നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ പ്രതിപക്ഷത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് സിപിഎമ്മിന്റെ പഴയ നിയമസഭാ കയ്യാങ്കളിയ്ക്ക് സമാനമാക്കാമെന്ന ധാരണയും പൊളിഞ്ഞു
നിയമസഭ സമ്മേളനം വെട്ടിചുരുക്കി പോയത് പ്രതിപക്ഷ സമരങ്ങള്‍ ഭയന്നിട്ടാണെന്നാണ് വെയ്പ്. എന്നാല്‍ ഭരണ പക്ഷത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ്ത്രാണിയില്ലാതെ നിയമസഭ സമ്മേളനവും വെട്ടിചുരുക്കി സ്വന്തം മാളങ്ങളില്‍ ഒളിക്കാനാണ് ഇടതുപക്ഷം തയ്യാറായിരിക്കുന്നത്. പ്രതിപക്ഷത്തിന് ഇത്രയധികം വീറുംവാശിയും ഉണ്ടെന്നും കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കാന്‍ കഴിവുള്ളവര്‍ പ്രതിപക്ഷ നിരയിലുമുണ്ടെന്ന പുത്തനറിവ് ഭരണപക്ഷത്തെ പലവിധത്തില്‍ വെള്ളം കുടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ പ്രതിപക്ഷത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് സിപിഎമ്മിന്റെ പഴയ നിയമസഭാ കയ്യാങ്കളിയ്ക്ക് സമാനമാക്കാമെന്ന ധാരണയും പൊളിഞ്ഞു. അതിന് ശേഷം നടന്ന സംഭവങ്ങളില്‍ സ്പീക്കറെ ആക്രമിച്ചതായി കേസെടുക്കാനും പരിപാടിയിട്ടിരു്ന്നു. എന്നാല്‍ പ്രതിപക്ഷം സമരം സഭയക്ക് പുറത്തേയ്ക്കും വ്യാപപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സ്പീക്കര്‍ അയഞ്ഞു തുടങ്ങി. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും സ്പീക്കര്‍ക്ക് നിര്‍ദ്ദേശം കിട്ടിയതായാണ് അറിയുന്നത്. സഭ നടത്തി കൊണ്ടു പോകാന്‍ ചര്‍ച്ചപോലും നടത്താതെ സ്പീക്കര്‍ സമ്മേളനം വെട്ടിചുരുക്കിയത് പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലും വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേസുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ പോയത്.
നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം എല്‍ എമാര്‍ക്കെതിരായി എടുത്ത കേസുകളിലും തുടര്‍നടപടി വിശദമായ പരിശോധനയ്ക്ക് ശേഷം മതിയെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുകയാണ്. തുടര്‍നടപടിയ്ക്ക് അനുമതി തേടിയുള്ള പൊലീസിന്റെ അപേക്ഷ ഉടന്‍ പരിഗണിക്കില്ല. ബുധനാഴ്ച സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മ്യൂസിയം പൊലീസാണ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടിയത്.
സംഘര്‍ഷത്തില്‍ എം എല്‍ എമാരുടെ മൊഴി എടുക്കാനും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി മഹസര്‍ തയ്യാറാക്കാനുമായിരുന്നു പൊലീസ് അനുമതി തേടിയത്. സമ്മേളനം നടക്കുന്നതിനാല്‍ പ്രതിപ്പട്ടികയിലുള്ള എം എല്‍ എമാരുടെയും സാക്ഷികളായ എം എല്‍ എമാരുടെയും ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കാനാണ് അനുമതി ചോദിച്ചത്. സഭാ ടിവിയുടെയും സഭാ മന്ദിരത്തിലെ സിസിടിവിയുടെയും ദൃശ്യങ്ങളും പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍നടപടിയ്ക്ക് അനുമതി നല്‍കിയാല്‍ നിയമപരമായി നേരിടാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം.
അതേസമയം, പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സഭാസമ്മേളനം വെട്ടിച്ചുരുക്കി സഭ ഇന്നലെ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിരുന്നു. ഈ മാസം 30 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ഇന്നലെയും അനുമതി ലഭിച്ചിരുന്നില്ല. ജനുവരി 23ന് ആരംഭിച്ച 15ാം നിയമസഭയുടെ എട്ടാം സമ്മേളനം 21 ദിവസത്തെ സിറ്റിംഗ് പൂര്‍ത്തിയാക്കി അവസാനിക്കുകയാണെന്നാണ് സ്പീക്കര്‍ സഭയെ അറിയിച്ചത്.
സഭ നിറുത്തി ഭരണ പക്ഷം പോയെങ്കിലും അടിയന്തിരപ്രമേയത്തിലൂടെ ഉന്നയിച്ച വിഷങ്ങള്‍ പൊതുജനമധ്യത്തിലെത്തിക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സെക്രട്ടറിയേറ്റ് വളയല്‍ ഉള്‍പ്പടെയുള്ള സമരങ്ങളാണ് പ്രതിപക്ഷം ആസൂത്രണം ചെയ്തിരിക്കുന്നത്. ലൈഫ് മിഷന്‍ കോഴക്കേസിന്റെ അന്വേഷണം, സ്വ്പന സുരേഷിന്റ വെളിപ്പെടുത്തലുകള്‍, സ്ത്രീകള്‍ക്കെതിരെ ഉയരുന്ന അക്രമങ്ങള്‍ എന്നിവയെല്ലാം താഴെത്തട്ടില്‍ വരെ എത്തക്കാനുള്ള സമരപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ കൈയില്‍ അടിക്കാനുള്ള വടി കൊടുത്തതുപോലെയായി സഭ വെട്ടിചുരുക്കിയതെന്ന വിലയിരുത്തലും വരുന്നുണ്ട്.
ലൈഫ് മിഷന്‍ കോഴ കേസില്‍ ഓരോ ദിവസവും നടക്കുന്ന പുരോഗതി ഇടത് പക്ഷത്തിനും ഭരണത്തിനും കടുത്ത ദോഷമാണ് വരുത്തി വെയ്ക്കുന്നത്. ശിവശങ്കറിന് പിന്നാലെ സി.എം. രവീന്ദ്രന്‍, യു.വി.ജോസ് എന്നിവരെ കൂടാതെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായി ഫാരിസ് അബൂബക്കര്‍ തുടങ്ങി മുഖ്യമന്ത്രിക്കു ചുറ്റുമുള്ളവരെല്ലാം അഴിമതി കേസുകളില്‍ അന്വേഷണവും ചോദ്യം ചെയ്യലും നേരിട്ടു കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഇഡി അന്വേഷണം മുഖ്യമന്ത്രിയിലലേയ്ക്ക് എത്തുമെന്ന് സിപിഎം ഉറച്ചു വിശ്വസിക്കുന്നുണ്ട്. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈകാര്യം ചെയ്ത എല്ലാ സര്‍ക്കാര്‍ ഇടപാടുകളില്‍ നിന്നും കോഴ വാങ്ങിയെന്നത് മുഖ്യമന്ത്രി അറിയാതെയാണെന്ന വാദത്തിന് ഇനി നിലനില്പില്ല. സിപിഎം കൂട്ടായി എതിര്‍ത്തിട്ടും എം.ശിവശങ്കറെ പിണറായിയുടെ താല്പര്യ പ്രകാരമാണ് മുഖ്യന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിച്ചതെന്ന വിവരം പാര്‍ട്ടിക്കും അറിയാം.
https://www.facebook.com/Malayalivartha