ഇനി കൊറോണ വൈറസ് ബാധിതനല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ വേണം;പ്രവാസികൾ ആശങ്കയിൽ
ലോകരാജ്യങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വെെറസ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ദുരന്തത്തെ നേരിടാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ കടുത്ത ആശങ്കയിലും അനിശ്‌ചിതത്വത്തിലുമാണ്.
പലയിടങ്ങളിലും യാത്രകളിലും നിയന്ത്രണം വന്നുകൊണ്ടിരിക്കുകയാണ്. ചില രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുമുണ്ട്. യാത്ര ചെയ്യണണെങ്കില്‍ ചില രാജ്യങ്ങള്‍ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെടുന്നുണ്ട്. ഇത് പ്രവാസികളുയെ യാത്രകളെയും അവതാളത്തിലാക്കിയിരിക്കുകയാണ്.
രാജ്യത്തേക്കുള്ള ടൂറിസ്റ്റ് വിസകള്‍ നിറുത്തിവച്ചു. അതുകൂടാതെ ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടിനുപകരം ഐ.ഡി. കാര്‍ഡ് ഉപയോഗിച്ചുള്ള സഞ്ചാരസ്വാതന്ത്ര്യവും താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. നാട്ടിലേക്കു പോയിക്കഴിഞ്ഞാല്‍ പിന്നീട് തിരിച്ചുവരാന്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടാവുമോ എന്നതാണ് പ്രവാസികള്‍ക്കിടയിലെ പ്രധാന ആശങ്ക. അതിനിടെയാണ് യാത്ര ചെയ്യണമെങ്കില്‍ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റും കയ്യില്‍ വേണമെന്ന കുവെറ്റിന്റെ ആവശ്യപ്പെടലും. കുവൈത്ത് ഇപ്പോള്‍ മുന്നോട്ടുവെച്ച ഉപാധി മറ്റു രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമോയെന്ന ആശങ്കയാണ് പ്രവാസികള്‍ക്കും. മാര്‍ച്ച് എട്ടുമുതലാണ് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റിനായി കുവൈറ്റ് വ്യവസ്ഥ വച്ചിരിക്കുന്നത്.
അതത് രാജ്യത്തെ കുവൈത്ത് എംബസികളുടെ അംഗീകൃത വൈദ്യകേന്ദ്രങ്ങളില്‍നിന്ന് സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം വേണമെന്നാണ് വ്യവസ്ഥ. നാട്ടില്‍നിന്ന്, വൈറസ് ബാധിതയില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ലഭിക്കുന്നതിന് യാത്രക്കാര്‍ക്ക് ഏറെ കടമ്ബകള്‍ കടക്കേണ്ടിവരും. വിസയുടെ കാലാവധി തീരാനായവരും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കേണ്ടവരുമെല്ലാം പുതിയ വ്യവസ്ഥ വന്നതോടെ ആകെ അവതാളത്തിലായിരിക്കുകയാണ്.
യാത്രാവിലക്ക് ഏര്‍പ്പെടുത്തിയും വിമാനസര്‍വീസുകള്‍ റദ്ദാക്കിയും വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനാസംവിധാനങ്ങള്‍ നടപ്പാക്കിയും സംഗീതനിശകള്‍ അടക്കമുള്ള പൊതുപരിപാടികള്‍ റദ്ദാക്കിയും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയും ആരാധനലയങ്ങളിലെ ചടങ്ങുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്. സൗദി അറേബ്യ ഉംറ തീര്‍ഥാടനത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha