സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു
സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു. പുതിയ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വന്‍ വര്‍ധനയുണ്ടായി. ഇന്ന് മാത്രം 3121 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 98,869 ആയി ഉയര്‍ന്നു. ഇന്ന് 34 മരണവും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 676 ആയി ഉയര്‍ന്നു.
പുതുതായി രോഗവിമുക്തി നേടിയവര്‍ 11,175 പേര്‍ മാത്രമാണ്. ആകെ രോഗമുക്തരുടെ എണ്ണം 71791 ആയി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26402 ആയി ഉയര്‍ന്നു. ഇതില്‍ 1484 പേര്‍ ഗുരുതരാവസ്ഥയിലാണ്. റിയാദില്‍ മാത്രം 900 രോഗികളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.
ഗൾഫിൽ ആശങ്കയുയർത്തി കൊവിഡ് വ്യാപിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി ഉയര്‍ന്നു. മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജൻ അജ്മാനിലും കൊയിലാണ്ടി അരിക്കുളം സ്വദേശി എംസി നിജിൻ റിയാദിലുമാണ് മരിച്ചത്. മലബാർ ഗോൾഡ് റിയാദ് ശാഖയിലെ ജീവനക്കാരനായിരുന്നു നിജിൻ.
സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. ഈ മാസം പത്ത് മുതല്‍ കേരളത്തിലേക്ക് 1703 സൗദി റിയാലാണ് (മുപ്പത്തിനാലായിരം രുപയോളം) ഈടാക്കുന്നത്. വന്ദേഭാരതിന്‍റെ ആദ്യഘട്ടത്തില്‍ 950 റിയാലാണ് ഈടാക്കിയിരുന്നത്. ഉയര്‍ന്ന തുക നല്‍കി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യ റെസീപ്റ്റ് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് സൗദി. സൗദിയില്‍ ഇന്നുമാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 34പേരാണ്. 3121 പേര്‍ക്ക് ഇന്ന് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 16,000 കടന്നു. ഒമാനില്‍ ഇന്ന് 930 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 239 സ്വദേശികളും 691 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 16 ,016ലെത്തിയെന്നും 3451 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha