കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്; കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് ഒരാഴ്ച്ചത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്: ഈ രാജ്യങ്ങളിലേയ്ക്കുള്ള കുവൈറ്റ് സർവീസുകളും റദ്ദാക്കി- കരിപ്പൂരിൽ നിന്ന് കുവൈത്തിലേക്ക് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ മടക്കി അയച്ചു
കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ദുരന്തത്തെ നേരിടാന്‍ കര്‍ശന നിയന്ത്രണങ്ങളിലേയ്ക്ക് നീങ്ങുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. പലയിടങ്ങളിലും യാത്രകളിലും നിയന്ത്രണം വന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് ഇപ്പോൾ കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ശനിയാഴ്ച മുതല്‍ ഒരാഴ്ച്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്തില്‍ യാത്രചെയ്യാനായി എത്തിയവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്ക്. കുവൈത്തിൽ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സർവീസും നിർത്തിയിട്ടുണ്ട്.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഇതോടെ ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് പോവേണ്ട ആളുകള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. പലരും വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് വിവരം അറിയുന്നത്. കരിപ്പൂരിൽ നിന്ന് കുവൈത്തിലേക്ക് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെയാണ് മടക്കി അയച്ചത്.
നേരത്തെ കുവൈത്തിലേക്ക് വരുന്ന വിദേശികള്‍ കൊറോണ വൈറസ് ബാധിതരല്ലെന്ന് അംഗീകാരമുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. പിന്നീട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെട്ടതിനെ തുടർന്ന് നിയന്ത്രണം നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആഗോള തലത്തില്‍ 95265 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3281 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയില്‍ മാത്രം 143 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ എട്ട് പ്രവിശ്യകളില്‍ രണ്ടാഴ്ചയായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ചൈനയ്ക്ക് പുറത്ത് 33 രാജ്യങ്ങളിലായി 2055 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ 80 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രധാനമായും മൂന്ന് രാജ്യങ്ങളില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം 115 രാജ്യങ്ങളില്‍ ഇതുവരെ യാതൊരു കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 21 രാജ്യങ്ങള്‍ 1 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത അഞ്ച് രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസത്തിനിടയില്‍ പുതിയ കേസുകള്‍ ഒന്നും ഉണ്ടായിട്ടില്ല.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഡബ്യുഎച്ച്ഒ നടത്തുന്ന ദിവസേനയുള്ള അവലോകന യോഗത്തില്‍ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ കൊറോണയെന്ന മഹാമാരിയെ തുരത്താന്‍ കഴിയൂവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദനോം ഗെബ്രിയേസസ് വ്യക്തമാക്കി. രോഗത്തെ ഇല്ലായ്മ ചെയ്യാന്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ ഗുരുതരമായ ഒരു രോഗമാണ്. അതേസമയം മരണ സാധ്യത കുറവാണ്. രോഗത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ സംബന്ധിച്ച് ഡബ്യുഎച്ച്ഒ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളും അത് പാലിക്കണം. ഡബ്യുഎച്ച്ഒ എല്ലാവിധ പിന്തുണയും നല്‍കും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ കൊറോണയെ തുരത്താനകൂവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha