ഗള്‍ഫ് രാജ്യങ്ങളിലെ ഡാന്‍സ് ബാറുകളില്‍ നര്‍ത്തകിമാരായി കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ മനുഷ്യക്കടത്ത്. അയ്യായിരത്തിലേറെ ഇന്ത്യന്‍ യുവതികളെ ബന്ദികളാക്കി നഗ്നനൃത്തവും പെൺവാണിഭവും
കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഗൾഫിലെ ഡാന്‍സ് ബാറുകളിലേക്കും നിശാക്ലബ്ബ്കളിലേക്കും മനുഷ്യക്കടത്ത് വ്യാപകമാകുന്നു. ഡാന്‍സ് ബാറുകളില്‍ നര്‍ത്തകിമാരായി കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന യുവതികളെ നിർബന്ധിച്ചു നഗ്നനൃത്തം ചെയ്യിക്കുന്നു എന്നും സൂചനയുണ്ട്. .
ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യ ഒഴികെയുള്ള അഞ്ച് രാജ്യങ്ങളിലുമായി ഇപ്രകാരം കടത്തിക്കൊണ്ടുവന്ന് ബന്ദികളാക്കപ്പെട്ട നിലയില്‍ നഗ്നനൃത്തം ചെയ്യുന്ന അയ്യായിരത്തിലേറെ ഇന്ത്യന്‍ യുവതികളുണ്ടെന്ന് ഡാന്‍സ് ബാറുകളുമായി അടുപ്പമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു
ഡാന്‍സ് ബാറുകളിലെ നൃത്തം കഴിഞ്ഞാല്‍ പെൺകുട്ടികളെ ഇടപാടുകാര്‍ക്ക് ലൈംഗികമുതലായി വാടകയ്ക്ക് നല്‍കുകയാണ് അടുത്തപടി. തികച്ചും ബന്ധികളെപോലെ കഴിയുന്ന ഈ പെൺകുട്ടികൾക്ക് തങ്ങളുടെ ഏജന്റ് മാരെ അനുസരിക്കുക മാത്രമേ വഴിയുള്ളൂ
ആകര്‍ഷകമായ ശമ്പളവും മാന്യമായ പദവിയും വാഗ്ദാനം ചെയ്ത് ദുബായിലെ ഒരു ഡാന്‍സ് ബാറിനു വിറ്റ കോയമ്പത്തൂര്‍ സ്വദേശിനികളായ നാല് യുവതികളെ ഇന്ത്യന്‍ എംബസിയിലെ കോണ്‍സല്‍ ജനറല്‍ വിപുല്‍ ഇടപെട്ട് കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചിരുന്നു.
മനുഷ്യക്കടത്തുവഴി ഗള്‍ഫിലെ നിശാക്ലബുകളിലും ബ്യൂട്ടിപാര്‍ലറുകളിലും തിരുമ്മല്‍ കേന്ദ്രങ്ങളിലുമായി പെണ്‍വാണിഭത്തിന് ഇരയായി കഴിയുന്നവരുടെ എണ്ണം ഏറെയാണ്.
ബാര്‍ നര്‍ത്തകിമാരാകാനും പെണ്‍വാണിഭത്തിനുമായി ഇന്ത്യയില്‍ നിന്നു കടത്തിക്കൊണ്ടുവന്ന ഇരുപതിനായിരം യുവതികളെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ ലൈംഗിക അടിമകളായി കഴിയുന്നുണ്ടെന്നാണ് ഏകദേശ കണക്കെന്ന് ഇന്ത്യന്‍ പ്രവാസി സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു ..
ലൈംഗിക കള്ളക്കടത്ത് മാഫിയകള്‍ സര്‍വശക്തരും വന്‍ സ്വാധീനശക്തിയുമുള്ളവരായതിനാൽ ഇവർക്കെതിരെ പരാതിപറയാൻ പോലും ആരും തയ്യാറല്ല.
മലയാളികളുടെ നേതൃത്വത്തിലുള്ള പത്തോളം പെണ്‍വാണിഭ, ലൈംഗിക കള്ളക്കടത്തു സംഘങ്ങള്‍ ദുബായ് കേന്ദ്രീകരിച്ചു മാത്രം പ്രവര്‍ത്തിക്കുന്നുവെന്നാണ് വിവരം. ഏതാനും നാള്‍ മുമ്പ് ബാര്‍ നര്‍ത്തകികളും ലൈംഗികവൃത്തിക്കുമായി പ്രവര്‍ത്തിക്കാന്‍ കൊണ്ടുവന്ന 18 യുവതികളെ ദുബായ് പൊലീസ് രക്ഷപ്പെടുത്തിയിരുന്നു.
ഇവരില്‍ ഇന്ത്യയില്‍ നിന്നുള്ള 13 പേരുണ്ടായിരുന്നു. നാല് പേര്‍ 16നും 18നും മധേ്യയുള്ള ഇന്ത്യന്‍ പെണ്‍കുട്ടികളാണെന്നും മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. ഈ സംഭവത്തില്‍ അറസ്റ്റിലായ ദുബായിലെ ബിസിനസുകാരന് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന് കൈമാറിയവരില്‍ മൂന്ന് മലയാളികളുമുണ്ടായിരുന്നു.
വീട്ടുജോലിയടക്കമുള്ള തൊഴില്‍ വിസകളില്‍ പെൺകുട്ടികളെ കൊണ്ടുവന്ന് ഡാന്‍സ് ബാറുകളിലേക്കും പെണ്‍വാണിഭത്തിനും കൈമാറുകയാണ് രീതി. ഡാന്‍സ് ബാറുകളിലും നിശാക്ലബുകളിലും ബ്യൂട്ടി പാര്‍ലറുകളിലും തിരുമ്മല്‍ കേന്ദ്രങ്ങളിലുമായാണ് പെണ്‍വാണിഭം നടക്കുന്നത് .
ദുബായില്‍ മാത്രം നിരവധി ഇന്ത്യന്‍ നിശാ ക്ലബുകളും ഡാന്‍സ് ബാറുകളുമുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ദുബായില്‍ നിന്ന് 51 പേരെയും ബഹ്‌റൈനില്‍ നിന്നും 107 പേരെയും കുവൈറ്റില്‍ നിന്ന് 81 പേരെയും ഖത്തറില്‍ നിന്ന് 12 പേരെയും ലൈംഗിക ചൂഷണ കേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയതായാണ് കണക്ക്.. ലൈംഗിക കള്ളക്കടത്ത് അടക്കമുള്ള കേസുകളില്‍ കഴിഞ്ഞ വര്‍ഷം 77 മാഫിയാ സംഘാംഗങ്ങളെ ശിക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha