പ്രവാസികൾക്ക് സന്തോഷ വാർത്ത; നാട്ടിൽ സ്വർണ്ണത്തിന് വില കുതിച്ചുയരുമ്പോൾ ദുബായിൽ ലാഭകരമെന്ന് കണക്കുകൾ
ദുബായി സന്ദർശിക്കാനായി വരുന്നവർ സ്വർണം വാങ്ങി നാട്ടിൽ കൊണ്ടുപോകുമ്പോൾ ഒരു പവന് കുറഞ്ഞത് 1800 രൂപയിലധികം ലാഭം ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രൂപയുടെ മൂല്യത്തിൽ ഇടിവു വന്നതാണു പ്രധാന കാരണം. ദൈനം ദിനം നാട്ടിൽ സ്വർണവില മുകളിലേക്ക് കുതിച്ചുയരുമ്പോൾ ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങുന്നതാണ് ലാഭകരമെന്ന് കണക്കുകൾ.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ എക്കാലവും സ്വർണം വിലയിരുത്തപ്പെടുന്നതിനാലാണ് വില ഉയർന്നു വരുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് സ്വർണവില കുതിക്കാൻ പ്രധാന കാരണമെന്ന് സ്കൈ ജ്വല്ലറി ജനറൽ മാനേജർ സിറിയക് വർഗീസ് ചൂണ്ടിക്കാട്ടി.
അമേരിക്കയും ചൈനയും ചർച്ചയ്ക്കു തയ്യാറായി നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇനി സ്വർണവില കുറയാനിടയുള്ളൂ. അതിനുള്ള സാധ്യത ഇപ്പോൾ വിരളമാണ്. ഇതിനൊപ്പം അമേരിക്കൻ ഫെഡറൽ ബാങ്ക് മൂന്നുനാലു തവണ പലിശ നിരക്ക് കുറച്ചതും സ്വർണവില ഉയർത്തി. നാട്ടിലും സ്വർണ വില ഉയരുകയാണ്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതും ഇതിനു പ്രധാനകാരണമാണെന്നും മലബാർ ഗോൾഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി.അബ്ദുൽ സലാമും വ്യക്തമാക്കി.
സ്വർണവില ഔൺസിന് 1530 ഡോളറാണെന്നും ഈ സ്ഥിതി തുടർന്നാൽ അത് 1650 വരെ എത്താനാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു അമേരിക്ക-ചൈന വ്യാപാര യുദ്ധം വിവിധ വ്യാപാര മേഖലകളിലേക്ക് വ്യാപിക്കുമ്പോൾ ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യം സംഭവിക്കുമെന്ന ഭീതി വളരുകയാണെന്ന് സിറിയക് പറഞ്ഞു. ഇതുമൂലം സുരക്ഷിത നിക്ഷേപമായി എല്ലാവരും കാണുന്നത് സ്വർണത്തെയാണ് - അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha