പൗരന്മാരെ തിരികെ വിളിച്ചില്ലെങ്കിൽ കര്‍ശന നടപടി; നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന നിര്‍ദേശവുമായി യുഎഇ രംഗത്ത്
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന നിര്‍ദേശവുമായി യുഎഇ രംഗത്ത്. പൗരന്‍മാരെ തിരികെ വിളിക്കാത്തപക്ഷം കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി . തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യുഎഇ വ്യക്തമാക്കി..
സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചു വിളിക്കുന്നില്ലെങ്കില്‍ അത്തരം രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും ഈ രാജ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുളള വിസ ക്വാട്ടയില്‍ മാറ്റം വരുത്തുന്നത് ആലോചിക്കേണ്ടി വരുമെന്നും യുഎഇ മാനവ വിഭവശേഷിസ്വകാര്യവത്കരണ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഏതെങ്കിലും രാജ്യത്തിന്റെ പേര് മന്ത്രാലയം പ്രത്യേകം പരാമർശിച്ചിട്ടില്ല. ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോടകം തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുപോയിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യ ഇനിയും പൗരന്മാരെ നാട്ടില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.
വിമാനക്കമ്ബനികള്‍ ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ബുക്കിങ്ങും തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ സാധ്യമായില്ല. നാട്ടിലേക്ക് പോകാന്‍ സന്നദ്ധരാകുന്ന പ്രവാസികള്‍ക്ക് അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും യുഎഇ.നല്‍കുന്നുണ്ട്. എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയിലെത്തിക്കാന്‍ തയ്യാറാണെന്ന് യുഎഇയുടെ ഇന്ത്യയിലെ അംബാഡര്‍ വ്യക്തമാക്കിയിരുന്നു. ഷെഡ്യൂള്‍ഡ് വിമാനസര്‍വീസുകളെ കുറിച്ച് മേയ്മാസത്തില്‍ ആലോചിക്കാം എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
അതേസമയം യുഎഇയിലേക്ക് പ്രത്യേക വിമാനത്തില്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അടങ്ങിയ സംഘത്തെ അയക്കുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.. സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ ഉള്ളതല്ല ഈ വാര്‍ത്തയ്ക്ക് ആധാരമായ കാര്യങ്ങളെന്നും ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ എംഡി ഡോ.കെ.പി.ഹുസൈന് അങ്ങനെ വാഗ്ദാനം നല്‍കി ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് ഒരു കത്തയച്ച കാര്യം പുറത്തു വന്നിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വസ്തുതകള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുദമിയെ അറിയിച്ചു. യുഎഇയിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന ആ വാഗ്ദാനവുമായി സംസ്ഥാന ഗവണ്മെന്റിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്തെഴുതിയ വ്യക്തിക്ക് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ല എന്നും കത്തില്‍ വ്യക്തമാക്കുന്നു.
ലോകം കോവിഡ് - 19 ന്‍റെ വെല്ലുവിളി ചെറുക്കാനുള്ള കഠിന പ്രയത്നത്തിലാണ്. ഇതില്‍ ഓരോ രാജ്യത്തിനും തങ്ങളുടേതായ മാര്‍ഗങ്ങള്‍ ഉണ്ട്. എല്ലാവരും ഒന്നിച്ച് നില്ക്കുമ്ബോള്ത്തന്നെ ആവശ്യമായ പ്രോട്ടോകോള്‍ പാലിക്കേണ്ടതുമുണ്ട്. അതിനിടെ ഇത്തരമൊരു നീക്കം ഉണ്ടാകുന്നത് ശരിയല്ല. ഇത്തരം രീതികളെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ യുഎഇ ഭരണാധികാരികള്‍ നടത്തുന്ന ഇടപെടല്‍ ശ്ലാഘനീയമാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഏതെങ്കിലും വിഷയത്തില്‍ ബന്ധപ്പെടല്‍ വേണമെങ്കില്‍ അത് ഔദ്യോഗിക സംവിധാനത്തിലൂടെയാണ് ഉണ്ടാവുകയെന്നും സഹകരണം കൂടുതല്‍ ശക്തമായി തുടരുമെന്നും വ്യക്തമാക്കി ..
https://www.facebook.com/Malayalivartha