യമനിന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതിന് ശേഷം സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം
ഞായറാഴ്ച രാവിലെയായിരുന്നു വിമാനത്താവളത്തിലേക്ക് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. യമനിന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതിന് ശേഷമാണ് ഹൂതികള്‍ സൗദിക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയത്. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിലെ ഔദ്യോഗിക സര്‍ക്കാരിനു പിന്തുണ നല്‍കുന്നത്.
സമീപകാലത്ത് നിരവധി ആക്രമണങ്ങളാണ് ഹൂതികള്‍ സൗദിക്ക് നേരെ നടത്തിയത്. ഖമീസ് മുഷായത് വ്യോമതാവളത്തിലേക്കും ഡ്രോൺ ആക്രമണം നടത്തിയതായി ഹൂതികൾ സ്ഥിരീകരിച്ചു. രണ്ടിടത്തും കൺട്രോൾ ടവറിനു നേരെയായിരുന്നു ഡ്രോൺ ആക്രമണമെന്നും ഹൂതി വക്താവ് അൽ മസീറ ടിവിയിൽ വ്യക്തമാക്കി. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലാണ് രണ്ടു വ്യോമകേന്ദ്രങ്ങളും.എന്നാൽ സൗദി അധികൃതർ ഇതു സംബന്ധിച്ച് സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.
ജൂൺ 12ന് അബഹ വിമാനത്താവളത്തിനു നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരി ഉൾപ്പെടെ 26 പേർക്കു പരുക്കേറ്റിരുന്നു. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതർ ഏതാനും മാസങ്ങളായി സൗദിക്കെതിരെ ആക്രമണം തുടരുകയാണ്.
രാജ്യാന്തര അംഗീകാരത്തോടെ യെമനിൽ അധികാരത്തിലെത്തിയ സർക്കാരിനെ ഹൂതി വിമതർ അട്ടിമറിച്ചതോടെയാണ് മേഖലയിൽ സംഘർഷങ്ങൾക്കു തുടക്കം. പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയെ ഉൾപ്പെടെ വിമതർ ആദ്യം വീട്ടുതടങ്കലിലാക്കി. പിന്നീട് വിട്ടയച്ചപ്പോൾ അദ്ദേഹം സൗദിയിൽ രാഷ്ട്രീയാഭയം തേടി. 2015 മാർച്ച് മുതൽ സൗദി സഖ്യസേന ഹൂതികൾക്കു നേരെ ആഞ്ഞടിക്കുകയാണ്.
https://www.facebook.com/Malayalivartha