റി. എന്നാല്‍, ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമമായില്ല.
മുഖ്യമന്ത്രിയുടെ നിയമനാധികാരിയായ ഗവര്‍ണറെ ആസ്ഥാനത്ത് നിന്ന് നീക്കിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വാരികോരി പാര്‍ട്ടിയ്ക്ക് കൊടുത്ത കേസില്‍ നിന്നും പിണറായി വിജയന് രക്ഷപ്പെടാം. മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടി വന്നാല്‍ അത് മുഖ്യമന്ത്രിയുടെ ഇഷ്ടത്തിനുമാകാം എന്ന തരത്തില്‍ രൂപകല്പന ചെയത് ബില്ലിലെ അപകടം മണത്താണ് ഗവര്‍ണര്‍ ബില്ല് പിടിച്ചു വെച്ചിരിക്കുന്നത്. ബില്ല് ഗവര്‍ണര്‍ ഒപ്പിട്ടാല്‍ പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന അഴിമതിയിക്ക് അവര്‍ തന്നെ വിധിയും നിശ്ചയിക്കുന്ന അവസ്ഥയാണുണ്ടാവുക. ലോകായുക്തയുടെ ചിറകരിയുന്നതിനെതിരെ പ്രതിപക്ഷത്ത് നിന്നും പൊതുസമൂഹത്തില്‍ നിന്നും വിലയ എതിര്‍പ്പാണുയര്‍ന്നിരുന്നത്. കാരണം അഴിമതിയെ മുച്ചൂടും എതിര്‍ക്കുന്നുവെന്നു പ്രചരിപ്പിക്കുന്ന ഇടതുപക്ഷം തന്നെ അഴിമതിയ്‌ക്കെതിരെയുള്ള നിയമത്തെ കുഴിച്ചുമൂടാന്‍ തയ്യാറാകുന്നുവെന്ന ആരോപണമാണുയര്‍ന്നത്. എങ്കിലും പിണറായി വിജയനെ രക്ഷിക്കാനായി ഇടതുപക്ഷം ഒറ്റക്കെട്ടായി ലോകായുക്ത ബില്ലില്‍ ഒപ്പിട്ടു. ഇവടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടതു പക്ഷത്തിന് എതിരായി മാറിയതെന്നതും ശ്ര്‌ദ്ധേയമാണ്.
സിവില്‍ പ്രൊസീജ്യര്‍ കോഡിലെ ഓര്‍ഡര്‍ 20 റൂള്‍ 1 പ്രകാരം വിചാരണ പൂര്‍ത്തിയായി 30 ദിവസത്തിനകം ഉത്തരവിറക്കണമെന്നാണ്. അസാധാരണ സാഹചര്യമാണെങ്കില്‍ 15 ദിവസം കൂടിയെടുക്കാം. ഉത്തരവ് വൈകിക്കരുതെന്ന് ഹര്‍ജിക്കാരനായ ആര്‍.എസ് ശശികുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ലോകായുക്ത ഉത്തരവുകള്‍ മുഖ്യമന്ത്രിക്കും നിയമസഭയ്ക്കും പുന:പരിശോധിക്കാനാവുന്ന നിയമഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കും മുന്‍പ് വിധി വരികയും പ്രതികൂലമാകുകയും ചെയ്താല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.
അധികാരം വെട്ടിക്കുറച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് നിലവില്‍ വന്നതോടെ ഉത്തരവിറക്കുന്നത് ലോകായുക്ത മാറ്റിവച്ചതാണ്. പൊതു പ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ ഔദ്യോഗിക സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാന്‍ കഴിയും. കാട്ടിലെ തടി തേവരുടെ ആന' എന്ന രീതിയിലാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏതുസര്‍ക്കാരുകളും പണം അനുവദിക്കുന്നതെന്ന് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വാദത്തിനിടെ വിമര്‍ശിച്ചിരുന്നു. മന്ത്രിസഭ കൂട്ടായി എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
സഹായം ലഭ്യമാകാന്‍ അര്‍ഹതയുള്ളവര്‍ക്കാണ് നല്‍കിയത്. മാനുഷിക പരിഗണനമാത്രമായിരുന്നു മാനദണ്ഡമെന്നും സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചിരുന്നു. ഖജനാവിന്റെ പൊതു മുതലെടുത്തല്ല ഔദാര്യം കാട്ടേണ്ടതെന്ന് ലോകായുക്ത മറുപടി പറഞ്ഞിരുന്നു ദുരിതാശ്വാസ നിധി അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടെന്നും ഇത് മന്ത്രിസഭയ്ക്കും ബാധകമാണെന്ന് ഉപ ലോകയുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് നിരീക്ഷിച്ചിരുന്നു. ദുരിതാശ്വാസ നിധിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ച മൂന്നുപേരെയും എതിര്‍കക്ഷികളാക്കാത്തത് എന്തെന്ന് ഉപലോകായുക്ത ആരാഞ്ഞിരുന്നു. ഈ കേസില്‍ സമയത്ത് ഉത്തരവിറക്കിയിരുന്നെങ്കില്‍ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമായിരുന്നില്ലെന്ന് ഹര്‍ജ്ജിക്കാരനായ ആര്‍.എസ്. ശശികുമാര്‍ അറിയിച്ചിരുന്നു.
ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷികളായുള്ള പരാതിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തത് മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ആക്ഷേപിച്ചു. ലോകായുക്തയ്ക്ക് ലഭിച്ച ആനുകൂല്യങ്ങളും രാഷ്ട്രീയ ചായ് വും ഇതിനു പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്. ലോകായുക്ത നീതി ബോധത്തോടെ വിധി പ്രസ്താവിച്ചാല്‍ പിണറായി വിജയന്റെ മുഖ്യമന്ത്രിക്കസേര തെറിക്കുമെന്ന് ഉറപ്പാണെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. ലോകായുക്തയും ഉപലോകായുക്തയും വെള്ളാനയായി മാറിയെന്നും കെ സുധാകരന്‍ ആരോപിച്ചിരുന്നു.
ലോകായുക്തയുടെ വിധി ഉണ്ടായ ഉടനേ കെ.ടി ജലീലിനു രാജിവെക്കേണ്ടി വന്നപ്പോള്‍, അമേരിക്കയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി അടുത്ത മന്ത്രിസഭായോഗത്തില്‍ ഉടനടി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തരവിട്ടത് ഭയന്നുവിറച്ചാണ്. തുടര്‍ന്ന് നിയമസഭ പാസാക്കിയ ബില്ലില്‍, ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരം വിധിച്ചാല്‍ പൊതുസേവകന്റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കിയത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. മുഖ്യമന്ത്രിയുടെ അപ്ലേറ്റ് അഥോറിറ്റി നിയമസഭ ആയതിനാല്‍ സഭയിലെ ഭൂരിപക്ഷം വച്ച് അനായാസം ഊരിപ്പോരാം.
ലോകായുക്തയുടെ പല്ലും നഖവും അടിച്ചു കൊഴിക്കുന്നത് കണ്‍മുമ്പില്‍ കണ്ടിട്ടും ചെറുവിരല്‍ പോലും അനക്കാന്‍ ശക്തിയില്ലാത്ത കേരള ലോകായുക്ത, ഭരണകക്ഷി എം.എല്‍.എയുടെ വീട്ടില്‍ കയറിവരെ റെയ്ഡ് നടത്തി കോടികളുടെ കൈക്കൂലിപ്പണം പിടിച്ചെടുക്കുന്ന കര്‍ണാടക ലോകായുക്തയെ കണ്ടുപഠിക്കണം. ലോകായുക്തയെ വന്ധീകരിച്ച ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ ഒക്ടോബര്‍ മുതല്‍ ഗവര്‍ണറുടെ മുന്നിലുണ്ടെങ്കിലും അദ്ദേഹവും അതിന്മേല്‍ അടയിരിക്കുന്നു. മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഒത്തുകളിച്ചപ്പോള്‍ തിരുത്തല്‍ശക്തിയായി മാറേണ്ട ഗവര്‍ണര്‍ അവരോടൊപ്പം ചേര്‍ന്നത് ബി.ജെ.പി സി.പി.എം അന്തര്‍ധാരണയിലെ മറ്റൊരു കറുത്ത അധ്യായമായി. ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ ഹീയറിങ് പൂര്‍ത്തിയായിട്ട് മാര്‍ച്ച് 18നാണ് ഒരു വര്‍ഷം പൂര്‍ത്തിയായത്. ഹിയറിങ് പൂര്‍ത്തിയായാല്‍ ആറു മാസത്തിനകം വിധി പറയണമെന്ന സൂപ്രീംകോടതി നിര്‍ദേശമൊന്നും കേരള മുഖ്യമന്ത്രിക്കും കേരള ലോകായുക്തക്കും ബാധകമല്ല. നീതിയും നീതിബോധവും ന്യായവും കാടിറങ്ങിപ്പോയ സ്ഥലമാണിന്ന് കേരളമെന്നും സുധാകരന്‍ തുറന്നടിച്ചു.
സംസ്ഥാനത്ത് അഴിമതിക്കെതിരേ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലന്‍സിലനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയാണ് ഇല്ലാതാക്കിയത്. മുഖ്യമന്ത്രി ഇ.കെ നായനാര്‍ 1999ല്‍ തുടക്കമിട്ട ലോകായുക്തക്ക് മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദകക്രിയ നടത്തി. വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫീസും കേരളം കണ്ട വലിയ വെള്ളാനയാണിപ്പോഴെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടിയത് ഏറ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha