ബിജെപി ഇങ്ങോട്ട് വിളിച്ച് വരവേല്ക്കുന്നതിന്റെ സൂചനകളാണ് ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. ഇടത് മുന്നണിയിലും വലതു മുന്നണിയിലും അമര്‍ഷവും ഒപ്പം നിരാശയും ബാധിച്ചുവെന്ന് സൂചപ്പിക്കുന്ന പ്രസ്താവനകളാണ് ഇരുഭാഗത്ത് നിന്നും ഉയരുന്നതെന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ വേരുറപ്പിക്കുമെന്നല്ല കേരളം ഭരിക്കുമെന്നാണ് ബിജെപി പ്രവചിച്ചിരിക്കുന്നത്
നരേന്ദ്രമോദി, അമിത് ഷാ കൂട്ടുകെട്ടില്‍ മെനഞ്ഞെടുത്ത തന്ത്രങ്ങളിലൂടെ കേരളവും ബിജെപി പാളയത്തിലേയ്ക്ക് അടുക്കുന്നതിന്റെ രാഷ്ട്രീയ ചര്‍ച്ചകളാണ് അരങ്ങ് തകര്‍ത്തു കൊണ്ടിരിക്കുന്നത്. ബിജെപി ഇങ്ങോട്ട് വിളിച്ച് വരവേല്ക്കുന്നതിന്റെ സൂചനകളാണ് ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. ഇടത് മുന്നണിയിലും വലതു മുന്നണിയിലും അമര്‍ഷവും ഒപ്പം നിരാശയും ബാധിച്ചുവെന്ന് സൂചപ്പിക്കുന്ന പ്രസ്താവനകളാണ് ഇരുഭാഗത്ത് ന്ിന്നും ഉയരുന്നതെന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ വേരുറപ്പിക്കുമെന്നല്ല കേരളം ഭരിക്കുമെന്നാണ് ബിജെപി പ്രവചിച്ചിരിക്കുന്നത്. മുന്നണി സംവിധാനങ്ങള്‍ ജാതിമത കൂട്ടുകെട്ടുകളുടെ ഭാഗമായി നില്ക്കുന്ന കേരളത്തില്‍ ന്യൂനപക്ഷങ്ങളാണ് ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതെന്ന പ്രത്യേകതയാണ് ബിജെപിയെ ആ ദിക്കിലേയ്ക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
നാല് മണ്ഡലങ്ങളില്‍ ബിജെപിയെ വിജയിപ്പിച്ച് എംപിമാരെ നല്കിയാല്‍ ക്രിസ്ത്യന്‍ വിഭാഗം ആവശ്യപ്പെടുന്ന ആനുകൂല്യങ്ങള്‍ക്ക് ബിജെപി പൂര്‍ണ്ണ പിന്‍തുണ വാഗ്ദാനം ചെയ്തതോടെ കേരളത്തിലെ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ മാറ്റങ്ങള്‍ക്ക് സാധ്യതയേറുകയാണ്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന കേരള രാഷ്ട്രീയത്തില്‍ പുതിയ മുന്നൊരുക്കങ്ങള്‍ക്ക് വിത്തു പാകിയിരിക്കുകയാണെന്ന് വയക്തമായി തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ ഇത് മാറ്റുമോയെന്ന ആശങ്കിലാണ് ഭരണ,പ്രതിപക്ഷ മുന്നണികള്‍.
കേരളത്തില്‍ വേരു പിടിക്കാനാകാതെ വിഷമിക്കുന്ന ബി.ജെ.പി ശ്രമിക്കുന്നത് ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ എങ്ങനെയും കൂടെ നിറുത്താനാണ്. ലവ് ജിഹാദ് ഉയര്‍ത്തിയിട്ടു പോലും നടക്കാതെ പോയ ആ സ്വപ്നം റബറിലൂടെ നടപ്പാകുമോ എന്നാണ് കണ്ടറിയേണ്ടത്. ത്രിപുരയില്‍ അധികാരം നിലനിറുത്തിയതിനു തൊട്ടുപിന്നാലെ, കേരളത്തിലും അധികാരം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഇതുമായി ചേര്‍ത്തു നമുക്ക് വായിക്കാം.
ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ സഭാനേതൃത്വവും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി നിരന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബിഷപ്പിന്റെ പ്രസ്താവന ആ രീതിയില്‍ത്തന്നെയാണ് രാഷ്ട്രീയനേതൃത്വങ്ങള്‍ കാണുന്നത്. ബിഷപ്പിന്റെ വാക്കുകള്‍ക്ക് രാഷ്ട്രീയമാനമില്ലെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, അതില്‍ രാഷ്ട്രീയുമുണ്ടെന്നത് വ്യക്തം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും കരുതുന്നതു പോലെയാകണമെന്നില്ല കേരളത്തിലെ രാഷ്ട്രീയനീക്കം. ബിഷപ്പിന്റെ വാക്കുകളെ കത്തോലിക്ക കോണ്‍ഗ്രസ് പിന്തുണച്ചതിനെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.
കേരളത്തില്‍ നിന്നു ലോക്‌സഭാ സീറ്റ് ലഭിക്കാന്‍ കേന്ദ്രനേതൃത്വം ഏതറ്റം വരെയും പോകാന്‍ തയ്യാറായിരിക്കെയാണ് റബര്‍ പ്രശ്‌നം ബി.ജെ.പിക്കു മുന്നില്‍ വരുന്നത്.ക്രിസ്ത്യന്‍സഭകളുടെ പിന്തുണ കേരളത്തില്‍ നിന്ന് ലോക്‌സഭ എം.പിമാരെന്നതില്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഈ ലക്ഷ്യത്തിനു നേര്‍ക്കാണ് ബിഷപ്പ് ചൂണ്ട കൊരുത്തിരിക്കുന്നത്. .ബിഷപ്പിന്റേത് വികാര പ്രകടനമാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും, അത് അപ്രായോഗികമാണെന്ന ഇടതുനേതാക്കളുടെ നിരീക്ഷണവും കേരള രാഷ്ട്രീയം മാറിമറിയുമോയെന്ന് ആശങ്കയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്ത് ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ പലതാണ്. മതപരിവര്‍ത്തനത്തിന്റെ പേരിലുള്ള അക്രമങ്ങളാണ് അതില്‍ മുഖ്യം. അതിലുമേറെയാണ് സഭയുടെ നിലനില്പിന്റെ പ്രശ്‌നങ്ങള്‍.പ്രധാനമായും സാമ്പത്തികപ്രതിസന്ധി.വിദേശത്തുനിന്ന് ഫണ്ട് കൊണ്ടുവരുന്നതിനു കേന്ദ്രസര്‍ക്കാര്‍ ചില്ലറ തടസ്സങ്ങളല്ല ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം വിദ്യാഭ്യാസ,സേവന പ്രവര്‍ത്തനങ്ങളും ആതുരാലയങ്ങളും എല്ലാം പ്രതിസന്ധി നേരിടുകയാണ്.പ്രശ്‌നം പരിഹരിക്കാന്‍ പല കുറി കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി സഭാനേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.ഗോവ,വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സഭാനേതൃത്വം ബി.ജെ.പി യുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറായത് ഈ പശ്ചാത്തലത്തിലാണ് .
താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നതു കൊണ്ടാണ് കേരളത്തിലെ സഭകള്‍ക്ക് പിടിച്ചുനില്‍ക്കാനായത്. അതിനു പുറമെയാണ് മലയോര,മധ്യതിരുവിതാംകൂര്‍ മേഖലകളിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നേരിടുന്ന റബറിന്റെ വിലയിടിവ്. 220 രൂപ ഉത്പാദനച്ചെലവും 120രൂപ വിലയുമുള്ള റബറുമായി ഇനിയും മുന്നോട്ടുപോകാന്‍ അവര്‍ക്കാകില്ല. കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. ഇരുവിഭാഗവുമായുള്ള ഒത്തുതീര്‍പ്പിന് ഇതു വഴിവയ്ക്കാം.കേരളത്തില്‍ ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം,പത്തനംതിട്ട,തൃശൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ വോട്ട് നിര്‍ണ്ണായകമെന്നതാണ് ഇരുകൂട്ടര്‍ക്കും പ്രതീക്ഷ നല്കുന്നത്.
റബ്ബര്‍ വില മൂന്നുറ് രൂപയാക്കിയാല്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം ബിജെപിയെ സഹായിക്കാമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.കേരള കത്തോലിക്ക കോണ്‍ഗ്രസ് നടത്തിയ കര്‍ഷക ജാഥയിലാണ് ബിഷപ്പിന്റെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സംഭവം വിവാദമായിട്ടും പറഞ്ഞതില്‍ നിന്നും അണുവിട പിന്നോട്ടില്ലെന്ന് ബിഷപ്പ് പ്രഖ്യാപിക്കുകയും ചെയതതോടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരുമെന്ന കാര്യത്തിലും സംശയമില്ല.
ഇടത് വലതു മുന്നണികളില്‍ നിന്ന് പരമാവധി ആനുകൂല്യം നേടയതിന് ശേഷമാണ് ഇപ്പോള്‍ ബിജെപി പാളയത്തിലേയക്ക് അടുക്കുന്നതെന്നതും വിലയിരുത്തപ്പെടേണ്ടതാണ്. റബ്ബറിന്റെ വിലയിടിവ് കാരണമായി ചൂണ്ടികാട്ടുന്നുണ്ടെങ്കിലും വിദേശ ഫണ്ടിംഗ് തന്നെയാണ് പ്രധാന പ്രശ്‌നം. വിദേശ പണം വരുത്തി നിരവധി സ്ഥാപനങ്ങളാണ് ക്രിസ്ത്യന്‍ സഭകള്‍ ഇന്ത്യയൊട്ടാകെ നടത്തി കൊണ്ടിരിക്കുന്നത്. ക്രിസ്ത്യാനികളുടെ പണത്തിന്റെ വരവ് അടയ്ക്കുന്നതില്‍ മോദി സര്‍ക്കാര്‍ നേടിയ വിജയമാണ് ഇപ്പോള്‍ ക്രിസത്യന്‍ വിഭാഗത്തെ ഒന്നടങ്കം മോദിയുടെ കാല്‍കീഴില്‍ എത്തിച്ചതിന് പിന്നിലെന്ന് പറയാം. പീഡിപ്പിച്ചും ശാസിച്ചും കൂടെ നിറുത്തുകയെന്ന തന്ത്രം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദ്യ സംഭവം തന്നെയാണ് . ഇക്കാര്യത്തില്‍ ബിജെപി വിജയിച്ചു എന്നു തന്നെയാണ് കണക്ക് കൂട്ടുന്നത്.
ബിജെപിയുടെ അതിക്രമങ്ങളെയും അന്യായങ്ങളെയും ന്യായീകരിക്കുന്നില്ലെന്നും ബിജെപി വയ്ക്കുന്ന എല്ലാ കല്ലിലും തേങ്ങയെറിയാന്‍ തങ്ങളെ കിട്ടില്ലെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഇന്നെ പറഞ്ഞിരുന്നു'ദേശീയതലത്തില്‍ ബിജെപിയുടെ അക്രമങ്ങളെ ആരും ന്യായീകരിക്കുന്നില്ല. അവസരം വന്നാല്‍ ക്രൈസ്തവസഭയും ബിജെപിയും തമ്മില്‍ അക്കാര്യം ചര്‍ച്ച ചെയ്യും.
റബറിനു കിലോഗ്രാമിനു 300 രൂപ തറവിലയാക്കിയാല്‍ ബിജെപിയെ മലയോര കര്‍ഷകര്‍ പിന്തുണയ്ക്കുമെന്നു പറഞ്ഞത് ആലോചിച്ചുതന്നെയാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നു. ഞങ്ങള്‍ക്ക് കര്‍ഷകപക്ഷം മാത്രമേയുള്ളു. കര്‍ഷകരുടെ കാര്യം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമാണു പരിഗണിക്കേണ്ടത്. അതിലെവിടെയാണു ബിജെപി? കര്‍ഷകര്‍ക്കു വേണ്ടി ഞങ്ങളുയര്‍ത്തിയ ശബ്ദത്തെ കക്ഷിരാഷ്ട്രീയ പുകമറകൊണ്ടു തമസ്‌കരിക്കാനാവില്ല. ഏതെങ്കിലും രാഷ്ട്രീയകക്ഷിയും കത്തോലിക്കാ സഭയും തമ്മിലുള്ള ബാന്ധവമായി ചിത്രീകരിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തിരസ്‌കരിക്കാമെന്നും തമസ്‌കരിക്കാമെന്നും ആരു വിചാരിച്ചാലും നടക്കില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍, അതിനെ കൊഞ്ഞനം കുത്തുന്ന പൊറാട്ടുനാടകങ്ങള്‍ കണ്ട് ഞങ്ങള്‍ പിന്മാറുമെന്നു കരുതേണ്ട' മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ബിജെപി നേതാക്കള്‍ കഴിഞ്ഞയാഴ്ച തന്നെ സന്ദര്‍ശിച്ചതു കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തുന്ന സമ്മേളനത്തെ പറ്റി പറയാനായിരുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.വിവാദമുണ്ടാക്കാന്‍ ബിജെപി പല ശ്രമവും നടത്തും. അവര്‍ മുതലെടുക്കാന്‍ ശ്രമിച്ചുവെങ്കില്‍ അതിനു വഴിമരുന്നിട്ടത് ഏതു പാര്‍ട്ടിയാണ്? ഭൂതത്തെ കുടം തുറന്നുവിട്ട ശേഷം നിലവിളിക്കരുത്. കക്ഷിരാഷ്ട്രീയ നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ പക്വത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ പാംപ്ലാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വിമര്‍ശിച്ചു. നീ എനിക്ക് കിലോയ്ക്ക് 300 രൂപ തന്നാല്‍ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയ വിശ്വാസം അല്ലെന്നും എം.എ.ബേബി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ആഗോള കത്തോലിക്കാ സഭയുടെ അധിപനായ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്തു നില്‍ക്കാനാണെന്നും, അല്ലാതെ 300 രൂപയോ അധികാരത്തിന്റെ ശീതളഛായയോ തരുന്നവരുടെ കൂടെ നില്‍ക്കാനല്ലെന്നും എം.എ.ബേബി ചൂണ്ടിക്കാട്ടി.
ക്രിസ്ത്യന്‍ വിഭാഗം ബിജെപിയോട് അടുക്കുന്നതിനെ നിശിതമായ ഭാഷയിലാണ് സിപിഎം സെക്രട്ടറി എംവി.ഗോവിന്ദനും, കെപിസിസി പ്രസിഡന്റ് കെ.സുധാകരനും വിമര്‍ശിച്ചത്. ഇരുകക്ഷികളും പ്രതീക്ഷിക്കാത്ത മാറ്റമാണ് ക്രിസത്യാനികളില്‍ നിന്നും ഉണ്ടായതെന്ന് വ്യക്തം. എന്തായാലും ബിജെപി കേരളത്തില്‍ ചുവടുറച്ചാല്‍ കേരളത്തിലും ത്രിപുര മോഡല്‍ തിരഞ്ഞെടുപ്പുകള്‍ പ്രതീക്ഷിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha