സുഹൃത്തുക്കളൊരുക്കിയ ചതിയിൽപ്പെട്ട് കിടപ്പാടം പോലും പണയപ്പെടുത്തിയ യുവാവിനു കിട്ടിയത് ജയിൽവാസം .... ജന്മനാട്ടിൽ ബാങ്കിന്റെ വക ജപ്തി നോട്ടീസ് ...ഇനി എന്ത് എന്നറിയാതെ പകച്ചു പോയ ഭാര്യയും മക്കളുംആത്മഹത്യയുടെ വക്കിൽ ...
മനോജ് എന്ന യുവാവിനെ കുടുക്കിയത് സ്വന്തം സുഹൃത്തുക്കൾ തന്നെയാണ് ...അവരുടെ ചതിക്കുഴിയിൽപ്പെട്ട് കിടപ്പാടം പോലും പണയപ്പെടുത്തി വൻ സാമ്പത്തിക ബാധ്യതയിൽപെട്ടു..അവസാനം ഒമാനിൽ ജയിലിലുമായി . നാട്ടിലാകട്ടെ പണയപ്പെടുത്തിയ കിടപ്പാടത്തിനു ജപ്തി നോട്ടീസുമായി ബാങ്കുകാർ എത്തിയതോടെ ഭാര്യയും കുടുംബവും ഗത്യന്തരമില്ലാതെ ആത്‌മഹത്യക്ക് ശ്രമിച്ചു.. പൊലീസും നാട്ടുകാരുമെത്തിയതോടെ ബാങ്ക് അധികൃതർ താൽക്കാലികമായി ജപ്തിനടപടി നിർത്തിവച്ചശേഷം മാർച്ച് നാലിനു മുൻപ് പണം അടയ്ക്കണമെന്ന് അറിയിച്ചിട്ടു മടങ്ങിയിരിക്കുകയാണ്
സംഭവങ്ങൾ തുടങ്ങുന്നത് 2013ലാണ്. ഗൾഫിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന മനോജിന് കേരളത്തിലെ ഒരു പ്രമുഖ ടിവി താരത്തിന്റെ സഹോദരനും അയാളുടെ ബന്ധുക്കളുമായി പരിചയപ്പെടുന്നതോടെയാണ് കഷ്ടകാലം ആരംഭിച്ചത് . ഗൾഫിൽ പഴം-പച്ചക്കറി കൂട്ടുകച്ചവടം തുടങ്ങാനായി മനോജിന്റെ പേരിലുള്ള ചെമ്പഴന്തിയിലെ വീടും എട്ടര സെന്റ് ഭൂമിയും സുഹൃത്ത് ദീപൂനായരുടെ പേരിൽ മനോജ് എഴുതി കൊടുത്തു.
കൂട്ടു ബിസിനസ് ആവശ്യത്തിനായി കരമനയുള്ള ഐഡിബിഐ യുടെ ബ്രാഞ്ചിൽ നിന്ന് 48 ലക്ഷം രൂപ ലോണെടുക്കാനായിട്ടാണ് ഇങ്ങനെ ചെയ്തത്. ഒരു മാസത്തിനകം തിരിച്ചെടുത്തു കൊടുക്കാമെന്ന് ദീപുവിൽ നിന്ന് ഉറപ്പു ലഭിച്ചതിനെതുടർന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് മനോജിന്റെ ഭാര്യ കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ഉദ്ദേശിച്ച ബിസിനസ് നടത്താനായില്ല. തുടർന്ന് മനോജ് ദുബായിൽ നിന്ന് ഒമാനിലേയ്ക്കു പോയി. അവിടെയും ദീപുവും അയാളുടെ ബന്ധുക്കളുമായെത്തി മനോജിന്റെ സ്പോൺസറായ അറബ് സ്വദേശിയിൽ നിന്നു പത്തു ലക്ഷം വാങ്ങിയെന്നാണ് പൊലീസിൽ പരാതി.
മനോജിന്റെ പാസ്പോർട്ട് പണയം വച്ചാണ് പണം വാങ്ങിയത്. പണം കിട്ടയതോടെ ദീപുവും ബന്ധുവും മുങ്ങി. സ്പോൺസർ മനോജിനെതിരെ കേസ് കൊടുക്കുകയും മനോജ് ഒമാനിൽ ജയിലിലാവുകയും ചെയ്തു. ഇപ്പോൾ ജയിൽ മോചിതനായെങ്കിലും 58 ലക്ഷത്തിന്റെ ബാധ്യത തീർക്കാതെ നാട്ടിലെത്താനാവാത്ത അവസ്ഥയിലാണ് മനോജ്. ബാങ്കുകാർ പലവട്ടം ലോൺ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ചെമ്പഴന്തിയിൽ മനോജിന്റെ വീട്ടുകാർക്ക് നോട്ടിസ് അയച്ചു എങ്കിലും ഒമാനിൽ ജയിലിൽ കിടന്ന മനോജിന് പണം കണ്ടെത്താനായില്ല
ഏതാനും ദിവസം മുൻപ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ എത്തിയപ്പോൾ ശാലിനിയും കുടുംബവും ആത്മഹത്യയ്ക്കു ശ്രമിച്ചു . പൊലീസും നാട്ടുകാരുമെത്തിയതോടെ ബാങ്ക് അധികൃതർ താൽക്കാലികമായി ജപ്തിനടപടി നിർത്തിവച്ചു ..പക്ഷെ മാർച്ച് നാലിനു മുൻപ് പണം അടയ്ക്കണമെന്ന് അറിയിച്ചിട്ടുണ്ട് ..എന്നാൽ എങ്ങനെ ബാങ്കിന്റെ ബാധ്യത തീർക്കുമെന്നറിയാതെ വിഷമിക്കുകയാണ് ആ കുടുംബം
https://www.facebook.com/Malayalivartha