തിരയിൽപ്പെട്ട് അപകടത്തിലായ സ്വന്തം മക്കളെ അതി സാഹസികമായി രക്ഷിച്ച് കരയിലെത്തിച്ചു; എന്നാൽ പ്രവാസി മലയാളിയ്ക്ക് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ
അബുദാബിയിലെ അല്‍റാഹ ബീച്ചിലെ തിരയിൽപ്പെട്ട് അപകടത്തിലായ മക്കളെ അതിസാഹസികമായി രക്ഷിച്ച് കരയിലെത്തിച്ച അച്ഛൻ കുഴഞ്ഞു വീണു മരിച്ചു. പ്രവാസി മലയാളിയായ കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ രവീന്ദ്രന്‍പിള്ളയുടെ മകന്‍ എസ്.ആര്‍.ദിലീപ്കുമാര്‍ (38) ആണ് മരിച്ചത്. ബീച്ചിന്റെ തീരത്തുണ്ടായിരുന്ന ഭാര്യയും മകനും നോക്കി നിൽക്കെയായിരുന്നു ദിലീപിന്റെ മരണം.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഭാര്യ ലക്ഷ്മിക്കും മക്കളായ ദേവിക, ആര്യന്‍ എന്നിവര്‍ക്കുമൊപ്പം ദിലീപ്കുമാര്‍ ബീച്ചിലെത്തിയത്. ഒന്‍പതുകാരിയായ ദേവികയും ആറുവയസുകാരനായ ആര്യനും ബീച്ചില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെട്ട് കടലിലേക്കൊഴുകി. ദിലീപ് ഏറെ പരിശ്രമിച്ച് കുട്ടികളെ രക്ഷിച്ചു. ഇരുവരെയും തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് തീരത്ത് സുരക്ഷിതമായി എത്തിച്ചയുടന്‍ ദിലീപ് കുഴഞ്ഞു വീഴുകയായിരുന്നു.
ബീച്ചിലുണ്ടായിരുന്ന പാരാമെഡിക്കല്‍ സംഘം കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കുടുംബസുഹൃത്തായ ദീപക് ഉടന്‍ സ്ഥലത്തെത്തി അല്‍റാബ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം.
ദുബൈയിലെ നിര്‍മ്മാണ കമ്ബനിയില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്ടി മാനേജരായ ദിലീപ്കുമാര്‍ പത്ത് വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. അബുദാബിയിലായിരുന്ന കുടുംബം ഒരുവര്‍ഷം മുന്‍പാണ് ദുബൈയിലേക്ക് മാറിയത്. അപകടസമയത്ത് ലക്ഷ്മിയുടെ അമ്മയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha