സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാനൊരുങ്ങി യുഎഇ ..അടുത്ത മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് തീരുമാനം
സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാനൊരുങ്ങി യുഎഇ....അടുത്ത മൂന്ന് വര്‍ഷത്തിനകം ബാങ്കുകള്‍, വ്യോമ മേഖല, ഇത്തിസലാത്ത്, ഇന്‍ഷുറന്‍സ്,വാര്‍ത്താ വിനിമയം റിയല്‍ എസ്‌റ്റേറ്റ് മേഖലകളിൽ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് തീരുമാനം.
സ്വദേശിവല്‍ക്കരണം (എമിറേറ്റൈസേഷന്‍) വര്‍ധിപ്പിക്കാനായി സ്‌പെതംബര്‍ ആറിന് യുഎഇ മന്ത്രിസഭ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. എല്ലാ മേഖലകളിലും രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രകടനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സമിതി നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പത്തിന തന്ത്രപ്രധാന പദ്ധതി മന്ത്രിസഭ പ്രഖ്യാപിച്ചത്.
സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 18,000 സ്വദേശി പൗരന്മാരെ തൊഴിലിനു പ്രാപ്തമാക്കുന്ന പരിശീലനങ്ങള്‍ക്കായി 30 കോടി ദിര്‍ഹം വിനിയോഗിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നികുതി വഴി ലഭിക്കുന്ന തുകയുടെ ഒരു വിഹിതം സ്വദേശിവല്‍ക്കരണത്തിനായാണ് വിനിയോഗിക്കുക .
സ്വദേശികളെ തൊഴിലിനു പ്രാപ്തരാക്കാനായി സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം നല്‍കാനും തീരുമാനമായി. പ്രതിവര്‍ഷം എട്ടായിരം പേരെ സ്വകാര്യ മേഖലയില്‍ നിയമിക്കാനാവശ്യമായ തൊഴില്‍ പരിശീലനമാണ് നല്‍കുക. സ്വകാര്യ മേഖലയില്‍ തുല്യത നല്‍കുന്ന വിധം നിയമ ഭേദഗതിയുണ്ടാകും.
പുതിയ മന്ത്രിസഭാ തീരുമാനപ്രകാരം സ്വകാര്യ മേഖലയില്‍ 160 തസ്തികകള്‍ സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തും. അഡ്മിനിസ്‌ട്രേഷന്‍, സൂപ്പര്‍വൈസിങ് തസ്തികകളാണ് ഇവയില്‍ കൂടുതലും. വര്‍ഷത്തില്‍ 6,700 എന്ന രീതിയില്‍ ഈ മേഖലകളില്‍ ജോലി ലഭ്യമാക്കും. സ്വകാര്യ മേഖലയില്‍ കഴവിനും വൈദഗ്ധ്യത്തിനും അനുസരിച്ച് സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കണം.
സര്‍ക്കാര്‍ മേഖലയില്‍ സൂപ്പര്‍വൈസര്‍, അഡ്മിനിസ്‌ട്രേഷന്‍ ജോലികള്‍ സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്തും. സ്വദേശിവല്‍ക്കരണം സജീവമായി നിലനില്‍ക്കുമെന്നും ഫെഡറല്‍ സര്‍ക്കാര്‍ അതു പിന്തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖല ജോലികള്‍ക്കായി പ്രതിവര്‍ഷം 8000 സ്വദേശി ബിരുദക്കാരെ പരിശീലിപ്പിക്കും. ശമ്പളത്തോടുകൂടി ആറു മാസം മുതല്‍ 12 മാസംവരെയുള്ള പരിശീലനമാകും നല്‍കുക. സാങ്കേതിക കോളേജുകളില്‍ ജോലി സാധ്യതയുള്ള പ്രത്യേക ഡിപ്ലോമ ഏര്‍പ്പെടുത്തും. വാറ്റില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം വൈദഗ്ദ്ധ്യ പരിശീലനത്തിന് മാറ്റിവെക്കും
സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കയിലാണ് മലയാളികളടക്കമുള്ള വിദേശികള്‍. രാജ്യത്തെ സ്വദേശിവല്‍ക്കരണം തങ്ങളുടെ തൊഴിലിനെ ബാധിക്കുമോ എന്നാണ് വിദേശികളുടെ ആശങ്ക. അതേസമയം സമ്പദ്വ്യവസ്ഥയുടെ പ്രധാന പ്രേരകശക്തിയായ ആഗോള പ്രതിഭകളെ ആകര്‍ഷിക്കുന്നത് യുഎഇ തുടരുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഏവരെയും തുറന്ന മനസോടെ സ്വീകരിക്കും. വളരുന്ന യുഎഇ സമ്പദ്‌വ്യവസ്ഥ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും വലിയ അവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ സാമ്പത്തികം ഭദ്രമാണ്, നമ്മൾ നിരന്തരം പുരോഗതിയിലാണ്, സ്വദേശികൾക്കും വിദേശികൾക്കും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ലഭ്യമാക്കും’ –ഷെയ്ഖ് മുഹമ്മദ് പറഞ്ഞു....
https://www.facebook.com/Malayalivartha