വിലക്ക് കൽപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ; യാത്രക്കാരെ അപ്രതീക്ഷിതമായി തടഞ്ഞുവെച്ച് വിമാനത്താവള അധികൃതർ
കൊറോണ ലോകവ്യാപകമായി പടരുന്ന സാഹചര്യത്തിൽ വിദേശികള്‍ക്ക് പ്രവേശനമില്ലെന്ന അറിയിപ്പിന് ശേഷവും മസ്‌കത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരെ തടഞ്ഞുവെച്ചുവെന്ന് റിപ്പോർട്ട്. കൊച്ചി, തിരുവനന്തപുരം സെക്ടറുകളില്‍ നിന്നും ബുധനാഴ്ച രാവിലെ എത്തിയ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ഒമാനിലേക്ക് പ്രവേശനം നിഷേധിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.എന്നാൽ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഒമാനില്‍ വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ചൊവ്വാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നിരുന്നത്.
എന്നാല്‍, ബുധനാഴ്ചയാണ് ഉത്തരവ് പ്രാബല്യത്തില്‍ വരികയെന്ന ധാരണയിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തിയത് എന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിശദീകരണം. ഇതേത്തുടർന്നാണ് ബുധനാഴ്ച രാവിലെ പത്തിനും 11നും ഇടയിലാണ് രണ്ട് വിമാനങ്ങളും മസ്‌കത്തില്‍ ഇറങ്ങിയത്. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടൊപ്പം തന്നെ ചൊവ്വാഴ്ച രാത്രി കോഴിക്കോട് നിന്ന് മസ്‌കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസില്‍ യാത്രക്കാരെ മടക്കി അയച്ചിരുന്നു.
അതേസമയം കോവിഡ് പശ്ചാത്തലത്തിൽ കൊച്ചി, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, ഡൽഹി എന്നീ ഇന്ത്യൻ സെക്ടറുകൾ ഉൾപ്പെടെ ഇത്തിഹാദ് എയർവേയ്സ് വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസ് വെട്ടിക്കുറച്ചു. ഇതേതുടർന്ന് കൊച്ചിയിലേക്കു പ്രതിദിനം 3 സർവീസുണ്ടായിരുന്നത് 2 ആയാണ് കുറച്ചിരിക്കുന്നത്.സൗദി അറേബ്യ, കുവൈത്ത്, ലബനൻ, അസർബൈജാൻ, ഈജിപ്ത്, ജോർദാൻ, കെനിയ തുടങ്ങി ഏതാനും രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം എന്നത് വ്യക്തം.
https://www.facebook.com/Malayalivartha