ഓഹരികള്‍ വില്‍ക്കുന്നില്ലെന്ന് ഇപിയുടെ കുടുംബവും ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖറും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടും വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല
ഇ.പി ജയരാജനെന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേഹം റിസോര്‍ട്ടിന്റെ ഓഹരികള്‍ വില്പന നടത്താന്‍ പോകുന്നുവെന്ന പ്രചരണ വളരെ നാളുകളായി നിലനില്ക്കുകയാണ്. റിസോര്‍ട്ട് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലൂള്ള കമ്പനി ഏറ്റെടുക്കാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെ റിസോര്‍ട്ട് വിഷയം വീണ്ടും രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
ഓഹരികള്‍ വില്‍ക്കുന്നില്ലെന്ന് ഇപിയുടെ കുടുംബവും ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖറും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടും വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ഒരായുസ് കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് സമ്പാദിച്ച റിസോര്‍ട്ട് അങ്ങനെ ഓലപാമ്പിനെ പേടിച്ച് വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ഇപിയും നില്ക്കുന്നത്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറുന്നുവെന്ന വാര്‍ത്ത ദിവസങ്ങളായി സജീവമായി നില്ക്കുകയാണ. രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ജൂപ്പിറ്റര്‍ ക്യാപ്പിറ്റലിനു കീഴിലെ നിരാമയ റിട്രീറ്റുമായി കരാറിലെത്തുമെന്നായിരുന്നു പുറത്തു വന്നു കൊണ്ടിരുന്ന വിവരം.
ആയുര്‍വേദ ചികിത്സാ രംഗത്തുള്ള പ്രമുഖ സ്ഥാപനത്തെയായിരുന്നു നേരത്തേ വൈദേകത്തിലെ ചികിത്സാ നടത്തിപ്പ് ഏല്‍പിച്ചിരുന്നത്. ഈ സ്ഥാപനത്തെ പങ്കാളിയാക്കിയതിനു പിന്നില്‍ വൈദേകത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കള്ളക്കളി നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇവരുമായുള്ള കരാര്‍ റദ്ദാക്കി. തുടര്‍ന്നാണ് പുതിയ പങ്കാളിയെ കണ്ടെത്താന്‍ വൈദേകം ശ്രമം തുടങ്ങിയത്.
പല സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള നിരാമയയുമായി ചേര്‍ന്നു പോകാനാണ് ഒടുവില്‍ എടുത്ത തീരുമാനമെന്നറിയുന്നു. വൈദേകത്തില്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനുള്ള പങ്കാളിത്തമാണു തേടുന്നതെന്നാണു വിശദീകരണം. വൈകാതെ ഇരു സ്ഥാപനങ്ങളും കരാറില്‍ ഒപ്പു വയ്ക്കുമെന്നുമായിരുന്നു പുറത്തു വന്നവിവരങ്ങള്‍.
അതേസമയം, തന്നെ റിസോര്‍ട്ട് വില്‍പനയുമായി ബന്ധപ്പെടുത്തി വരുന്ന വിവരങ്ങള്‍ തെറ്റാണെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ കുറിച്ചു. റിസോര്‍ട്ട് വിഷയം പാര്‍ട്ടിക്കകത്ത് വിവാദമായ സാഹചര്യത്തില്‍ ഇ.പിയുടെ കുടുംബം വൈദേകത്തിന്റെ ഓഹരി വിറ്റൊഴിയുകയാണെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. വൈദാഹം റിസോര്‍ട്ടുമായി ബന്ധപ്പെടുത്തി തന്റെ പേര് വലിച്ചിഴയ്ക്കുന്ന്ത് രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടാണെന്ന് രാജിവ് ചന്ദ്രശേഖര്‍ പറയുന്നു.
ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകന്‍ ജയ്‌സണും ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആന്തൂര്‍ നഗരസഭയിലെ മൊറാഴയില്‍ 11 ഏക്കറില്‍ റിസോര്‍ട്ട് പണിതത്. ഇന്ദിരയ്ക്കും മകന്‍ ജയ്‌സണുമായി 91.99 ലക്ഷം രൂപയുടെ ഓഹരികളാണുള്ളത്. റിസോര്‍ട്ടിലെ നിക്ഷേപം സംബന്ധിച്ചു സിപിഎമ്മില്‍ പരാതി ഉയര്‍ന്നിരുന്നു. ഇതെക്കുറിച്ച് ഇ.പി.വിശദീകരണം നല്‍കിയ ശേഷം പിന്നീട് കാര്യമായ ചര്‍ച്ചയുണ്ടായില്ല. ഇതിനിടയിലാണ് ഇപ്പോള്‍ വൈദേകത്തിന്റെ നടത്തിപ്പിനായി നിരാമയ എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.
എല്‍ഡിഎഫ് നേതാവിന്റെ റിസോര്‍ട്ട് ബിജെപി നേതാവിന് നല്‍കുന്നത് ഒരു കൊടുക്കല്‍വാങ്ങലാണ്. ഏതായാലും ഇ.പി.ജയരാജന്‍ ബുദ്ധിമുട്ടില്‍ ആയപ്പോള്‍ രക്ഷിക്കാന്‍ ബിജെപി നേതാവ് വന്നല്ലോ. അവര്‍ തമ്മില്‍ സ്നേഹമുണ്ടെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നത്.'
സിപിഎമ്മില്‍ ഏറെ നാളത്തെ വിവാദത്തിനിടയാക്കിയ വൈദേഹം റിസോര്‍ട്ട് വിവാദം കെട്ടടങ്ങിയിരുന്നപ്പോഴാണ് ഓഹരി വില്പന വിവാദം തലപൊക്കിയിരിക്കുന്നത് . ആരോപണത്തന്റെ കുന്തമുനകള്‍ കടന്നാക്രമിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കി സിപിഎം കരുതല്‍ പ്രകടിപ്പിച്ച് ചര്‍ച്ചകള്‍ കെട്ടടക്കിയപ്പോഴാണ് ബിജെപി ബന്ധം പുറത്തുവരുന്നത്.
എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി വന്നതോടെ പാര്‍ട്ടിയില്‍ എന്തോ വലിയ മാറ്റങ്ങള്‍ വരുമെന്ന് കരുതിയിരുന്നവര്‍ക്കും കാര്യങ്ങള്‍ മനസിലായിരിക്കുകയാണ്. ഈ പാര്‍ട്ടി ഇങ്ങനെയൊക്കെയാണ്. തൊഴിലാളി ഭൂരിപക്ഷത്തില്‍ നിന്ന് പാര്‍ട്ടി മുതലാളി ഭൂരിപക്ഷത്തിലേയക്ക് ചുവട് മാറിയിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനവും, പോളിറ്റ്ബ്യൂറോ സ്ഥാനവും കൈവിട്ട് പാര്‍ട്ടിയോട് പിണങ്ങി കണ്ണൂരിലേയ്ക്ക് പോയ ഇ.പി.ജയരാജനെ വീണ്ടും പൊതുമധ്യത്തിലേയക്ക് കൊണ്ടു വന്നത് റിസോര്‍ട്ട് വിവാദമായിരുന്നു.
ഇ.പി.ജയരാജനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ തുടര്‍നടപടി നീക്കം ഉപേക്ഷിച്ചെന്ന സൂചനയാണ് സിപിഎം നല്കിയിരിക്കുന്നത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിക്കു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ചോദ്യം ഉയര്‍ന്നപ്പോള്‍ 'ഒരു ആക്ഷേപവും ഇല്ല ഒരു തീരുമാനവും ഇല്ല' എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍ പരാതി ഉന്നയിച്ച കാര്യം ഇ.പി.ജയരാജന്‍ സ്ഥിരീകരിച്ചല്ലോ എന്ന ചോദ്യത്തിനു മറുപടിയായി അത് അദ്ദേഹത്തോടു ചോദിക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞൊഴിയുകയായിരുന്നു.
. ഇ.പി.ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുളള കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ട് നിര്‍മാണത്തിനു പിന്നില്‍ അനധികൃത സ്വത്ത് സമ്പാദനം നടന്നതായി പി.ജയരാജന്‍ ആരോപണം ഉന്നയിച്ചതു വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പി.ജയരാജന്‍ റിസോര്‍ട്ട് വിവാദം ഉന്നയിച്ചത്. സംഭവം പുറത്തായതോടെ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. മാസങ്ങളോളം കേരളത്തില്‍ ഇപിയുടെ റിസോര്‍ട്ട് കഥകള്‍ തകര്‍ത്താടി . ഒടുവില്‍ ഇഡിയും റിസോര്‍ട്ടില്‍ പരിശോധനകള്‍ നടത്തി. റിസോര്‍ട്ടില്‍ ഭാര്യയ്ക്കും മകനുമുള്ള നിക്‌ഷേപം നിയമപരമായുള്ളതാണെന്ന് തെളിയിച്ച് ഇപി ജയരാജന്‍ പാര്‍ട്ടിയിലും അഗ്നിശുദ്ധിവരുത്തിയിരുന്നു.
എന്നാല്‍ പാര്‍ട്ടി അണികളെ വിശ്വസിപ്പിക്കാനായെങ്കിലും അതിന്‍മേല്‍ അന്വേഷണം ഉണ്ടാകുമെന്ന് പ്രവര്‍ത്തകരും നേതാക്കളും വിശ്വസിച്ചിരുന്നു.നിക്ഷേപം നിയമപരമായിരുന്നെങ്കിലും റിസോര്‍ട്ടിലെ മറ്റ് നിക്ഷേപകരെ കുറിച്ചറിയാനും അവിടേയ്ക്ക് ഇപിയുടെ കുടുംബം നിക്ഷേപം നടത്തിയതെന്തിനെന്നറിയാനും പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്. ഇപി വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് റിസോര്‍ട്ടിനാവശ്യമായ നിക്ഷേപം തുടങ്ങുന്നത്. സര്‍ക്കാര്‍ വഴി ചെയ്തു കൊടുത്ത വഴിവിട്ട സഹായങ്ങളുടെ പ്രതിഫലമായാണ് പലരും റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ചതെന്നും പൊതുവേ ആരോപണമുയര്‍ന്നിരുന്നു.
പി.ജയരാജന്‍ ഉന്നയിച്ച ആരോപണം പാര്‍ട്ടിയുടെ വിവധ ഘടകങ്ങളില്‍ ചര്‍ച്ച ചെയ്‌തെങ്കിലും നാളിതുവരെ അന്വേഷണം നടന്നിട്ടില്ല. ഇപിയ്‌ക്കെതിരെ അന്വേഷണം വേണ്ടെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. പാര്‍ട്ടിയില്‍ പ്രതീക്ഷിച്ച സ്ഥാനം കിട്ടാതെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നടന്ന ഇപിയെ അനുനയിപ്പിക്കാനായി അദ്ദേഹത്തെ മന്ത്രി സ്ഥാനത്തേയക്ക് കൊണ്ടു വരാനും പദ്ധതിയിട്ടിരുന്നു. സംസ്ഥാന സെക്രട്ടറിയും, പോളിറ്റ് ബ്യൂറോ അംഗവുമായ സ്ഥിതിയക്ക് എം.വി.ഗോവിന്ദന്‍ എംഎല്‍എ സ്ഥാനം രാജിവെയക്കുകയും പകരം ഇ.പി.യെ തളിപറമ്പില്‍ മത്സരിപ്പിച്ച് നിയമസഭയിലെത്തിച്ച് മന്ത്രിയാക്കാനായിരുന്നു തീരുമാനം. തീരുമാനത്തില്‍ സന്തോഷിച്ചിരുന്ന സമയത്താണ് പി.ജയരാജന്‍ റിസോര്‍ട്ട് നിക്ഷേപം എടുത്തിട്ടത്. അതോടെ മന്ത്രി സ്ഥാനവും പോയി കിട്ടി.
വിവാദങ്ങളും അഴിമതി ആരോപണങ്ങളും നിരവധി ഉയര്‍ന്നിട്ടും ഇപി ജയരാജനെ ചേര്‍ത്തു നിറുത്തുകയാണ് സിപിഎം ചെയ്തു കൊണ്ടിരിക്കുന്നത്. ഇപിയ്‌ക്കെതിരായി ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി അന്വേഷണം തുടങ്ങിയാന്‍ ഇപി മാത്രമല്ല തലമുതിര്‍ന്ന പല നേതാക്കളുടെയും മക്കളുടെയും നിക്ഷേപങ്ങളും പുറത്തു വരുമെന്ന് സിപിഎം വല്ലാതെ ഭയക്കുന്നുണ്ടെന്ന് വേണം കരുതാന്‍. റിസോര്‍ട്ട് ഓഹരി വില്പനയില്‍ ബിജെപി ബന്ധം ആരോപിക്കുന്നതും ഇപിയെ കടന്നാക്രമിക്കാനുള്ള പദ്ധതിയായിട്ടാണ് കരുതുന്നത്. എന്നാല്‍ ഓഹരി വില്പന നടത്തുന്നതിനെ കുറിച്ചറിയില്ലെന്ന ഇപിയുടെ കുടുംബത്തിന്റെ പ്രസ്താവന കാര്യങ്ങളെ കുഴച്ച് മറിച്ചിരിക്കുകയാണ്
https://www.facebook.com/Malayalivartha