സൗദി അറേബ്യയില്‍ നാളെ മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ടാക്സ് പ്രാബല്യത്തില്‍...എയർപോർട്ടിലെ പശ്ചാത്തല സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിരക്ക് ആയാണ് ടാക്‌സ് ഈടാക്കുന്നത്
സൗദി അറേബ്യയില്‍ നാളെ മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ടാക്സ് പ്രാബല്യത്തില്‍ വരും.എയർപോർട്ടിലെ പശ്ചാത്തല സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിരക്ക് ആയാണ് ടാക്‌സ് ഈടാക്കുന്നത് . ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവരും ആഭ്യന്തര സര്‍വീസുകളില്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവരും 10 റിയാല്‍ വീതമാണ് നല്‍കേണ്ടത്
നാളെ മുതലുള്ള യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കിനൊപ്പം നികുതിയും ചേര്‍ത്തായിരിക്കും വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനായാണ് നികുതി ഈടാക്കുന്നത്.
ചെറിയ കുട്ടികള്‍, വിമാന ജീവനക്കാര്‍, വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാതെ വിമാനത്തില്‍ തന്നെയിരിക്കുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരില്‍ നിന്ന് നികുതി ഈടാക്കില്ല. എയര്‍പോര്‍ട്ട് ടാക്സ് തുകയ്ക്ക് കണക്കായി മൂല്യവര്‍ദ്ധിത നികുതിയും ഈടാക്കും. എല്ലാ മൂന്ന് വര്‍ഷത്തിലും നികുതി നിരക്ക് പുനഃപരിശോധിക്കാനാണ് തീരുമാനം.
യാത്രയ്ക്കിടയിലുള്ള ഓരോ വിമാനത്താവളവും ഉപയോഗിക്കുന്നതിന് 10 റിയാല്‍ വീതം യാത്രക്കാര്‍ നികുതി നല്‍കേണ്ടി വരും. ജിദ്ദ-റിയാദ് റൂട്ടിൽ യാത്ര ചെയ്യുന്നവർ ജിദ്ദ എയർപോർട്ട് ഉപയോഗിക്കുന്നതിനും റിയാദ് വിമാനത്താവളം ഉപയോഗിക്കുന്നതിനും പത്തു റിയാൽ വീതം ടാക്‌സ് നൽകേണ്ടിവരും.
കൂടാതെ അഞ്ചു ശതമാനം മൂല്യവർധിത നികുതിയും നൽകേണ്ടിവരും. അബഹ-ജിദ്ദ-അൽഖസീം റൂട്ടിൽ യാത്ര ചെയ്യുന്നവർ എയർപോർട്ട് ടാക്‌സ് ആയി 40 റിയാൽ നൽകേണ്ടിവരും. ഈ റൂട്ടിൽ ഇടത്താവളമായ ജിദ്ദ എയർപോർട്ടിനെ ഒരേസമയം അറൈവൽ, ഡിപ്പാർച്ചർ വിമാനത്താവളമായി കണക്കിലെടുക്കുന്നതിനാലാണിത്.
ഹായിൽ-ജിദ്ദ-ലണ്ടൻ അന്താരാഷ്ട്ര സർവീസിൽ ജിദ്ദ വഴി ട്രാൻസിറ്റായി യാത്ര ചെയ്യുന്നവർ ഹായിൽ എയർപോർട്ട് ഉപയോഗിക്കുന്നതിന് പത്തു റിയാലും ജിദ്ദ എയർപോർട്ടിൽ ഇറങ്ങുന്നതിന് പത്തു റിയാലും നൽകണം.
കൂടാതെ ലണ്ടനിലേക്കുള്ള അന്താരാഷ്ട്ര സർവീസിൽ യാത്ര തിരിക്കുന്നതിന് എയർപോർട്ട് ടാക്‌സ് ആയി 87 റിയാലും നൽകേണ്ടിവരും. ഇതിനു പുറമെ ആഭ്യന്തര ടിക്കറ്റ് നിരക്കിനും ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർക്കുള്ള എയർപോർട്ട് ടാക്‌സുകൾക്കും മൂല്യവർധിത നികുതിയും അടയ്‌ക്കേണ്ടിവരും. അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് മൂല്യവർധിത നികുതി ബാധകമല്ല. ആഭ്യന്തര യാത്രക്കാരില്‍ നിന്നും നികുതി ഈടാക്കാന്‍ ഗതാഗത മന്ത്രിയാണ് അനുമതി നല്‍കിയിരിക്കുന്നത്.
പുതിയ ടാക്‌സ് തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പായി വിൽപന നടത്തിയ ആഭ്യന്തര ടിക്കറ്റുകളിൽ എയർപോർട്ട് ടാക്‌സ് ഇനത്തിലുള്ള തുക കൂടി കണക്കാക്കി ഈടാക്കും.. ഇതിന് വിമാന കമ്പനികളും ബന്ധപ്പെട്ട എയർപോർട്ട് അഡ്മിനിസ്‌ട്രേഷനുകളും ഒരിരുമിച്ചു തീരുമാനം ഉണ്ടാക്കും . എയർപോർട്ട് ടാക്‌സ് ഇനത്തിലെ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനികൾ സമർപ്പിക്കുന്ന സെറ്റിൽമെന്റ് അപേക്ഷകൾ എയർപോർട്ട് അഡ്മിനിസ്‌ട്രേഷനും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിലെ പൊതുവരുമാന ഡിപ്പാർട്ട്‌മെന്റും ചേർന്ന് സൂക്ഷ്മ പരിശോധന നടത്തും
എയർപോർട്ട് ടാക്‌സ് അടയ്ക്കുന്നതിന് കാലതാമസം വരുത്തുന്ന വിമാന കമ്പനികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് രാജ്യത്തെ എയർപോർട്ടുകൾക്ക് അവകാശമുണ്ടാകും. ആഭ്യന്തര യാത്രക്കാർക്കുള്ള എയർപോർട്ട് ടാക്‌സ് മൂന്നു വർഷത്തിൽ ഒരിക്കൽ പുനഃപരിശോധിച്ച് രാജ്യത്തെ പണപ്പെരുപ്പ, മാന്ദ്യ നിരക്കുകൾക്ക് അനുസൃതമായി കൂട്ടുകയോ കുറക്കുകയോ ചെയ്യുമെന്നും അധികൃതർ അറിയിച്ചു . എയർപോർട്ട് ടാക്‌സിന് മൂല്യവർധിത നികുതിയും ബാധകമായിരിക്കും.
https://www.facebook.com/Malayalivartha