ഗൾഫ് മേഖലയിൽ കോവിഡ് കത്തിപ്പടരുമ്പോൾ നിലവിളിച്ച് പ്രവാസികൾ ; നാട്ടിലെത്താൻ ഒരു കച്ചിത്തുരുമ്പുമില്ല ; അടിയന്തര ഇടപെടൽ ആവശ്യം
പ്രവാസികളുടെ ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ട് ഗൾഫ് മേഖലയിൽ കോവിഡ് കത്തിപ്പടരുകയാണ്. എത്രതന്നെ ആശ്വസിക്കാൻ ശ്രമിച്ചാലും തൊഴിലിടങ്ങളിലും ലേബർ ക്യാമ്പുകളിലും ഉള്ള പ്രവാസികളും ഇവിടെ ഇങ്ങു നാട്ടിൽ അവരുടെ കുടുംബാംഗങ്ങളും കഴിയുന്നത് നെഞ്ചിടിപ്പോടെയാണ്.അടുത്തനിമിഷം എന്താണ് സംഭവിക്കുക എന്ന ഭയപ്പാട് മാത്രമാണ് പല മുഖങ്ങളിലും. എങ്കിലും എന്നും സ്വയം ഉരുകിത്തീരുന്ന പ്രവാസികൾ ഇപ്പോഴും തങ്ങളുടെ പരിഭ്രമത്തെ മറച്ചുപിടിച്ചുകൊണ്ട് കുടുംബങ്ങൾക്കായി ആശ്വാസ വാക്കുകൾ പകരുകയാണ്.. പക്ഷെ ഇന്ത്യൻ ഭരണകൂടം അവസരോചിതമായി ഇടപെടണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അറബ് നാടുകളിൽ ഉരുകി തീരാനുള്ളതല്ല നമ്മുടെ പ്രവാസി സഹോദരങ്ങളുടെ ജീവിതം. അവരുടെ ചോരയും വിയർപ്പും നൽകുന്ന പ്രതിഫലമാണ് നമ്മുടെ നിലനിൽപ്പിന്റെ അടിസ്ഥാന ശിലകളിലൊന്ന്.
ഇപ്പോൾ കൊറോണ വൈറസ് ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രണാതീതമാകുകയാണ് എന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവരുമ്പോൾ നാം ശ്രമിക്കേണ്ടത് ഇവിടെ പ്രഹസനങ്ങൾ കാട്ടികൂട്ടാനല്ല, വളരെ സുരക്ഷിതരായി പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള അടിയന്തര മാർഗങ്ങളെ കുറിച്ചാണ്. കേരളത്തിൽ ലക്ഷക്കണക്കിന് പ്രവാസികളെ ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യങ്ങൾ തയ്യാറാക്കി കഴിഞ്ഞതായി സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം തന്നെ പറഞ്ഞു കഴിഞ്ഞതാണ്. ഇനി കേന്ദ്ര തീരുമാനത്തിനായി കാത്തിരിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. കേരളത്തിലെ വിവിധ മഹല്ല് കമ്മറ്റികളും,പല വ്യക്തികളും,സ്ഥാപനങ്ങളും ഒക്കെത്തന്നെ തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ക്വാറന്റൈനിനായി വിട്ടു നല്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പ്രവാസികളെ സുരക്ഷിതരായി തിരികെ എത്തിച്ച് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ നൽകുന്നതിനായി നമ്മുടെ കേന്ദ്രഭരണകൂടം ഇത്രയും അമാന്തിക്കുന്നത്.ഒരു ദുരന്ത വാർത്ത കേൾക്കാനായി നമ്മുടെ നേരം പുലരാൻ കാത്തിരുന്നുകൂടാ.. അതിനു മുൻപ് തന്നെ അടിയന്തര ഇടപെടൽ നടത്തി മെഡിക്കൽ ഫ്ലൈറ്റ് തയ്യാറാക്കി പ്രവാസികളെ നാട്ടിലെത്തിക്കുക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള പോംവഴി.
ചുട്ടു പഴുത്ത അന്തരീക്ഷത്തിൽ എല്ലുമുറിയെ പണി ചെയ്തു കഠിനാധ്വാനം നടത്തുന്നവരാണ് പ്രവാസികൾ.ലേബർ ക്യാമ്പുകളിലും മറ്റുമായി കഴിയുന്നവർ. ക്യാമ്പുകളിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടാൽ പിന്നെ അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എന്ന തോതിൽ പടർന്നു പിടിക്കാൻ അധിക താമസം വേണ്ട. പിന്നെ സാഹചര്യങ്ങൾ നാം കണക്കുകൂട്ടുന്നതിലും അപ്പുറമായിരിക്കും..അതുകൊണ്ടുതന്നെ ഇപ്പോൾ കേന്ദ്ര ഗവണ്മെന്റിന്റെ അവസരോചിതമായ ഇടപെടലാണ് ഇവിടെ ആവശ്യം. വിമാന സർവീസ് തുടങ്ങിയാൽ പ്രവാസി സഹോദരങ്ങളെ നാട്ടിലെത്തിക്കുമെന്ന വാഗ്ദാനമള്ള ഇവിടെ വേണ്ടത്. അടിയന്തര വിമാന സൗകര്യം ഏർപ്പെടുത്തി നമ്മുടെ സഹ ജീവികളായ ,നമ്മുടെ നിലനില്പിന്റെ തന്നെ ആധാരമായ പ്രവാസികളെ എത്രയും പെട്ടന്ന് തന്നെ സുരക്ഷിതരായി നാട്ടിലെത്തിച്ച് ക്വാറന്റൈൻ ,ഐസൊലേഷൻ അടക്കമുള്ള മുൻകരുതലുകൾ സ്വീകരിച്ച് ഒരു വലിയ ദുരന്തത്തിൽ നിന്നും രക്ഷിക്കാനുള്ള അവസരോചിതമായ ഇടപെടൽ കേന്ദ്രഗവൺമെൻറ് നടത്തിയേ മതിയാകൂ..ആ കണ്ണുനീരിനെ.. നമ്മൾ അറിയാതെ പോകരുത്.. ആ നെഞ്ചിടിപ്പ് നാം കേൾക്കാതെ പോകരുത്..മറക്കരുത് ..അവർ വെറും പ്രവാസികളല്ല ..നമ്മുടെ നാടിൻറെ നട്ടെല്ലാണ്..
https://www.facebook.com/Malayalivartha