രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ അനുഭവകുറവും കാര്യങ്ങള്‍ പഠിക്കാനെടുക്കുന്ന സമയവും കാരണം ഫയലുകള്‍ പലതും തീര്‍പ്പാക്കാനാവാത്ത അവസ്ഥയാണ്. ഫയലുകള്‍ കൂട്ടത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് അയയ്ക്കുന്ന പ്രവണത കൂടിവരികയാണ്. ഭരണത്തെ നിയന്ത്രിക്കുന്ന സിപിഎം പാര്‍ട്ടി സംവിധാനത്തിന്റെ അമിതമായ ഇടപെടല്‍ കാരണം പല ഉദ്യോഗസ്ഥരും ഫയലുകള്‍ മാറ്റി വെയ്ക്കുന്നുണ്ട്
കേരളത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ ഭരണമോ ഉദ്യോഗസ്ഥ ഭരണമാണോയെന്ന കാര്യത്തില്‍ വര്‍ഷങ്ങളായി അനിശ്ചിതത്വം നിലനില്ക്കുകയാണ്. ഇതുരണ്ടുമല്ല സിപിഎം ഭരണമാണ് നടക്കുന്നതെന്നും ചിലര്‍ പറയുന്നുണ്ട്. ആഭ്യന്തരവകുപ്പോണ്ടോ അതിനൊരു മന്ത്രിയുണ്ടോ എന്നൊക്കെ കേട്ട് തഴമ്പിച്ചിരിക്കുകയാണ് കേരള ജനത. വകുപ്പികളിലെ ജീവനക്കാരുടെ അഴിമതിയും സാധാരണക്കാരന് നീതി നിഷേധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും കൊണ്ട് സര്‍ക്കാരിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുയാണ് കേരളത്തില്‍. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടി ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടിയാണ് സംസാരിച്ചത് .
ഏഴുവര്‍ഷം മുന്‍പ് പറഞ്ഞ അതേ കാര്യങ്ങളാണ് എട്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന പിണറായി സര്‍ക്കാരിന് ഉദ്യോഗസ്ഥരോട് പറയാനുണ്ടായിരുന്നത്. അതായത് കഴിഞ്ഞ ഏഴു വര്‍ഷവും കാര്യങ്ങളെല്ലാം സര്‍ക്കാര്‍ വിരുദ്ധമായാണ് നടന്നതെന്ന് മുഖ്യമന്ത്രി തന്നെ തുറുന്നു സമ്മതിക്കുകയായിരുന്നു. ഇതേസമയത്താണ് അങ്ങ് ഹൈറേഞ്ചില്‍ മുന്‍മന്ത്രി എം.എം.മണി തന്റെ മാടമ്പി ശൈലിയില്‍ വനംവകുപ്പ് മന്ത്രിയേയും ജീവനക്കാരേയും ഒരുമിച്ച് വിരട്ടിയിരിക്കുന്നത്. മന്ത്രി നല്ല വനാണെങ്കിലും ജീവനക്കാര്‍ പക്കാ കള്ളന്‍മാരാണെന്നാണ് എം.എം.മണി പൊതുവേദിയില്‍ തട്ടിവിട്ടത്.
മന്ത്രി വേദിയിലിരുത്തിയാണ് വനംവകുപ്പിനെയും ഉദ്യോഗസ്ഥരെയും ് മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണി രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. വനംവകുപ്പിന്റെ നേത്യത്വത്തില്‍ നടത്തിയ വനം സൗഹ്യദ സദസ്സ് പരിപാടിയില്‍ എംഎം മണിയെയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പേര് ഒഴിവാക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. അരിക്കൊമ്പന്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ പോയത് ഹൈക്കോടതി ഉത്തരവിന് ബലം നല്‍കി. ഇത് തന്നെയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും എം എം മണി പറഞ്ഞു. വിഷയത്തില്‍ താനെടുത്ത നിലപാടില്‍ ഉദ്യോഗസ്ഥര്‍ക്ക് പകയാണ്. അതിന്റെ ഭാഗമായാണ് നോട്ടീസില്‍ പേര് പോലും വെക്കാതിരുന്നത്. മര്യാദ എങ്കില്‍ മര്യാദ അല്ലെങ്കില്‍ നാട്ടുകാര്‍ മര്യാദകേട് കാണിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥെര്‍ക്ക് മുന്നറിയിപ്പൈന്നോണം എം എം മണി പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ അനുഭവകുറവും കാര്യങ്ങള്‍ പഠിക്കാനെടുക്കുന്ന സമയവും കാരണം ഫയലുകള്‍ പലതും തീര്‍പ്പാക്കാനാവാത്ത അവസ്ഥയാണ്. ഫയലുകള്‍ കൂട്ടത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് അയയ്ക്കുന്ന പ്രവണത കൂടിവരികയാണ്. ഭരണത്തെ നിയന്ത്രിക്കുന്ന സിപിഎം പാര്‍ട്ടി സംവിധാനത്തിന്റെ അമിതമായ ഇടപെടല്‍ കാരണം പല ഉദ്യോഗസ്ഥരും ഫയലുകള്‍ മാറ്റി വെയ്ക്കുന്നുണ്ട്. പാര്‍ട്ടിയ്ക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ഭീഷണികള്‍ ഉദ്യോഗസ്ഥരെ പിന്നോട്ട് വലിക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.എന്നാലിപ്പോള്‍ പാര്‍ട്ടിയേയും മറികടന്ന് ജീവനക്കാരെ പറപ്പിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്.
താന്‍ മന്ത്രിയായിരുന്ന ആളാണ്. ഇപ്പോഴും എംഎല്‍എയാണ്. തന്റെ മണ്ഡലം ഉള്‍പ്പെടുന്ന ശാന്തന്‍പാറ പഞ്ചായത്തിലാണ് അരികൊമ്പന്റ ആക്രമണം ഏറ്റവും അധികം ഉള്ളത്. അത് ഉദ്യോഗസ്ഥര്‍ മറക്കരുത്. തന്റെ വാ മുടി കെട്ടാന്‍ ആരും നോക്കണ്ട. ഫോറസ്റ്റുകാര്‍ ഇത് മനസ്സിലാക്കുന്നതാണ് നല്ലതെന്നും മണി കൂട്ടിച്ചേര്‍ത്തു. എംഎം മണിയുടെ പ്രസംഗത്തിനിടെ സംസാരത്തില്‍ മുഴുകിയ മന്ത്രി എ.കെ ശശീന്ദ്രനെ 'എടോ മന്ത്രി' എന്നാണ് എംഎ മണി സംബോദധന ചെയ്തതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, എം എം മണിയുടെ പേര് നോട്ടീസില്‍ ഉള്‍പ്പെടുത്താതിരുന്നത് പരിശോധിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു. യോഗത്തില്‍ അധ്യക്ഷനാവാനുള്ള യോഗ്യത എംഎം മണിക്ക് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്നും എ. കെ ശശീന്ദ്രന്‍ പറഞ്ഞു. യോഗത്തില്‍ നിന്നും സിപിഎം, സിപി ഐ ജില്ല സെക്രട്ടറിമാരെ ഒഴിവാക്കിയിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വനംവകുപ്പിലെ ജീവനക്കാര്‍ കയ്യേറ്റ ഭൂമിയെന്നു പറഞ്ഞ് സാധാരണക്കാരുടെ കൃഷിയിടങ്ങള്‍ വെട്ടിനിരത്തുകയാണ്. ഇവിടെ കയ്യേറ്റ ഭൂമിയില്ല. പട്ടയ ഭൂമികളെ വനം വകുപ്പ് കയ്യേറിയാല്‍ തിരിച്ചടി വലുതായിരിക്കുമെന്നും എം .എം.മണി പ്രഖ്യാപിച്ചതും മന്ത്രിയുടെ സാന്നിധ്യത്തിലാണ്.
അതേ സമയം ,ഭരണത്തിനു വേഗം പോരെന്നും മന്ത്രിസഭാ തീരുമാനങ്ങളുടെ ഫയലുകള്‍ പോലും ഉദ്യോഗസ്ഥതല അലസത മൂലം ഇഴയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി മുതല്‍ സ്‌പെഷല്‍ സെക്രട്ടറി വരെയുള്ളവരുടെ യോഗത്തില്‍ വിമര്‍ശിച്ചതും ജീവനക്കാര്‍ക്കെതിരെയായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതായും സെക്രട്ടേറിയറ്റില്‍ തീര്‍പ്പാക്കിയത് 50% ഫയല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോടതി നിര്‍ദേശിക്കുന്ന ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ അലസത കാട്ടുന്നതിനാല്‍ ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും കോടതിയില്‍ ഹാജരാകേണ്ടി വരുന്നു. 7 വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇതു പറയുന്നത്. ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും തുക വകയിരുത്തുകയും ഭരണാനുമതി നല്‍കുകയും ചെയ്താലും പലതും നടപ്പാകുന്നില്ല.ഉദ്യോഗസ്ഥരുടെ നിസസഹകരണമാണ് ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി സംശയമില്ലാതെ തുറന്നടിച്ചു.
വകുപ്പുകളില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഉപദേശം തേടി ധനവകുപ്പിലേക്ക് അയയ്ക്കുന്ന രീതി വര്‍ധിച്ചുവരുന്നു. ധനവകുപ്പ് ഉപദേശം കൊടുക്കുന്നതിനു പകരം അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. കാലതാമസത്തിന്റെ പ്രധാന കാരണം ഇതാണ്. കെഎഎസുകാര്‍ പരിശീലനം കഴിഞ്ഞു ജൂലൈയോടെ എത്തും. അപ്പോഴേക്കും ഭരണ സംവിധാനം കുറേക്കൂടി മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. പദ്ധതി നിര്‍വഹണം പ്രായോഗികതലത്തിലേക്കു നീങ്ങണമെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യോഗം വിളിക്കണമെന്ന സ്ഥിതിയുണ്ട്.
സര്‍ക്കാര്‍ സര്‍വീസില്‍ എത്തുന്നവരെ നിശ്ചിത കാലംകൊണ്ടു സമര്‍ഥരായി വാര്‍ത്തെടുക്കുന്ന സംസ്‌കാരം ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ മുന്‍പ് ഉണ്ടായിരുന്നു. അതിന് ഇപ്പോള്‍ മാറ്റം വന്നു. പുതിയവര്‍ സ്വയം പഠിക്കട്ടെയെന്ന മനോഭാവം ഉണ്ട്. അവരെ പരിശീലിപ്പിക്കുന്നതു തങ്ങളുടെ ജോലിയല്ലെന്ന സ്വാര്‍ഥത ബലപ്പെടുന്നു-മുഖ്യമന്ത്രി പറഞ്ഞു. 'ഓരോ ഫയലിലും ഉള്ളതു തുടിക്കുന്ന ജീവിതമാണ്. ആ ഫയലുകള്‍ മരിക്കണോ ജീവിക്കണോ എന്നു നിശ്ചയിക്കാന്‍ അധികാരമുള്ളവരാണു ജീവനക്കാര്‍. അസിസ്റ്റന്റ് തലത്തില്‍ നിന്നു മുകളിലേക്കെത്തുന്ന ഫയലുകള്‍ ആദ്യ കുറിപ്പു കൊണ്ടുതന്നെ ചിലപ്പോള്‍ മരിക്കാം. എന്നാല്‍ മരിക്കാവുന്ന ഫയലിനെ ഉദ്യോഗസ്ഥര്‍ക്കു ജീവിപ്പിക്കാനുമാകും. അങ്ങനെ ജീവിക്കുന്ന ഫയലുകള്‍ക്കൊപ്പം നിലനില്‍ക്കുന്നതു കുറെ മനുഷ്യരുടെ ജീവിതം തന്നെയാണ്.' - മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ വര്‍ഷത്തില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ അതേ ഭാഷയില്‍ തന്നെ എട്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന അവസരത്തിലും പറഞ്ഞത് ജീവനക്കാര്‍ക്കുള്ള അവസാന വാണിംഗാണെന്ന് അനുമാനിക്കുന്നു.
സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാത്ത ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനും സ്ഥിരം സീറ്റുകള്‍ പുനക്രമീകരിക്കാനും ചീഫ് സെക്രട്ടറി തലത്തില്‍ ആലോചനകള്‍ നടക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഫയലിലുറങ്ങുന്ന ജീവിതങ്ങളെ കുറിച്ചുള്ള പരാമര്‍ശം എന്നു വിലയിരുത്തപ്പെടുന്നു.
പാര്‍ട്ടി ഭരണത്തിലേറിയതു മുതല്‍ ഒരേ സീറ്റിലിരുന്ന് വകുപ്പുകളെ അടിമുടി ഭരിക്കുന്ന സംഘടന നേതാക്കളെ ലക്ഷ്യം വെച്ചാണ് സ്ഥാനമാറ്റ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ജീവനക്കാര്‍ക്ക് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ യഥാസമയം കിട്ടാത്തതിനാല്‍ അവര്‍ അക്ഷമരായി മാറിയിരിക്കുന്നെന്ന വാദവും ഉയരുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏകദേശം ഇരുപതിനായിരം കോടി രൂപ വിവധ കുടിശികയിനത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്യാനുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. എന്തായാലും ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ട് ഭരണം നേരേയാക്കാന്‍ തന്നെയാണ് പിണറായിയുടെ തീരുമാനം.
https://www.facebook.com/Malayalivartha