പ്രവാസി മലയാളികളുടെ പൊതുവേദിയായി വിഭാവനം ചെയ്യുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ
പ്രവാസി മലയാളികളുടെ പൊതുവേദിയായി വിഭാവനം ചെയ്യുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ നടക്കും. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ അടക്കംഉള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇത്തവണത്തെ സമ്മേളനത്തിൽ പങ്കെടുക്കും.
നിയമസഭയുടെ താഴത്തെ നിലയിലെ മോടിപിടിപ്പിച്ച ശങ്കരനാരായണൻ തമ്പി ഹാളിലാണ് പരിപാടി നടക്കുകയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. പ്രഥമ സമ്മേളനത്തിൽ 28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 47 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികൾ പങ്കെടുക്കും.
21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. ഒന്നാം സമ്മേളനത്തിൽ ഇന്ത്യയുൾപ്പെടെ 28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായിരുന്നു ഉണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത മേഖലയിലെ പ്രഗത്ഭരായ മലയാളികളെ പ്രത്യേക ക്ഷണിതാക്കളായി നിശ്ചയിച്ചിട്ടുണ്ട്.
ജനുവരി ഒന്നിന് വൈകിട്ട് അഞ്ചിന് നിശാഗന്ധിയിൽ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. രണ്ടിന് രാവിലെ 9.30ന് രണ്ടാം ലോക കേരള സഭയുടെ പരിഗണനയ്ക്ക് വിധേയമാകുന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്കിനെക്കുറിച്ച് ഇത്തവണത്തെ ലോക കേരള സഭ ചർച്ച ചെയ്യുമെന്ന് സ്പീക്കർ പറഞ്ഞു. പ്രവാസികളുടെ നിക്ഷേപം ഫലപ്രദമായി കേരള വികസനത്തിന് ഉപയോഗിക്കുകയും നിക്ഷേപ സംരംഭകർക്ക് ഗുണകരമാകുന്ന തരത്തിൽ വിനിയോഗിക്കുകയുമാണ് ലക്ഷ്യം.
സഭയിൽ 351 അംഗങ്ങളാണ് ഉള്ളത്. സംസ്ഥാന നിയമസഭാംഗങ്ങളും കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളും ഉൾപ്പെടെയാണിത്. 178 പേർ പ്രവാസി പ്രതിനിധികളായിരിക്കും. മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവായിരിക്കും. സ്പീക്കർ അദ്ധ്യക്ഷനായ പ്രിസീഡിയമാണ് സഭ നിയന്ത്രിക്കുക.
പഴയ സഭയിലെ 58 പേർ ഒഴിവാകുകയും പുതുതായി 58 പേർ പ്രതിനിധികളാവുകയും ചെയ്യും. ഇതിന് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ മലയാളികളെയും പങ്കെടുപ്പിക്കും. സഭയുടെ ഏഴ് സ്റ്റാന്റിംഗ് കമ്മിറ്രികൾ ശുപാശ ചെയ്ത പ്രവാസി പെൻഷൻ പദ്ധതി, നിക്ഷേപ സമാഹരണത്തിന് കമ്പനി തുടങ്ങിയ പത്ത് വിഷയങ്ങളിൽ എട്ടെണ്ണത്തിലും സർക്കാർ നടപടികളെടുത്തിട്ടുണ്ടെന്ന് സ്പീക്കർ അറിയിച്ചു
ലോകകേരള സഭ ഒരു സ്ഥിരം സംവിധാനം എന്ന നിലയിൽ സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കരട് ബിൽ ജനുവരി രണ്ടിന് സമ്മേളനത്തിൽ ചർച്ച ചെയ്യും. ഒന്നാമത്തെ സമ്മേളനത്തിൽ 60 ലധികം നിർദ്ദേശങ്ങൾ ഏഴു സ്റ്റാൻഡിംഗ് കമ്മിറ്റികൾ ശുപാർശ ചെയ്തിരുന്നു. ഇവ ക്രോഡീകരിച്ച് പത്തെണ്ണം തിരഞ്ഞെടുക്കുകയും ഇതിൽ എട്ടെണ്ണം നടപ്പാക്കുകയും ചെയ്തു. പ്രവാസി പെൻഷൻ ഡിവിഡന്റ് ഫണ്ട്, നിക്ഷേപസമാഹരണത്തിനുള്ള കമ്പനി എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടപ്പാക്കി.
രണ്ടാം സമ്മേളനത്തിനോടനുബന്ധിച്ച് സാംസ്‌കാരികോത്‌സവം, മാധ്യമ സെമിനാർ, പ്രവാസി ചലച്ചിത്രോത്‌സവം, വസന്തോത്‌സവം, സെമിനാറുകൾ, പ്രവാസി സാഹിത്യ സമ്മേളനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള എം. പിമാർ. എം. എൽ. എമാർ ഉൾപ്പെടെ 351 അംഗങ്ങളാണ് ലോക കേരള സഭയിലുള്ളത്.
https://www.facebook.com/Malayalivartha