മാലൂരിലെ പ്രവാസി യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തിയത് പ്രവാസിയുടെ ഭാര്യയെ സ്വന്തമാക്കാൻ; ആൾപ്പാർപ്പില്ലാത്ത വീടിന്റെ മുറ്റത്തേക്ക് വ്യാജ ഫോൺ നമ്പറിൽ ദിജിലിനെ വിളിച്ചുവരുത്തി വീടിന് പുറകിൽ പ്രതി പതിയിരുന്നു; തക്കം കിട്ടിയതോടെ ചാടിവീണ് പ്ലാസ്റ്റിക്ക് കയർ കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി: ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ വമ്പൻ പ്ലാനിങും
മൂന്ന് മാസം മുമ്പ് ദുബായിൽ നിന്ന് നാട്ടിലെത്തിയ മാലൂരിലെ പ്രവാസി യുവാവിനെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവും ഉറ്റ സുഹൃത്തുമായ യുവാവ് പിടിയില്‍. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കരിവെള്ളൂര്‍ പൃഥിയില്‍ ഗംഗാധരന്റെ മകന് പി. ദിജിലിനെ(32) വീടിന് സമീപത്തുള്ള നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്ന കിണറിനുസമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ മാലൂര്‍ ടൗണിലെ ഓട്ടോഡ്രൈവര്‍ കരിവെള്ളൂര്‍ വടക്കേയില്‍ വീട്ടില്‍ മനോളി ഷിനോജി (32)നെയാണ് മാലൂര്‍ എസ്ഐ ടി.പി. രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 10.30 ഓടെ പുറത്തുപോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ദിജിലിനെ ഞായറാഴ്ച രാവിലെ 9.40 ഓടെയാണ് വീട്ടില്‍നിന്ന് കുറച്ചകലെയുള്ള ആള്‍ത്താമസമില്ലാത്ത വീടിനോടുചേര്‍ന്നുള്ള കിണറിന്റെ ആള്‍മറയോടു ചേര്‍ന്നുള്ള സ്ഥലത്ത് കഴുത്തില്‍ കയര്‍ കുരുക്കിയനിലയില് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതിനെ തുടർന്ന് ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മുഖവും മറ്റും മുറിഞ്ഞ് രക്തംവാർന്ന നിലയിലായിരുന്നു മൃതദേഹം. ആൾമറയുടെ കല്ലുകൾ ഇളകി താഴെവീണ നിലയിലും കഴുത്തിൽ കുടുക്കിയ കയർ കിണറിന്റെ കപ്പിയിൽ കെട്ടിയനിലയിലുമായിരുന്നു.നാട്ടിലെത്തിയ ദിജിൽ പച്ചക്കറി കച്ചവടം നടത്തിവരികയായിരുന്നു.
സംസാരിക്കാനുണ്ടെന്നുപറഞ്ഞ് സ്ഥിരമായി ഇരിക്കാറുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ദിജിലിനെ രാത്രി ഫോണില്‍ വിളിച്ചുവരുത്തുകയും തുടര്‍ന്ന് പിന്നില്‍നിന്ന് കഴുത്തില്‍ കയര്‍ കുടുക്കിട്ടു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രതി ഷിനോജ് പോലീസിനോട് കുറ്റസമ്മതം നടത്തി. ദിജിലിന്റെ ഭാര്യയെ സ്വന്തമാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഷിനോജ് പോലീസിന് മൊഴി നല്കി. സംഭവം നടന്ന ദിവസം ഷിനോജിനെ പരിസരത്തു കണ്ടിരുന്നില്ല. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇക്കാര്യം പോലീസിനെ ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഷിനോജിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ മുഖത്തും ദേഹത്തും പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. മരിച്ച ദിജിലിന്റെ പിതൃസഹോദരിയുടെ മകനാണ് പ്രതിയായ ഷിനോജ്.
ദിജിലിനെ ശനിയാഴ്ച രാത്രി സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീടിന്റെ മുറ്റത്തേക്ക് വ്യാജ ഫോൺ നമ്പറിൽ വിളിച്ചു വരുത്തുകയായിരുന്നു. നേരത്തെ ദിജിൽ നാട്ടിലെത്തിയതിനു ശേഷം വ്യക്തിപരമായ പ്രശ്നങ്ങളാൽ ഷിനോജും ദിജിലും തമ്മിൽ കടുത്ത വൈരാഗ്യവും തർക്കവുമുണ്ടായിരുന്നു. ഇതിന്റെ പക തീർക്കാനാണ് ഷിനോജ് ദിജിലിനെ വിളിച്ചു വരുത്തിയത്. വീടിന്റെ പുറകിൽ ഒളിച്ചിരുന്ന ഷിനോജ്, ദിജിൽ എത്തിയ സമയത്ത് ചാടി വീണ് പ്ലാസ്റ്റിക്ക് കയർ കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. ഇതിനു ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ കിണറിന്റെ ബീമിൽ കെട്ടി തൂക്കുകയുമായിരുന്നു.
സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പേ ദിജിലിനെ കൊലപ്പെടുത്താന്‍ ഷിനോജ് ആസൂത്രണം ചെയ്തിരുന്നു. ഇതിനായി കൂത്തുപറമ്പിലെ ഒരു കടയില്‍നിന്ന് പ്ലാസ്റ്റിക് കയര്‍ വാങ്ങി. ഈ കയറിന്റെ ഒരു ഭാഗം പ്രതിയുടെ വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്.പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തശേഷം കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്ഐമാരായ ശശീന്ദ്രൻ ആലക്കാട്ട്, പി.വിനോദ് കുമാർ, കെ.എം.മനോജ് കുമാർ, ഇ.കെ.രമേശൻ, എഎസ്ഐമാരായ ശിവദാസൻ, സജേഷ്, കെ.പി.ഷിബുലാൽ എന്നിവർ പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു. ദിജിലിന്റെ ശരീരത്തിലെ രക്തം പുരണ്ട മുറിവുകളും സ്ഥലത്തെ പിടിവലി നടന്ന ലക്ഷണങ്ങളുമാണ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കാൻ പോലീസിനെ സഹായിച്ചത്.
https://www.facebook.com/Malayalivartha