യു എ ഇയിൽ രണ്ട് കോവിഡ് മരണം കൂടി; രോഗബാധിതർ 4123; ഏഷ്യൻ രാജ്യത്ത് നിന്നുള്ള രണ്ടുപേരാണ് ഇന്ന് മരിച്ചത്;ഇതോടെ മരണസംഖ്യ 22 ആയി; വേണ്ടത് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ
പ്രവാസലോകത്ത് ഓരോ ദിവസം കഴിയുന്തോറും ഭീതിയും ആശങ്കയും വർധിക്കുകയാണ് . വീണ്ടും രണ്ടുപേർ കൂടി യു എ ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു.387 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 4123 ആയി.
യു എ യിൽ മരണസംഖ്യ ഉയരുന്നത് വലിയ തോതിലുള്ള ആശങ്ക ഉളവാക്കുന്നുണ്ട്. ഏഷ്യൻ രാജ്യത്ത് നിന്നുള്ള രണ്ടുപേരാണ് ഇന്ന് മരിച്ചത്. മരണസംഖ്യ ഇതോടെ 22 ആയി. 92 പേർക്ക് രോഗം ഭേദമായി. മൊത്തം രോവിമുക്തർ ഇതോടെ 680 ആയി. 22,000 പേരിൽ കൂടി കോവിഡ് പരിശോധന നടന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള ആശങ്കയിലാണ് പ്രവാസികൾ. അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ് .നാട്ടിലേക്കുള്ള വിമാനസർവീസുകൾ ആരംഭിക്കുന്ന തീയതിയുടെ പ്രഖ്യാപനം കാത്തിരിക്കുകയാണ് വലിയൊരു വിഭാഗം പ്രവാസികൾ . തങ്ങൾക്കു ലഭിക്കുന്ന വരുമാനം കൊണ്ട് നാട്ടിൽ വിശപ്പകറ്റുന്നവരുടെ മുഖം ഓർത്തുള്ള അവർത്തിയാണ് പലർക്കും.നാട്ടിൽ ദുഷ്കരമാകുമെങ്കിലും മരണഭീതിയിൽ നിന്നുംരക്ഷപെടാമല്ലോ എന്നാണ് ഭൂരിഭാഗം പേരും ചിന്തിക്കുന്നത്.
തൊഴിൽസുരക്ഷിതത്വത്തിന്റെ കാര്യത്തിലും എല്ലാ പ്രവാസികുടുംബങ്ങളും ഏറെ ആശങ്കപ്പെടുകയാണ്. ഇതിനിടയിലാണ് ഇടിത്തീ പോലെ യു എ ഇ യുടെ പുതിയ തീരുമാനം എത്തിയത്.കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിക്കൊരുങ്ങിയിരിക്കുകയാണ് യു എ ഇ. സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍സംബന്ധിയായ ധാരണാപത്രങ്ങള്‍ റദ്ദാക്കാനുള്ള ആലോചനയിലാണ് യു എ ഇ . ഇത്തരം രാജ്യങ്ങളില്‍നിന്ന് ഭാവിയിലുള്ള തൊഴില്‍നിയമനങ്ങള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും യു.എ. ഇ. ആലോചിക്കുന്നു.
എന്തു നടപടികള്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ച് പഠിക്കും. സ്വന്തം പൗരന്മാരുടെ ആവശ്യത്തോട് അതത് രാജ്യങ്ങള്‍ മൗനംപാലിക്കുന്ന സാഹചര്യത്തിലാണ് യു.എ. ഇ.യുടെ ഈ നടപടിയെന്നും മന്ത്രാലയം വിശദമാക്കുന്നു.സ്വന്തം പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഉത്തരവാദിത്വത്തോടെയുള്ള ഉചിതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു. നാട്ടിലേക്കു പോകാന്‍ സന്നദ്ധരാകുന്ന പ്രവാസികള്‍ക്ക് അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും യു.എ.ഇ. പ്രഖ്യാപിച്ചിരുന്നു. സ്വകാര്യമേഖലയില്‍ അവധി നല്‍കുന്നത് സംബന്ധിച്ച് ചില നിയമങ്ങളും അവര്‍ പാസാക്കി.യു എ ഇ യുടെ ഈ തീരുമാനം ഇന്ത്യയുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയുന്നത്.
ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ യു.എ.ഇ.യിലെ തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോയിക്കഴിഞ്ഞു. ഇന്ത്യക്കാര്‍ക്ക് പോകാനായി എമിറേറ്റ്സ്, ഫ്‌ളൈ ദുബായ് ഉള്‍പ്പെടെയുള്ള യു.എ.ഇ. വിമാനക്കമ്പനികള്‍ പ്രത്യേകം വിമാനസര്‍വീസുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്ത്യ അനുമതി നല്‍കാത്തതിനാല്‍ പിന്നീട് അവ റദ്ദാക്കുകയായിരുന്നു..വിദേശത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഒരുമിച്ചു തിരിച്ചെടുക്കണമെന്നല്ല..എന്നാൽ ഏറ്റവും കൂടുതൽ വിഷമതകൾ അനുഭവിക്കുന്നവരെയെങ്കിലും ,അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് ആയ പ്രവാസികളെ എങ്കിലും അടിയന്തരമായി നാട്ടിൽ എത്തിച്ചാൽ കൂടുതൽ അപകടത്തിൽ നിന്നും നമ്മുടെ പ്രവാസികളെ രക്ഷിക്കാൻ സാധിക്കില്ലേ? നമ്മുടെ നാടിൻറെ നട്ടെല്ലായ പ്രവാസികൾ ദുരിതം പേറി ജീവിക്കുമ്പോൾ എങ്ങനെയാണു ഭരണകൂടത്തിന് ഇങ്ങനെ നിസ്സംഗത പാലിക്കുവാൻ സാധിക്കുന്നത്. കേന്ദ്രം ഇനിയും കയ്യും കെട്ടി നോക്കി നിൽക്കുന്നതിൽ അർത്ഥമില്ല .യുദ്ധകാലാടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ചേ തീരു.
https://www.facebook.com/Malayalivartha