ഫാരിസിൻ്റെ വീട്ടിൽ കേന്ദ്ര അന്വേഷണം എത്തിയെന്ന് അറിഞ്ഞതോടെ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിൽ കൂട്ട നിലവിളി...മുഖ്യമന്ത്രി പിണറായി ചികിത്സക്കാണെന്ന് പറഞ്ഞ് ഇടയ്ക്കിടെ അമേരിക്കയിലേക്ക് പറക്കുന്നതെന്തിന്? പഴയ കാല ശത്രുക്കളെല്ലാം പിണറായിക്കെതിരെ അണിചേരുന്ന കാലം..പ്രത്യേകിച്ച് പഴയ വി എസ് ഭക്തൻമാർ...
ഫാരിസ് അബൂബേക്കറുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ചില നിർണായക രേഖകൾ ലഭിച്ചതായി സൂചന. സംസ്ഥാന സർക്കാരിനെ അട പടലം ഇളക്കാൻ കഴിയുന്ന തെളിവുകളാണ് ലഭിച്ചതെന്ന് മനസിലാക്കുന്നു. മുമ്പ് പി.സി.ജോർജ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നൽകിയ ചില തെളിവുകൾ ഇതിനകം ഡൽഹിയിൽ എത്തിക്കഴിഞ്ഞു. പ്രസ്തുത തെളിവുകളുടെ വിശദാംശങ്ങളാണ് ഫാരിസ് അബൂബേക്കറുടെ വീട്ടിൽ നിന്നും ലഭിച്ചതെന്നാണ് മനസിലാക്കുന്നത്. ഫാരിസിൻ്റെ വീട്ടിൽ കേന്ദ്ര അന്വേഷണം എത്തിയെന്ന് അറിഞ്ഞതോടെ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിൽ കൂട്ട നിലവിളി കേട്ടു തുടങ്ങി.മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കാണെന്ന് പറഞ്ഞ് ഇടയ്ക്കിടെ അമേരിക്കയിലേക്ക് പറക്കുന്നതെന്തിന്? കെ റെയിൽ ഫാരിസ് അബൂ ബേക്കറിൻ്റെ റിയൽ എസ്‌റ്റേറ്റ് കമ്പനിക്ക് വേണ്ടിയോ? രോഗത്തെ കുറിച്ച് കള്ളം പറയുകയാണോ കേരളത്തിൻ്റെ മുഖ്യ മന്ത്രി? പി.സി.ജോർജിൻ്റെ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഇ.ഡി. ആദ്യം ആദായ നികുതി വകുപ്പിനെ അയച്ചാണ് അന്വേഷിച്ചത് ഇ.ഡി.
വരുമ്പോൾ സംശയം തട്ടാതിരിക്കാൻ വേണ്ടിയായിരുന്നു പുതിയ നീക്കം.പിണറായി വിജയനും ഫാരിസ് അബൂബേക്കറും തമ്മിലുള്ള ബിസിനസ് ബന്ധത്തെ കുറിച്ച് പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചിട്ട് ഏതാനും മാസങ്ങളായി. പ്രാഥമിക വിവരങ്ങളാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ആദ്യം തേടിയത്..പി.ശശിയുടെ അതിബുദ്ധി മുഖ്യമന്ത്രി പിണറായി വിജയനും കുരുക്കായി മാറിയിരിക്കുകയാണ്. തൊണ്ണൂറുകളുടെ മധ്യത്തിൽ ഇ.കെ നായനാരെ കുപ്പിയിലാക്കിയ അതേ തന്ത്രം തന്നെയാണ് ശശി ഇപ്പോൾ പയറ്റുന്നത്. എന്നാൽ കാൽ നൂറ്റാണ്ട് കടന്നു പോയ വിവരം പാവം അറിഞ്ഞില്ല. ജോർജിനെതിരെയുള്ള പിണറായിയുടെ വൈരാഗ്യമാണ് ശശി സമർത്ഥമായി ഉപയോഗിച്ചത്.എന്നാൽ ശശിയുടെ കളി തീ കൊള്ളി കൊണ്ട് തല ചൊറിയുന്നതു പോലെയാണെന്ന് മനസിലാക്കി കൊടുക്കാനുള്ള വിവേകം പിണറായിയുടെ വിശ്വസ്തർക്കുണ്ടായില്ല. അങ്ങനെ സംഭവിച്ചാൽ അവരെ ശശി ബാക്കിവയ്ക്കില്ലെന്നറിയാം. ചുമ്മാതിരുന്ന ജോർജിൻ്റെ വായിൽ കമ്പിട്ടു കുത്തിയതു പോലെയായി കാര്യങ്ങൾ.മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരേ ഒരിക്കലും പ്രതീക്ഷിക്കാത്ത ഗുരുതര ആരോപണങ്ങളാണ് പിസി ജോർജ് ഉന്നയിച്ചത്.
മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് റിയൽ എസ്റ്റേറ്റ് രാജാവായ ഫാരിസ് അബൂബക്കറാണ്. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. ഇക്കാര്യങ്ങൾ താൻ പുറത്തുപറയുമെന്ന ഭീതിയിലാണ് തന്നെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തതെന്നും പിസി പറഞ്ഞു. പീഡനപരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ജാമ്യത്തിൽ പുറത്തിറങ്ങിയതിനു ശേഷമായിരുന്നു പിസി ജോർജിന്റെ പ്രതികരണം. എഴുതി തയ്യാറാക്കിയ കുറിപ്പ് പിസി ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ വായിച്ചു.ദൈവത്തിന് നന്ദി. കേസന്വേഷണത്തിൽ സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 100 ശതമാനം സഹകരിക്കുമെന്ന് ഞാൻ ഉറപ്പ് നൽകി. ഇത്രയും കാലം ഫാരിസ് അബൂബക്കർ എന്ന പേര് ഞാൻ പലതവണ പറഞ്ഞിട്ടും ആരും അത് ശ്രദ്ധിച്ചിട്ടില്ല. കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിലും ഫാരിസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് ഡോൺ ആണ്. പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതൽ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്.
2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. കേന്ദ്രസർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും ഇതിന് മുൻകൈ എടുക്കണം. 2004ൽ എസ്എഫ്ഐക്കാരേയും ഡിവൈഎഫ്ഐക്കാരേയും സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്യാൻ പറഞ്ഞുവിട്ടിട്ട് സ്വന്തം മകളെ സ്വാശ്രയകോളേജിൽ പഠിപ്പിക്കാൻ വിട്ടു. വീണ വിജയൻ പിന്നീട് ഒറാക്കിൾ എന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഒറാക്കിൾ കമ്പനിയിൽ സാധാരണ ജീവനക്കാരി ആയിരുന്ന വീണ 2012ൽ രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവായി. ആർക്കിടെക്ട് എന്ന ഐടി കമ്പനിയുടെ സിഇഒ ആയിട്ടാണ് വീണ ചാർജ് എടുത്തത്. പിണറായി വിജയന്റെ മകൾ എന്നല്ലാതെ എന്ത് യോഗ്യതയാണ് വീണയ്ക്കുള്ളത്. 2014ൽ ആ പദവിയിൽ നിന്ന് എക്സലോജിക് എന്ന കമ്പനി രൂപീകരിച്ചു. അതിലേക്ക് വന്നുചേർന്ന സാമ്പത്തികത്തിന്റെ ഉറവിടം അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും എക്സലോജിക്കിലൂടെയാണ് നടന്നിരിക്കുന്നത് എന്ന് ഞാൻ സംശയിക്കുന്നു.എക്സലോജിക്കിൽ നിന്ന് പോയിരിക്കുന്ന ഭൂരിഭാഗം പണവും അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ പേരിലാണോ എന്ന് സംശയിക്കുന്നു. ഇത് ഇ.ഡി അന്വേഷിക്കണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയൻ എന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. തുടക്കത്തിൽ അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖം പദ്ധതി കൈമാറാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ എതിർത്ത പിണറായി വിജയൻ പിന്നീട് അതിനെ അനുകൂലിച്ചു.
ഇപ്പോൾ അവർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതിനു പിന്നിലും വലിയ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നു. തിരുവനന്തപുരം എയർപോർട്ട് അദാനി ഗ്രൂപ്പിന് കൈമാറുന്ന കാര്യത്തിലും ഇതുതന്നെയാണ് കാര്യം. വീണ വിജയന്റെ എക്സലോജിക്ക് കമ്പനി വഴിയുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമാക്കണം.ഇപ്പോൾ അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. ഡാറ്റ എന്നത് ഒരു കച്ചവടമായി സർക്കാർ എടുത്തിരിക്കുന്നു. അതിനെല്ലാം ഇടനിലക്കാരി വീണ വിജയനാണെന്ന് ഞാൻ സംശയിക്കുന്നു. കേരളത്തിലെ തൊഴിൽ രഹിതരായ 44 ലക്ഷം പേരുടെ അടിസ്ഥാനവിവരങ്ങൾ സർക്കാർ ശേഖരിച്ചിരിക്കുകയാണ്. ഈ വിവരങ്ങൾ സുരക്ഷിതമാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇത് കേന്ദ്രം അന്വേഷിക്കണം. ഈ വിവരങ്ങൾ കച്ചവടം ചെയ്യുകയാണോ എന്ന് സംശയമുണ്ട്.താൻ ആർക്കുനേരേയും ഗൂഢാലോചന നടത്തിയിട്ടില്ല. ചെയ്യുകയുമില്ല. അഴിമതിക്കാരായ ഭരണാധികാരികളെ ജനപ്രതിനിധികളെ രാജിവെപ്പിച്ചതാണ് എന്റെ രാഷ്ട്രീയ ചരിത്രം. അഴിമതി കണ്ടുനിൽക്കില്ല.വി.എസ് ആണ് തന്റെ ഗുരു. അധികാരമോഹിയല്ല ഞാൻ.
പിണറായി വിജയന്റെ ഭാര്യയും മകളുമെല്ലാം അഴിമതിക്കാരാണ്. ഇതെല്ലാം വെളിച്ചെത്തുകൊണ്ടുവരാൻ ഞാൻ തുടങ്ങിവെച്ച യുദ്ധത്തിൽ നിന്ന് പുറകോട്ട് പോവില്ല. ശക്തമായി പോരാടും.കെ റയിൽ റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന് രാജ്യം മുഴുവൻ ആരോപിച്ചപ്പോഴും പിണറായിയോ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരോ നിഷേധിച്ചില്ല.കെ റയിൽ ഫാരിസ് അബൂബേക്കറിൻ്റെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിലാണെന്ന് പറഞ്ഞു വയ്ക്കുകയാണ് പി.സി.ജോർജ്. ദീപിക പത്രത്തിൻ്റെ മുൻകാല ഉടമസ്ഥനായിരുന്നു ഫാരിസ് അബൂബേക്കർ . നിലവിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ്സുകാരനുമാണ് എം.എ. ഫാരിസ് എന്ന ഫാരിസ് അബൂബക്കർ. യഥാർത്ഥ പേര് മുണ്ടയിൽ അബൂബക്കർ ഫാരിസ്. മുഖ്യമന്ത്രിയുടെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്നയാൾ എന്നാണ് ഫാരിസ് വിശേഷിക്കപ്പെടുന്നത്.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത നന്തി എന്ന സ്ഥലത്തു ഫാരിസ് ജനിച്ചു. അച്ഛൻ:മുണ്ടയിൽ അബൂബക്കർ, അമ്മ മറയക്കാരത്ത് സോഫീയ്യാ. പൊയിൽക്കാവ് ഹൈസ്കൂളിൽ നിന്നും, കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നുമായി വിദ്യാഭ്യാസം. ബിരുദമെടുത്ത ശേഷം ചെന്നൈയിൽ ചെറിയരീതിയിൽ തുകൽ ഉല്പ്പന്നങ്ങളുടെ വ്യാപാരത്തിലേർപ്പെട്ടിരുന്ന പിതാവിനെ സഹായിക്കാൻ ചെന്ന ഫാരിസ് വളരെ പെട്ടെന്നു തന്നെ കയറ്റുമതി ബിസിനസിലൂടെ സമ്പന്നനായിമാറി. ബിസിനസിൽ കർക്കശമായ സ്വകാര്യത പുലർത്തുന്ന ഫാരിസിന്റെ ബിസിനസ് ബന്ധങ്ങൾ പലപ്പോഴും മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ഫാരിസ് അബൂബേക്കറിൻ്റെ യഥാർത്ഥ ബിസിനസ് ബന്ധങ്ങൾ ഇപ്പോഴും അജ്ഞാതമാണെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. കോടികളാണ് അദ്ദേഹം മുതൽ മുടക്കുന്നത്. തീരെ ചെറിയ നിലയിൽ നിന്നും ബിസിനസ് ബന്ധങ്ങൾ തുടങ്ങിയ ഒരാൾക്ക് കോടികൾ എവിടെ നിന്നാണ് കിട്ടിയതെന്ന അഭ്യുദയകാംക്ഷികളുടെ സംശയങ്ങൾക്ക് ആർക്കും മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണ് .
ജോർജ് പറയുന്നത്. കേരളത്തിൽ പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കളുടെ ഫണ്ട് ഫാരിസ് ഉപയോഗിക്കുന്നുണ്ടത്രേ. ഇതിൽ ഒരാൾ പിണറായി വിജയനാണെന്നാണ് ജോർജ് പറയുന്നത്.നഷ്ടത്തിലായ ദീപിക ദിനപത്രത്തിന് ഫാരിസ് സംഭാവന നൽകുകയും പിന്നീട് അത് പത്രവ്യവസായി എന്ന നിലയിൽ ഏറ്റെടുക്കുകയും ചെയ്തു..ഇതേ തുടർന്ന് ദീപികയിലെ പത്രപ്രവർത്തകർ ഉൾപ്പെടെ ഇരുന്നൂറോളം ജീവനക്കാരെ സ്വയം വിരമിക്കൽ പദ്ധതിയുടെ മറവിൽ നിർബന്ധിതമായി പുറത്താക്കിയത് വിവാദമായിരുന്നു. ഫാരിസും രാഷ്ട്രദീപിക കമ്പനിയുടെ അന്നത്തെ ചെയർമാനായിരുന്ന കാഞ്ഞിരപ്പള്ളി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ. മാത്യു അറക്കലും തമ്മിലുള്ള ബന്ധം സംശയാസ്പദമാണെന്ന് കേരളശബ്ദം വാരിക, ഓശാന തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ആരോപിച്ചിരുന്നു. മാത്യു അറയ്ക്കൽ പിണറായി വിജയനുമായി ഏറെ അടുപ്പം പുലർത്തുന്ന മെത്രാനാണ്. സത്യ ക്രിസ്ത്യാനികളുടെ ദീപികയെ മറ്റൊരു മതസ്ഥന് പണയം വച്ചതിൽ ക്രൈസ്തവർക്കെല്ലാം പ്രതിഷേധമുണ്ടായിരുന്നു.ഇതിന് പിന്നിൽ. പ്രവർത്തിച്ചത് പിണറായിയുടെ ബുദ്ധിയാണെന്ന് അക്കാലത്ത് തന്നെ ആക്ഷേപം ഉയർന്നിരുന്നു.എന്നാൽ ഇപ്പോൾ ആരോപണം ഉന്നയിച്ചിരിക്കുന്ന പി.സി. ജോർജും ഫാരിസും ഒരു കാലത്ത് അടുത്ത ചങ്ങാതിമാരായിരുന്നുവെന്ന് ഇരുവരുടെയും അടുപ്പക്കാർ പറയുന്നു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ ആയിരുന്നു ഇരുവരുടെയും ബന്ധത്തിനിടയിൽ നിലകൊണ്ടത്.2007-ൽ കണ്ണൂരിൽ നടന്ന നായനാർ സ്മാരക ഫുട്ബോൾ മേളയ്ക്ക് 60 ലക്ഷം രൂപ എന്ന വലിയ തുക സ്പോൺസർഷിപ്പ് വെളിപ്പെടുത്താതെ നല്കിയതിലും സംശയകരമായ വസ്തുതകൾ ഉണ്ടെന്ന് മാതൃഭൂമി ദിനപത്രം ആരോപിച്ചു. പ്രസ്തുത ആരോപണങ്ങളെ ഫാരിസിൻറെ കീഴിലുള്ള അന്നത്തെ ദീപിക ദിനപത്രം ശക്തമായി എതിർത്തു.സി.പി.എം.-ലെ പിണറായി വിഭാഗത്തിന്റെ പക്ഷം പിടിച്ചുകൊണ്ടും തനിക്കെതിരായും ദീപികയിൽ തുടരെ വാർത്തകൾ വന്നതിന് അനുബന്ധമായി കേരളത്തിലെ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ ഫാരിസിനെ "വെറുക്കപ്പെട്ടവൻ" എന്നു വിശേഷിപ്പിച്ചു. ആ പദപ്രയോഗം പ്രസ്തുത വിവാദം കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ ഇടയാക്കി. "വെറുക്കപ്പെട്ടവൻ" എന്ന പരാമർശം മാധ്യമങ്ങളിൽ വളരെ ചർച്ചാ വിഷയമാവുകയും ഫാരിസിന്റെ സ്വകാര്യത വിവാദമാവുകയും ചെയ്തപ്പോൾ മാർക്സിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുളള നിയന്ത്രണത്തിലുളള കൈരളി ചാനൽ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി സംപ്രേഷണം ചെയ്തു. പ്രസ്തുത അഭിമുഖത്തിനുശേഷം ഫാരിസ് പി.ടി. ഉഷയുടെ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന് ഒന്നരക്കോടിരൂപ സംഭാവന നല്കിയിരുന്നു എന്ന വാർത്തയും പുറത്തുവന്നു. പ്രസ്തുത വാർത്ത പുറത്തുവന്നതിനുശേഷം പി.ടി. ഉഷയുടെ സ്കൂളിനുനേരെ ആരോപണങ്ങളുണ്ടായി.. അതുപോലെ, ഫാരിസിന്റെ മൂന്നു കമ്പനികളിൽനിന്ന് 50 ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണൽ കിഡ്നി ഫൗണ്ടേഷൻ നൽകിയ കേസിൽ അദ്ദേഹത്തിന് സിംഗപ്പൂർ കോടതി സമ്മൻസ് അയച്ചു എന്ന വാർത്തയും ജനശ്രദ്ധയാകർഷിച്ചു.
2008 സെപ്റ്റംബർ മൂന്നിന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആവർത്തിച്ചു. ഫാരിസ് അബൂബേക്കറും വി.എസും തമ്മിലായിരുന്നില്ല വിരോധം. അത് വി.എസും പിണറായിയും തമ്മിലായിരുന്നു. പിണറായിയോടുള്ള വിവാദം ഫാരിസിലേക്ക് വളർത്താനാണ് വി.എസ് ശ്രമിച്ചത്. വി.എസ് തളർന്നു പോയില്ലായിരുന്നെങ്കിൽ കാണാമായിരുന്നു എന്ന പി.സി.ജോർജിൻ്റെ പ്രസ്താവന ഇത് ശരി വയ്ക്കുന്നു. വി എസിൻ്റെ പഴയ അനുയായികൾ ജോർജിനൊപ്പമുണ്ടെന്ന യാഥാർത്ഥ്യവും ഇതിലൂടെ മനസിലാക്കാം. പിണറായിയെ സംബന്ധിച്ചടത്തോളം തികഞ്ഞ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കാര്യങ്ങൾ. പഴയ കാല ശത്രുക്കളെല്ലാം അദ്ദേഹത്തിനെതിരെ അണി ചേരുന്നു.കാലം അദ്ദേഹത്തോട് പകരം ചോദിക്കുന്ന ദയനീയ കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇ.ഡി. ഇതെല്ലാം വലിച്ചു പുറത്തിടും എന്നാണ് പി.സി.ജോർജ് ഉൾപ്പെടെയുള്ളവർ കരുതുന്നത്.ഫാരിസ് എന്ന് കേട്ടാൽ പിണറായി എന്നു വിളിക്കുന്ന അനേകം മാർക്സിസ്റ്റുകാരുള്ള നാടാണ് നമ്മുടേത്.പ്രത്യേകിച്ച് പഴയ വി എസ് ഭക്തൻമാർ.
https://www.facebook.com/Malayalivartha