കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തും; പ്രധാനമന്ത്രി അദാനിക്ക് പണം നൽകുന്നു; എന്നാൽ കോൺഗ്രസ് ദരിദ്രർക്കും യുവാക്കൾക്കും മഹിളകൾക്കും നൽകുന്നു; പ്രധാനമന്ത്രിക്കെതിരെ കോലാറിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ഒരിക്കൽ കോലാറിൽ വച്ച് നടത്തിയ ഒരു പ്രസംഗത്തിലൂടെ രാഹുൽ ഗാന്ധിക്ക് എം പി സ്ഥാനം വരെ നഷ്ടമാകുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരുന്നു. ഇപ്പോൾ ഇതാ അതേ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നിർണായകമായ ചില പ്രസംഗം വീണ്ടും നടത്തിയിരിക്കുകയാണ്. എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിന് ശേഷം ആദ്യമായിട്ടാണ് കോലാറിൽ രാഹുൽ ഗാന്ധി എത്തിയതും. ബിജെപിക്കെതിരെയും പ്രധാന മന്ത്രിക്കെതിരെയുമാണ് ആ പ്രസംഗം എന്നതാണ് ശ്രദ്ധേയമായ കാര്യം.
കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരിക്കുകയാണ്. ബിജെപിക്കെതിരെ നിർണായകമായ വിമർശനം നടത്തി . പ്രധാനമന്ത്രി അദാനിക്ക് പണം നൽകുന്നു, എന്നാൽ കോൺഗ്രസ് ദരിദ്രർക്കും യുവാക്കൾക്കും മഹിളകൾക്കും നൽകുന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ വാക്കുകൾ. കുറച്ച് ദിവസമായി കേൾക്കുന്ന ഒരു ചോദ്യമാണ് കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പാവപ്പെട്ടവർക്കായി എന്തു ചെയ്യും എന്നത്.
ഹിമാചൽ അടക്കം നിരവധി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. എന്തെല്ലാം ചെയ്യണം എന്ന് നേതാക്കൾ തന്നോട് ചോദിച്ചു. നടപ്പിലാക്കാവുന്ന വാഗ്ദാനങ്ങൾ നൽകൂ, അത് ആദ്യം ക്യാബിനെറ്റ് യോഗത്തിൽ തന്നെ നടപ്പാക്കൂ എന്നാണ് താൻ പറഞ്ഞതെന്നും രാഹുൽ ഗാന്ധി കോലാറിൽ വച്ച് വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലായിരുന്നു രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത് . ഇതിന് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്. തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് ആറ് വര്‍ഷത്തെ വിലക്കുണ്ടാകും. അപ്പീല്‍നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതിയുടെ ഇടപെടലിന് മുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയുണ്ടായത്. ഭരണഘടനയുടെ 101 (1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി.
https://www.facebook.com/Malayalivartha