റിയാദിൽ വാഹനാപകടം ; പിഞ്ചുകുഞ്ഞുൾപ്പെടെ രണ്ടു പേർ മരിച്ചു ; നാടിനെ കണ്ണീരിലാഴ്ത്തി ഈ ദുരന്തം
ഉംറകഴിഞ്ഞ് മടങ്ങിയ രണ്ട് മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ മറിഞ്ഞ് നാലുവയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. സൗദിയിൽ റിയാദിെല ഹുമായത്തുവെച്ചായിരുന്നു അപകടം. ന്യൂമാഹി എം.എം. ഹൈസ്കൂളിന് സമീപം അസ്മാ മൻസിൽ ഷമീം മുസ്തഫ (40), സുഹൃത്തിന്റെ മകൻ അർഹാം (നാല്) എന്നിവരാണ് മരിച്ചത്.
കളത്തിൽ മുസ്തഫയുടെയും മണത്തണത്ത് അസ്മയുടെയും മകനാണ് ഷമീം മുസ്തഫ. മയ്യഴിയിലെ കല്ലേരി അമീൻ-ഷാനിബ ദമ്പതിമാരുടെ ഏക മകനാണ് അർഹാം. ഷമീമിന്റെ ഭാര്യ അഷ്മിന, അമീന്റെ ഭാര്യ ഷാനിബ എന്നിവർക്ക് പരിക്കേറ്റു. ഷമീമിന്റെ മക്കളായ അയാൻ, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവരുടെ പരിക്ക് നിസ്സാരമാണ്.
റിയാദിൽ ജോലിചെയ്യുന്ന സുഹൃത്തുക്കളായ ഷമീം മുസ്തഫയും അമീനും കുടുംബസമേതം മക്കയിൽ പോയി ഉംറ നിർവഹിച്ചുമടങ്ങുകയായിരുന്നു. റിയാദ്-ജിദ്ദ ഹൈവേയിൽ റിയാദിൽനിന്ന് 300 കിലോമീറ്റർ അകലെ ഹുമയാത്ത് പോലീസ് പരിധിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിക്ക് ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. അഷ്മിനയും ഷാനിബയും അൽഖുവയ്യ ജനറൽ ആശുപത്രിയിലാണ് ഉള്ളത്. മൃതദേഹങ്ങൾ ഹുമയാത്തിനുസമീപം അൽഖസ്‌റ ആശുപത്രി മോർച്ചറിയിലാണ്..
https://www.facebook.com/Malayalivartha