ഒരു തരി കനലും ചാരമാകുന്നു...!സി.പി.എമ്മിന് ദേശീയ പദവി പോകും..!വോട്ട് കണക്കുകള്‍ ഞെട്ടിക്കുന്നു...
രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.ഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടത് വലിയ ചര്‍ച്ചയായില്ല. കേവലം വാര്‍ത്തയില്‍ മാത്രം ഒതുങ്ങി. 100 കൊല്ലം പഴക്കമുള്ള പാര്‍ട്ടിയാണ് പരാജയത്തിന്റെ പാതാളക്കുഴിയിലേക്ക് താണുപോകുന്നത്. 1996ല്‍ സി.പി.എമ്മും ഇതേ ഗതിയിലെത്തിയിരുന്നു. അന്നത്തെ വാജ്‌പേയ് ഗവണ്‍മെന്റിന്റെ കരുണകൊണ്ടാണ് പദവി തിരികെ കിട്ടിയത്. എന്നാല്‍ താമസിയാതെ സി.പി.എമ്മും വെറും ലോക്കല്‍ പാര്‍ട്ടിയായി മാറുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിലേക്ക് വരുന്നതിന് മുമ്പ് എന്താണ് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ജനം വലിച്ചെറിയാന്‍ കാരണമെന്ന് നോക്കാം. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് സി.പി.എമ്മും സി.പി.ഐയ്ക്കും ഇനിയൊരു തിരിച്ച് വരവ് സാധ്യതയില്ലെന്നാണ് രാഷ്ട്രീയ-സാമൂഹ്യനിരീക്ഷകര്‍ വിലയിരുത്തുന്നത്. അതിന് പ്രധാന കാരണം ജാതി എന്ന യാഥാര്‍ത്ഥ്യത്തെ ഇവര്‍ ഇപ്പോഴും അംഗീകരിക്കാത്തതാണ്. വര്‍ഗാധിപത്യം രാജ്യാത്ത് ചെലവാകാത്ത ചരക്കാണ്. അത് സോവിയേറ്റ് യൂണിയനിലൊക്കെ നടപ്പിലാക്കിയിട്ടുണ്ട്. ഇന്നിപ്പോള്‍ അവിടെയും ഇതൊന്നും ഏശില്ല. ചൈനിയിലുള്ള കമ്മ്യൂണിസവും വര്‍ഗാതിപത്യവുമല്ല, പച്ച മുതലാളിത്തമാണ്. എന്നിട്ടും എം.എ ബേബി അടക്കമുള്ള സി.പി.എം നേതാക്കള്‍ ഇപ്പോഴും ചൈനയെ തള്ളിക്കൊണ്ടിരിക്കുകയാണ്. കാലം മാറിയതൊന്നും ഇവരൊന്നും മനസ്സിലാക്കുന്നില്ല.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലത്ത് ദാരിദ്രവും പട്ടിണിയും അതീവഗുരുതരപ്രശ്‌നമായിരുന്നു. അന്നത്തെ കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും അടിമത്വത്തിനും ജന്മിത്വത്തിനും എതിരെ പോരാടി. അങ്ങനെയാണ് ജനങ്ങളുടെ പിന്തുണ പിടിച്ചുപറ്റിയത്. ഇന്നിപ്പോ രാജ്യത്തെ സ്ഥിതിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും രീതികളും മാറി. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തിയില്ലാതായി. പ്രഗല്‍ഭരായ നേതാക്കളില്ലാതെ വന്നു. അങ്ങനെ ജനങ്ങളില്‍ നിന്ന് അകന്നു. മൂന്ന് പതിറ്റാണ്ടിലധികം ഭരിച്ച ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ പരിതാപകരമാണ്. ബാംഗാളിലെ സഖാക്കള്‍ ജീവിക്കാനായി കേരളത്തില്‍ വന്ന് പൊറോട്ട അടിക്കേണ്ട അവസ്ഥയാണ് സഖാവ് ജ്യോതിബസുവും ബുദ്ധദേവ് ഭട്ടാചാര്യയും ഒക്കെ ഉണ്ടാക്കിവെച്ചത്. 1964ല്‍ ആണ് സി.പി.എം രൂപീകരിച്ചത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഒരു ദളിതെ പി.ബിയില്‍ ആദ്യമായി എടുത്തത്.
അപ്പോള്‍ ജാതിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമല്ലേ. കേരളത്തില്‍ ഏതെങ്കിലും ഒരു സര്‍വകലാശാലയുടെ വി.സിയായി ഒരു ദളിതനെ പോലും സി.പി.എം ഇതുവരെ നിയമിച്ചിട്ടില്ല. എത്രയോ കൊല്ലം അവര്‍ യൂണിവേഴ്‌സിറ്റികള്‍ ഭരിച്ചു. ഇപ്പോഴും ഭരിക്കുന്നു. സി.പി.എമ്മിന്റെ കടുത്ത അനുഭാവിയായിരുന്ന കുഞ്ഞാമന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉയര്‍ന്ന പദവിയിലുള്ള ജോലി ലഭിച്ചപ്പോള്‍ പോകുന്നതിന് തടയിടാന്‍ ശ്രമിച്ചവരാണ് സി.പി.എമ്മുകാര്‍. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വി.സി ആകാന്‍ യോഗ്യതയുള്ള ഒരു ദളിതനുണ്ടായപ്പോള്‍ കഴിഞ്ഞവര്‍ഷം അത് അട്ടിമറിക്കാന്‍ സഖാക്കളുടെ അധ്യാപക സംഘടന നടത്തിയ പൊറാട്ട് നാടകം അങ്ങാടിപ്പാട്ടാണ്.
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്‌ക്കന്റിലാണ് ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായ സി.പി.ഐ അനൗദ്യോഗികമായി രൂപം കൊണ്ടത്. 1925 ല്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഔദ്യോഗികമായി. രൂപീകരിച്ചു. സിപിഐക്ക് 1952 മുതല്‍ ദേശീയ പാര്‍ട്ടിയുടെ പദവിയുണ്ടായിരുന്നു. തുടക്കകാലത്ത് ഇന്ത്യാവിരുദ്ധ നിലപാടുകള്‍ ഇവര്‍ സ്വീകരിച്ചിരുന്നു. അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാവായ സത്യഭക്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി- എന്ന് പേരിടാമെന്ന് പറഞ്ഞെങ്കിലും സഖാക്കള്‍ അതിനെതിരെ ആഞ്ഞടിച്ചു. അങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരിട്ടത്. സ്വാതന്ത്ര്യസമരകാലത്തും അതിന് ശേഷവും സോവിയേറ്റ് യൂണിയനോടും പിന്നീട് ചൈനയോടും ആയിരുന്നു ഇവരുടെ കൂറ്. വി.എസ് അച്യുതാനന്ദനടത്തം 34 സഖാക്കള്‍ ചൈനീസ് ചാരന്മാരെന്ന് മുദ്രകുത്തി സി.പി.ഐ ദേശീയ സെക്രട്ടറി എസ്.എ ഡാങ്കെ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് അവരെല്ലാം ജയിലിലായി. കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും കൊണ്ടുവന്ന ചൈനവിരുദ്ധ പ്രമേയം പോലൊരു പ്രമേയം ഡാങ്കെ സി.പി.ഐ ദേശീയ കമ്മിറ്റിയില്‍ അവതരിപ്പിച്ചിരുന്നു. പ്രമേയത്തില്‍ ഭേദഗതി വരുത്തണമെന്നായിരുന്നു 34 സഖാക്കളുടെയും ആവശ്യം.
1942 ലെ ക്വിറ്റിന്ത്യാ സമരത്തെ സി.പി.ഐ അംഗീകരിച്ചിരുന്നില്ല. സ്വാതന്ത്ര്യം ലഭിച്ചിട്ടും പത്ത് വര്‍ഷക്കാലത്തോളം സി.പി.ഐ അംഗീകരിച്ചില്ല. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് കരിദിനമായാണ് അന്ന് ആചരിച്ചത്. അംബേദ്കറെയോ, ഭരണഘടനയേയോ ആദ്യം അംഗീകരിച്ചില്ല. ഇപ്പോ ഭരണഘടാസംരക്ഷണ ദിനം ആചരിക്കുകയാണ്. സായുധ കലാപത്തിലൂടെ നെഹ്‌റു സര്‍ക്കാരിനെ പുറത്താക്കണമെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി പ്രമേയം പാസ്സാക്കി. ബി.ടി രണദിവെയാണ് പ്രമേയം കൊണ്ടുവന്നത്. ഇതാണ് കല്‍ക്കത്താ തീസിസ്. 1964 ലെ പിളര്‍പ്പിലൂടെ രൂപംകൊണ്ട തങ്ങള്‍ക്ക് ഈ രക്തത്തിലൊന്നും പങ്കില്ലെന്നാണ് സി.പി.എം അവകാശപ്പെടുന്നത്.
നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുംവിധം വോട്ട് ഇല്ലാത്തതിനാലാണ് സി.പി.ഐയ്ക്ക് ദേശീയ പദവി നഷ്ടമായത്. നാല് സംസ്ഥാനങ്ങളില്‍നിന്നായി ആറ് ശതമാനം വോട്ടും നാല് എംപിമാരും, മൂന്നു സംസ്ഥാനങ്ങളില്‍നിന്നായി ലോക്സഭയില്‍ രണ്ട് ശതമാനം സീറ്റും നാല് സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടി എന്നിങ്ങനെയുള്ള മൂന്നു മാനദണ്ഡങ്ങളും പാലിക്കാന്‍ സിപിഐക്ക് കഴിഞ്ഞില്ല. കൂടാതെ ബംഗാളിലും ഒഡിഷയിലും സംസ്ഥാന പാര്‍ട്ടിയെന്ന പദവിയും സിപിഐക്ക് നഷ്ടമായി. ദേശീയ പദവി പോയതിനാല്‍ സിപിഐക്ക് ഇനിമുതല്‍ തെരഞ്ഞെടുപ്പുകളില്‍ രാജ്യമാകെ അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നത്തില്‍ മത്സരിക്കാനാവില്ല. ഓരോ സ്ഥാനാര്‍ത്ഥികളും ഓരോ ചിഹ്നത്തില്‍ മത്സരിക്കേണ്ടിവരും. കേരളത്തില്‍ സംസ്ഥാന പദവിയുള്ളതിനാല്‍ ചിഹ്നം ഉപയോഗിക്കാം. ഇനി സി.പി.എമ്മിലേക്ക് വരാം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സി.പി.എമ്മിന്റെ വോട്ട് ശതമാനം 40.2 ശതമാനമായിരുന്നു. 2019ല്‍ അത് 35.1 ആയി കുറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലുണ്ടായ അതേ തിരിച്ചടിയാണിത്. എന്നാല്‍ ദേശീയ ശരാശരി എടുത്താല്‍ വലിയ തിരിച്ചടായാണ് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2004ല്‍ ദേശീയ തലത്തില്‍ 5.66 ശതമാനം വോട്ടും 43 എം.പിമാരുമായും സി.പി.എം മൂന്നാം സ്ഥാനത്തായിരുന്നു. 2009ല്‍ 5.33 ശതമാനമായി വോട്ടും 16 ആയി എം.പിമാരുടെ എണ്ണവും കുറഞ്ഞു. വോട്ടിംഗ് സ്ഥാനത്ത് നാലാം സ്ഥാനത്തുമായി. അപ്പോഴും രാജ്യത്തെ വോട്ടര്‍മാരുടെ എണ്ണം കൂടിയിരുന്നു. 2014ല്‍ 9 എം.പിമാരും 3.25 ശതമാനം വോട്ടര്‍മാരുമായി കൂപ്പുകുത്തി. വോട്ടിംഗ് സ്ഥാനം നാലില്‍ നിന്ന് ഏഴാമതെത്തി. 2019ല്‍ മൂന്ന് സീറ്റും 1.75 ശതമാനം വോട്ടുമായി പരമദയനീയ അവസ്ഥയിലെത്തി. വോട്ടിംഗ് സ്ഥാനം ഏഴില്‍ നിന്ന് പത്തായി കുറഞ്ഞു എന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
2016ല്‍ സിപിഎം ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുമെന്ന ഭീഷണി നേരിട്ടിരുന്നു. അന്ന് തമിഴ്‌നാട്ടില്‍ നടക്കാനിരുന്ന തിരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ ലഭിച്ചില്ലെങ്കില്‍ ദേശീയപാര്‍ട്ടി പദവി നഷ്ടമാകുമായിരുന്നു. രണ്ടായിരത്തില്‍ സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമായിരുന്നുവെന്നും, പിന്നീട് ഇലക്ഷന്‍ കമ്മീഷന്‍ നിയമങ്ങളില്‍ വന്ന മാറ്റങ്ങള്‍ കാരണം പദവി തിരിച്ചു ലഭിക്കുകയായിരുന്നുവെന്നുമാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിപിഎമ്മിന് നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി ഉള്ളതുകൊണ്ടാണ് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സാധിക്കുന്നത്. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് സംസ്ഥാന പാര്‍ട്ടി പദവിയുണ്ട്.
മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടി നല്‍കിയതിന്റെ ആനുകൂല്യത്തിലാണ് സി.പി.എമ്മിന്റെ ദേശീയപാര്‍ട്ടി പദവി നിലനില്‍ക്കുന്നത്. നാലിടത്ത് സംസ്ഥാന പാര്‍ട്ടി പദവി അംഗീകാരം വേണ്ടിടത്ത് നിലവില്‍ സി.പി.എമ്മിന് കേരളം, തമിഴ്നാട് ,ത്രിപുര എന്നിവിടങ്ങളില്‍ മാത്രമാണ് ഈ അംഗീകാരമുള്ളത് .ബംഗാളില്‍ ഇതിനുള്ള വോട്ടുവിഹിതം സി.പി.എമ്മിനില്ല.രാജ്യത്ത് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ വിഹിതം ആറു ശതമാനം വേണ്ടിടത്ത് നിലവില്‍ പാര്‍ട്ടിയുടെ വിഹിതം 4 .71 ശതമാനം മാത്രമാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 11 ലോക്‌സഭാ അംഗങ്ങളുണ്ടായാലും ദേശീയപാര്‍ട്ടി അംഗീകാരം ലഭിക്കും നിലവില്‍ സി.പി.എമ്മിന് രണ്ടു സംസ്ഥാനങ്ങളില്‍ നിന്നായി മൂന്ന് ലോക്‌സഭാ അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ മാനദണ്ഡങ്ങളില്‍ ഏതെങ്കിലുമൊന്ന് തികച്ചാലേ സി.പി.എമ്മിന് ദേശീയപാര്‍ട്ടി പദവിയില്‍ തുടരാനാകൂ.
https://www.facebook.com/Malayalivartha