അഞ്ചുവർഷത്തെ പ്രണയം ചതിയിലെത്തിയപ്പോൾ; കാമുകിയെ കൊലപ്പെടുത്തി ദുബായ് ചുറ്റിയത് മുക്കാൽ മണിക്കൂർ
പ്രണയനൈരാശ്യത്തെ തുടർന്ന് കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ദുബായിൽ ഇന്ത്യൻ യുവാവ് കാറിൽ കറങ്ങിയത് മുക്കാൽ മണിക്കൂർ. ഒപ്പം മുൻവശത്ത് തന്റെ അരികിലെ സീറ്റിൽ മൃതദേഹം ഇരുത്തിക്കൊണ്ടായിരുന്നു ഈ യുവാവ് കാറിൽ ചുറ്റിയത്. ഇതിനിടെ തന്നെ പ്രതി ഷോപ്പിങ് നടത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയായിരുന്നു. ശേഷം നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഈ കേസിന്റെ വിചാരണ ദുബായ് പ്രാഥമിക കോടതിയിൽ ഞായറാഴ്ച ആരംഭിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം. 27കാരനാണ് ഇന്ത്യക്കാരിയായ കാമുകിയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം തന്റെ കാറിന്റെ മുൻസീറ്റിലിരുത്തി യാത്ര ചെയ്യുകയായിരുന്നു പ്രതി ചെയ്തത്. പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള യാത്ര പക്ഷേ, 45 മിനിറ്റോളം നീണ്ടുനിൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ വഴിയിൽ കാർ പാർക്ക് ചെയ്ത് ഷോപ്പിങ് നടത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്തപ്പോഴെല്ലാം മൃതദേഹം കാറിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട്, മുറഖബാദ് പൊലീസ് സ്റ്റേഷന് മുന്നിലെ പാർക്കിങ്ങിൽ കാർ നിർത്തി പ്രതി നേരെ ചെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങുകയായിരുന്നു ചെയ്തത്.
അതേസമയം വസ്ത്രത്തിൽ മുഴുവൻ ചോരപ്പാടുമായാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തിയതെന്നും ഇതു കണ്ടപ്പോൾ അമ്പരപ്പു തോന്നിയെന്നും പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകുകയുണ്ടായി. താൻ കാമുകിയെ കൊലപ്പടുത്തിയെന്നും മൃതദേഹം കാറിലുണ്ടെന്നും പ്രതി വെളിപ്പെടുത്തിയത് വിറങ്ങലോടെയായിരുന്നു. ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം പോലീസ് കാർ പരിശോധിക്കുകയുണ്ടായി. കട്ടിയുള്ള സൺഷേഡ് ഒട്ടിച്ച ഗ്ലാസുകളായിരുന്നു കാറിന്റേത് എന്നതിനാലാണ് പുറത്തുള്ളവർക്ക് മൃതദേഹം കാണാത്തത് തന്നെ. നടത്തിയ പരിശോധനയിൽ യുവതിയുടെ കഴുത്തു മുറിഞ്ഞ് ചോരയൊലിക്കുന്നതും പിറകിലെ സീറ്റിൽ രക്തംപുരണ്ട കത്തിയും കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേസമയം കൊല്ലപ്പെട്ട യുവതിയുമായി താൻ അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പ്രതി കോടതിയിൽ മൊഴി നൽകി. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും മനസിലാവുകയും, അയാളുമായി കാമുകി സംസാരിക്കുന്നത് കാണുകയും ചെയ്യുകയുണ്ടായി. ഇത് അവസാനിപ്പിക്കാൻ താൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രതി വെളിപ്പെടുത്തിയത്. യുവതിയെ സ്നേഹം നടിച്ച് ദുബായ് ബുർജുമാൻ ഷോപ്പിങ് സെന്ററിന്റെ പാർക്കിങ്ങിലേയ്ക്ക് വരാൻ പറയുകയും മകൾ തന്നെ ചതിച്ചതിന് പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ കൊലപ്പെടുത്തുമെന്നും ഇതോടൊപ്പം തന്നെ പ്രതി യുവതിയുടെ കുടുംബത്തിന് ഇ–മെയിലുകളും അയച്ചിരുന്നു.
https://www.facebook.com/Malayalivartha