മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആരോപണങ്ങള്‍ അവസാനിപ്പിച്ച് അദ്ദേഹത്തിനോട് ഒത്തു തീര്‍പ്പുണ്ടാക്കാന്‍ ഇഡി ആവശ്യപ്പെട്ടെന്ന പുതിയ വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആരോപണങ്ങള്‍ അവസാനിപ്പിച്ച് അദ്ദേഹത്തിനോട് ഒത്തു തീര്‍പ്പുണ്ടാക്കാന്‍ ഇഡി ആവശ്യപ്പെട്ടെന്ന പുതിയ വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത്. അഴീക്കോട് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസ് അന്വേഷിക്കാനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യലിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഒത്തുതീര്‍പ്പിനു സമ്മര്‍ദം ചെലുത്തിയെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കടുത്ത ഭാഷയിലെ അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹവുമായി ചര്‍ച്ച നടത്താനുള്ള അവസരം ഉണ്ടാക്കിതരാമെന്നും ഇഡി ആവശ്യപ്പെട്ടതായാണ് കെ.എം.ഷാജിയുടെ വെളിപ്പെടുത്തല്‍. അതേസമയം കൊടകര കുഴല്‍പണക്കേസില്‍ മുഖ്യന്‍ ബിജെപി നേതാക്കളെ രക്ഷിച്ചു നിറുത്തുകയാണെന്ന ആരോപണവും ശ്കതി പ്രാപിക്കുകയാണ്.
ഭാര്യയെയും സുഹൃത്തുക്കളെയും അടക്കം വേട്ടയാടിയെന്നും കെ.എം.ഷാജി പറഞ്ഞു. കോവിഡ് കാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് സക്കാത്ത് തുക നീക്കി വയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ സുതാര്യതയില്ലാത്ത അക്കൗണ്ടിലേക്ക് നല്‍കരുതെന്ന് ആഹ്വാനം ചെയ്തതായിരുന്നു തന്നോടുള്ള പകയ്ക്കു കാരണം. ദുരിതാശ്വാസ നിധി സംബന്ധിച്ച തന്റെ ആശങ്കകള്‍ ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. കേട്ടു കേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലുള്ള കേസ് നിലനില്‍ക്കില്ല എന്ന് മനസിലാക്കിയ വിജിലന്‍സ് ഇഡിയെ കത്തയച്ച് ക്ഷണിച്ചു വരുത്തുകയായിരുന്നു. വിജിലന്‍സ് അന്വേഷിക്കേണ്ട കേസില്‍ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് കെ.എം.ഷാജിയ്‌ക്കെതിരെ ഇഡിയെ വിളിച്ചു വരുത്തി കേസ് ഏല്‍പിച്ചത്. ഇപ്പോള്‍ ഹൈക്കോടതി നിരാകരിച്ചതോടെ ക്ഷണം സ്വീകരിച്ചെത്തിയ ഇഡിയും വെട്ടിലായിരിക്കുകയാണ്.
കേസ് നിലനില്‍ക്കില്ലെന്നു ഒരിക്കല്‍ കിട്ടിയ നിയമോപദേശം മറികടന്ന് വീണ്ടും നിയമോപദേശം എഴുതി വാങ്ങിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പാര്‍ട്ടിക്കാരനായ ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയത്. ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്യലിന്റെ പേരില്‍ പിടിച്ചിരുത്തിയ ശേഷം ഒന്നോ രണ്ടോ ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിനെ ഈ കേസ് വലിയ രീതിയില്‍ സ്വാധീനിച്ചതു കൊണ്ടാണ് സിപിഎം സ്ഥാനാര്‍ഥി നേരിയ വോട്ടിന് കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്നു ജയിച്ചത്. ലീഗില്‍ നിന്നു എല്ലാ പിന്തുണയും ലഭിച്ചിരുന്നെന്നും കെ.എം.ഷാജി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സക്കാത്ത് വിഹിതം നല്‍കരുതെന്ന് പറഞ്ഞതുമുതലാണ് താന്‍ കള്ളനും കുഴപ്പക്കാരനുമായതെന്ന് അദ്ദേഹം പറയുന്നു. ഒരു റമദാനിലാണ് തനിക്കെതിരെ കേസെടുത്തതെന്നും മറ്റൊരു റമദാനില്‍ അതില്‍ നിന്ന് വിടുതല്‍ നേടുന്നത് സന്തോഷകരമാണെന്നും ഷാജി പറഞ്ഞു. അഴീക്കോട് മണ്ഡലത്തില്‍ തന്റെ പരാജയത്തിന് കാരണം ഈ കള്ളക്കേസായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ദുരിതാശ്വാസ നിധി പോലെ ഒട്ടും ക്രഡിബിള്‍ അല്ലാത്ത നിധിയിലേക്ക് സകാത്ത് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. അന്ന്, ആ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ എടുത്ത് വായിച്ച് ആറാടിക്കളിച്ചു. അവിടുന്നാണ് ഈ കേസ് തുടങ്ങുന്നത്. ഷാജി കള്ളനും കുഴപ്പക്കാരനുമാകുന്നത്. ദുരിതാശ്വാസ നിധി കുഴപ്പമാണ് എന്നു ഞാന്‍ പറഞ്ഞു. അതിന്റെ കേസുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ നിധിയിലെ കൂടുതല്‍ കൊള്ളകള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നും അദ്ദേഹം പറയുന്നു.
'തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കള്ളക്കേസുണ്ടാക്കി എന്നെ പീഡിപ്പിച്ചത്. നേരിയ ഭൂരിപക്ഷത്തിന് ജയിക്കുന്നൊരു മണ്ഡലത്തില്‍ ഞാന്‍ തോറ്റതിന് പിന്നില്‍ ഈ കള്ളക്കേസാണ്. എനിക്കെതിരെ കള്ളത്തരം പറഞ്ഞ് പ്രചരിപ്പിച്ച ഒരാള്‍ ജയിക്കുകയും ചെയ്തു. അയാളുടെ വിജയത്തിലെ സാംഗത്യവും ധാര്‍മികതയും സിപിഎം പരിശോധിക്കണം. അയാളോട് രാജിവയ്ക്കാന്‍ ഞാന്‍ പറയുന്നില്ല. പക്ഷേ ഉളുപ്പുണ്ടെങ്കില്‍ ഒരു മാപ്പെങ്കിലും പറയണം.'- കെ എം ഷാജി പറഞ്ഞു.
അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ കെ എം ഷാജി സ്‌കൂള്‍ മാനേജരില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയതിനെ തുടര്‍ന്നാണ് കെ.എം.ഷാജി ,ഇഡിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഒത്തുകളിയുടെ വിവരങ്ങള്‍ പുറത്തു വിട്ടത്. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കെ എം ഷാജിയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം തെളിയിക്കാന്‍ എഫ്.ഐആറില്‍ കഴിയാത്തതിനാല്‍ അഴിമതി നിരോധനച്ചട്ട പ്രകാരമുള്ള കുറ്റങ്ങള്‍ ബാധകമാകില്ല. സാക്ഷി മൊഴികളിലും ഇക്കാര്യം വ്യക്തമല്ല.
2014-15 കാലഘട്ടത്തില്‍ പ്ലസ് ടു അനുവദിക്കാന്‍ സ്‌കൂള്‍ മാനേജര്‍, ലീഗിന്റെ പൂതപ്പാറ ശാഖാ കമ്മിറ്റിയെ സമീപിച്ചെന്നും ഭാരവാഹികള്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. സിപിഎം നേതാവ് കുടുവന്‍ പത്മനാഭന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. താനും മാനേജ്മെന്റും കെ എം ഷാജിക്ക് പണം നല്‍കിയിട്ടില്ലെന്ന് സ്‌കൂള്‍ മാനേജര്‍ മൊഴി നല്‍കിയിട്ടുണ്ട്. അദ്ധ്യാപികയാണ് ഹര്‍ജിക്കാരന് പണം നല്‍കിയതെന്ന് പിന്നീട് പ്രോസിക്യൂഷന്‍ അറിയിച്ചെങ്കിലും അവര്‍ നിഷേധിച്ചു. തെളിവില്ലാത്ത അനുമാനങ്ങള്‍ പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കി.
കെ.എം.ഷാജിയ്‌ക്കെതിരെ സംസ്ഥാന പോലീസെടുത്ത നിരവധി കേസുകള്‍ നിലനില്ക്കുന്നുണ്ട്. ആ കേസുകളിലെ പരാതിക്കാരന്‍ മുന്‍ മന്ത്രി കെ.ടി.ജലീലാണ്. പുലിയായ പിണറായി വിജയനെ പേടിച്ചിട്ടില്ല പിന്നല്ലേ എലിയായ കെ.ടി.ജലീലിനെ ഭയക്കുന്നത് എന്നാണ് കെ.എം.ഷാജി പറഞ്ഞത്. അതേസമയം കൊടകര കുഴല്‍പണക്കേസില്‍ പിണറായിയുടെയും , കെ.ടി ജലീലിന്റെയും മൗനം ബിജെപി നേതാവ് കെ.സുരേന്ദ്രനെയും മകനേയും രക്ഷിക്കാനെന്ന ആരോപണത്തിനും മൂര്‍ച്ചയേറുന്നുണ്ട്.
കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഭായി ഭായിയായി പ്രവര്‍ത്തിച്ചാണ് കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിച്ച് കുഴിച്ചുമൂടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന ഇഡിയുടെയും സര്‍ക്കാരിന്റെയും ഒത്തുകളി വ്യക്തമാക്കുന്നുണ്ട്. പിണറായി വിജയന്റെ പോലീസും മോദിയുടെ അന്വേഷണ ഏജന്‍സിയും കൈകോര്‍ത്തതോടെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെത്തിച്ച മൂന്നരക്കോടിയുടെ കുഴല്‍പ്പണക്കേസ് ആവിയായിപ്പോയി. പരാതിക്കാധാരമായ മൂന്നരക്കോടിയില്‍ ഒന്നരക്കോടി രണ്ടുവര്‍ഷത്തോളം പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചിട്ടും ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല.അതോടെ കേസ് വളരെ ദുര്‍ബലമായി. കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്താനും ഒന്നരക്കോടി പിടികൂടാനുമുള്ള കാര്യശേഷി കേരള പോലീസിന് ഇല്ലാഞ്ഞിട്ടല്ല അത് സാധിക്കാതെ പോയതെന്ന് സാമാന്യ ബുദ്ധിയുള്ള ഏവര്‍ക്കും മനസിലാകും. ലാവ്ലിന്‍ കേസ് തുടര്‍ച്ചയായി മാറ്റിവെയ്ക്കുന്നതിലൂടെ ബിജെപിയുടെ മുഖം രക്ഷിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യം വര്‍ധിച്ചുയെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍കേസിലും ആരോപണവിധേയനായ മുഖ്യമന്ത്രിക്ക് കിട്ടിയ ബോണസായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ പ്രതിസ്ഥാനത്ത് എത്തിയ കൊടകര കുഴല്‍പ്പണക്കേസ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഈ കേസിന്റെ അന്വേഷണം നിലച്ചത് ഒട്ടും യാദൃശ്ചികമല്ല. തെളിവില്ലാത്ത കൈക്കൂലി ആരോപണത്തിന്റെ പേരില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജിയെ കുടുക്കാന്‍ ശ്രമിച്ച പിണറായി വിജയന്റെ പോലീസിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായകേസ് അന്വേഷിക്കാന്‍ കാട്ടിയ താല്‍പ്പര്യക്കുറവില്‍ നിന്നു തന്നെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബാന്ധവത്തിന്റെ നേര്‍ചിത്രമാണ് തെളിഞ്ഞത്.
കേസ് അട്ടിമറിച്ച് ബിജെപിയുടെ പ്രതിച്ഛായ സംരക്ഷിച്ച പിണറായി വിജയനോടുള്ള മോദിയും കൂട്ടരുടെയും കടപ്പാട് സ്വര്‍ണ്ണക്കടത്ത്,ലൈഫ് മിഷന്‍ കേസുകളില്‍ കേരളം കണ്ടതാണ്.ലൈഫ് മിഷന്‍കേസിലെ ഉള്‍പ്പെടെ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രിയിലുള്ള സ്വാധീനം ഹൈക്കോടതിക്ക് വരെ ബോധ്യപ്പെട്ടിട്ടും മോദിയുടെയും അമിത് ഷായുടെയും കളിപ്പാവകളായ അന്വേഷണ ഏജന്‍സികള്‍ക്ക് പിണറായി വിജയന് മേല്‍ സംശയത്തിന്റെ കണികപോലും തോന്നാത്തത് കൊടകര കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്താതിരുന്നതിനുള്ള ഉപകാരസ്മരണയായി സംശയിച്ചാല്‍ കുറ്റംപറയാനാകില്ല.
പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്ന കേന്ദ്ര അന്വേഷണ ഏജന്‍സിയാകട്ടെ സ്വര്‍ണ്ണക്കടത്ത് കേസിലും കൊടകര കുഴല്‍പ്പണക്കേസിലും നിര്‍വീര്യമായത് മോദി -പിണറായി കൂട്ടുകെട്ടിന്റെ സ്വാധീനത്താലാണ്. അതിലൂടെ പിണറായി വിജയനെയും കെ.സുരേന്ദ്രനെയും ഒരുപോലെ രക്ഷിക്കാന്‍ സിപിഎമ്മിനും ബിജെപിക്കും സാധിച്ചു. ബിജെപിക്കെതിരായ നിലപാടില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയും സിപിഎമ്മും വെള്ളം ചേര്‍ക്കുന്നുയെന്നതിന് ഉദാഹരണം കൂടിയാണ് കൊടകര കുഴല്‍പ്പണക്കേസെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha