പ്രവാസികളെ ആ ലിങ്കുകൾ തുറക്കരുതേ; അത് നിങ്ങളെ ചതിക്കും ; അവ വ്യാജമാണ്
കൊവിഡ് 19 കാരണം വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ച് എത്തിക്കാനുളള തയ്യാറെടുപ്പുകളിലാണ് രാജ്യം. പ്രവാസികളും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ നടത്തി തുടങ്ങി. വ്യാഴാഴ്ച മുതലാണ് പ്രവാസികളെ തിരികെ കൊണ്ട് വരിക. ഘട്ടം ഘട്ടമായാണ് ഈ പ്രക്രിയ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കുക എന്നാണ് അറിയാൻ കഴിയുന്നതും.. വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചാണ് പ്രവാസികളെ നാട്ടിലെത്തിക്കുക.
എന്നാൽ ഈ തയ്യാറെടുപ്പുകളൊക്കെ നടക്കുമ്പോഴും പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് ചില വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. വാട്‌സ്ആപ്പിലാണ് ചില ഗൂഗിള്‍ ഫോമുകളുടെ ലിങ്കുകള്‍ പ്രചരിക്കുന്നത്. കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ഫോമുകള്‍ എന്ന പേരിലാണിവ പ്രചരിക്കുന്നത്.എന്നാൽ അവ വ്യാജമാണ് . ഇന്ത്യയില്‍ നിന്നുളള രക്ഷാപ്രവര്‍ത്തന വിമാനങ്ങള്‍ എന്നാണ് ഈ ഫോമുകളുടെ തലക്കെട്ട്.
പ്രവാസി ഇന്ത്യക്കാരെ തിരിച്ച് എത്തിക്കാനുളള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിറകേയാണ് ഈ വ്യാജ രജിസ്‌ട്രേഷന്‍ ഫോമുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയത്. നാട്ടിലേക്ക് തിരിച്ചെത്താനുളളവര്‍ ഈ ലിങ്കുകളില്‍ കയറി വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം എന്നാണ് പ്രചാരണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലുളള ഒരു ഫോമും പുറത്തിറക്കിയിട്ടില്ല എന്നതാണ് വസ്തുത.
ഇത്തരം ലിങ്കുകളില്‍ കയറി രജിസ്റ്റര്‍ ചെയ്യരുത് എന്നും സര്‍ക്കാരിന്റെ ഔദ്യോഗിക എംബസ്സി വെബ്‌സൈറ്റുകളില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ പാടുളളൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മെയ് 7 മുതല്‍ 13 വരെയാണ് ഇന്ത്യ പ്രവാസികളെ തിരികെ എത്തിക്കാനുളള മഹാദൗത്യം നടപ്പിലാക്കുന്നത്. 64 വിമാനങ്ങളിലായി 14800 ഇന്ത്യക്കാരെയാണ് തിരികെ എത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമാന ടിക്കറ്റ് അടക്കമുളള യാത്രാ ചെലവുകള്‍ മടങ്ങി വരുന്നവര്‍ തന്നെ നിര്‍വ്വഹിക്കണം. കൊവിഡ് രോഗബാധ ഇല്ലാത്തവരെ മാത്രമേ നാട്ടിലേക്ക് തിരികെ എത്തിക്കുകയുളളൂ. ഇന്ത്യയിലേക്ക് മടങ്ങുന്നവരെ യുഇഎ വിമാനത്താവളങ്ങളില്‍ വെച്ച് ദ്രുതപരിശോധന നടത്തും. കൊവിഡ് ഇല്ലെങ്കില്‍ മാത്രമേ യാത്രാനുമതി നല്‍കുകയുളളൂ. ഇന്ത്യയിലേക്ക് എത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. അതിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha