കൊച്ചിയിൽ പ്രതിഷേധിച്ച വിദേശ വനിതക്ക് കിട്ടിയത് എട്ടിന്റെ പണി; നോർവിജീയൻ സ്വദേശിനിയോട് അടിയന്തരമായി ഇന്ത്യ വിടാൻ അധികൃതരുടെ നിർദേശം
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജയമൊട്ടാകെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധം പലപ്പോഴും അക്രമാസക്തമാകുകയും ചെയ്തു. കൊച്ചിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത വിദേശ വനിതയ്ക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നത് എട്ടിന്റെ പണിയാണ്. ജാനി മെറ്റി ജോണ്‍സൺ എന്ന നോർവിജീയൻ സ്വദേശിനിക്കാണ് അടിയന്തരമായി ഇന്ത്യ വിടാൻ അധികൃതരുടെ നിർദേശം ലഭിച്ചത്.
ഇമിഗ്രേഷൻ അധികൃതരാണ് ജാനിയോട് ഇന്ത്യ വിടാൻ നിർദേശം നൽകിയത്. ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് എത്തുന്നവർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് വിസച്ചട്ടങ്ങൾക്ക് എതിരാണ്. ജാനി താമസിക്കുന്ന സ്ഥലത്തെത്തി അധികൃതർ അടിയന്തരമായി മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ താൻ വിമാനത്താവളത്തിലേക്കുള്ള യാത്രയിലാണെന്നും ഒരു സുഹൃത്ത് ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും അവിടെ നിന്ന് സ്വീഡനിലേക്ക് പോകുമെന്നും ജാനി ഫേസ്ബുക്കിൽ കുറിച്ചു.
തിങ്കളാഴ്ചയാണ് പൗരത്വ ഭേദഗതിക്കെതിരായി ഫോർട്ട് കൊച്ചിയിലേക്ക് നടന്ന ലോംഗ് മാർച്ചിൽ 74കാരിയായ ജാനി പങ്കെടുത്തത്. തൊട്ടുപിന്നാലെയാണ് നടപടി. മുമ്പ് പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഡൽഹിയിൽ വിദ്യാർത്ഥികളെ പൊലീസ് അടിച്ചമർത്തുന്നതിന് എതിരെയുമുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഐ.ഐ.ടി മദ്രാസിൽ പഠിക്കുന്ന ജർമ്മൻ സ്വദേശിയായ ജാക്കോബ് ലിൻഡെന്താലിനെ ഇന്ത്യയിൽ നിന്നും പുറത്താക്കിയിരുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ജാക്കോബ് ലിൻഡെന്താൽ തിങ്കളാഴ്ച ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ട്. ചെന്നൈയിലെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്ന് ഇന്ത്യ വിടാൻ വാക്കാലുള്ള നിർദേശം വിദ്യാർത്ഥിക്ക് ലഭിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ചയിലെ പ്രതിഷേധങ്ങളുടെ ചിത്രങ്ങളിൽ, 24- കാരനായ ജർമ്മൻ വിദ്യാർത്ഥിയുണ്ടായിരുന്നു. ഒന്നിൽ, “യൂണിഫോം ഇട്ട കുറ്റവാളികൾ = കുറ്റവാളികൾ” എന്ന് എഴുതിയ ഒരു പ്ലക്കാർഡ് അദ്ദേഹം പിടിച്ചിരുന്നു. ജർമ്മനിയിലെ ഡ്രെസ്ഡനിൽ നിന്നുള്ള ജാക്കോബിനെ പറഞ്ഞുവിട്ട സംഭവം അപമാനകരം എന്നാണ് ഐഐടി മദ്രാസ് വിദ്യാർത്ഥികൾ വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha